റോയൽ എൻഫീൽഡ് കഫെ റേസർ: ഒരു ഗോവൻ റിവ്യൂ
Words: ജോബോ കുരുവിള
ക്രൂയിസര്‍ ബൈക്ക് നിര്‍മാണത്തില്‍ നൂറ്റാണ്ടോളം നീണ്ട പാരമ്പര്യമുണ്ട് റോയല്‍ എന്‍ഫീല്‍ഡിന്. വിദേശ കമ്പനികള്‍ എമ്പാടും നിറഞ്ഞുകഴിഞ്ഞ ഇന്ത്യന്‍ നിരത്തുകളില്‍ ഇപ്പോഴും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ആഭിജാത്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. പാരമ്പര്യത്തിന്റെ വേരിറക്കങ്ങള്‍ എന്‍ഫീല്‍ഡിനെ ഒരുകാലത്തും കടുംപിടിത്തക്കാരനാക്കിയിട്ടില്ല. പുതിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ ഏറ്റവും സൂക്ഷമമായി അതിന്നും പിടിച്ചെടുക്കുന്നു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിന്റെ റോയല്‍ എന്‍ഫീല്‍ഡ് ചരിത്രത്തില്‍ എങ്ങുമില്ലാതിരുന്ന ഒരു വാഹനം, കഫേ റേസര്‍, റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി എന്ന പേരില്‍ ലോകത്തിന്റെ നിരത്തുകളില്‍ ഇനി പാഞ്ഞുനടക്കും. കുറച്ചുനാളുകള്‍ക്കു മുമ്പ് ഇന്ത്യയില്‍ ഈ വാഹനമെത്തിയപ്പോള്‍ എനിക്ക് റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള ക്ഷണം ലഭിച്ചു. ഗോവയില്‍ വെച്ച് നടക്കുന്ന ടെസ്റ്റ് റൈഡില്‍ പങ്കെടുക്കാനുള്ളതായിരുന്നു ആ ക്ഷണം. രണ്ടുദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും എനിക്ക് ലഭിച്ച മെയിലില്‍ അറിയിച്ചിരുന്നു. തയ്യാറെടുപ്പുകളോടെ ഞാന്‍ ഗോവയിലെത്തി.
350 കിലോമീറ്റര്‍ ദൂരം പോകാന്‍ ഞങ്ങള്‍ക്ക് അനുമതിയുണ്ടായിരുന്നു. കൃത്യമായ റൂട്ട് രേഖപ്പെടുത്തിയ ചില കടലാസുകള്‍ അവര്‍ തന്നു. ഞാനതെടുത്ത് അലക്ഷ്യമായി എവിടെയോ വെച്ചു. പിന്നീടത് മറന്നു. റൂട്ട് മാപ്പുകളും കൊണ്ട് യാത്ര പോകുന്നത് എനിക്കിഷ്ടമല്ല. കാറ്റ് കൊള്ളാന്‍ പോകുമ്പോള്‍ ബനിയനിട്ട് പോകരുത്!
കഫേ റേസറിന്റെ ഗോവന്‍ ടെസ്റ്റ് ഡ്രൈവും ചിത്രങ്ങളും താഴെ

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി കഫെ റേസര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് 2013 നവംബര്‍ 26നാണ്. ചിത്രങ്ങളിലൂടെ നീങ്ങുക, ടെസ്റ്റ് റൈഡ് വായിക്കുക.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 2.05 ലക്ഷം രൂപ വിലയുണ്ട് റോയല്‍ എന്‍ഫീല്‍ഡ് കഫേ റേസറിന്.

കഫേ റേസറുകള്‍ ഒരു സാസ്‌കാരിക പ്രതീകമാണ്. 60കളില്‍ യൂറോപ്പില്‍ അലയടിച്ചുയര്‍ന്ന ഹിപ്പി സംസ്‌കാരം മധ്യവര്‍ഗ-ഉപരിവര്‍ഗ റിബലുകളുടെ അര്‍മാദമായി മാറിയ കാലത്താണ് കഫേ റേസര്‍ എന്ന പേരില്‍ നമ്മളിന്നറിയുന്ന ബൈക്കുകളുടെ പിറവി സംഭവിക്കുന്നത്. ലണ്ടനിലെ ഏസ് കഫേയില്‍ നിന്നു തുടങ്ങിയതെന്ന് കരുതപ്പെടുന്ന കഫേ റേസര്‍ സംസ്‌കാരം ലോകത്തെമ്പാടും പരക്കുകയുണ്ടായി. ഇങ്ങ് കേരളത്തില്‍പ്പോലും, കള്ള് , കവിത, നക്‌സലിസം, സാഹിത്യം തുടങ്ങിയവയ്‌ക്കൊപ്പം ഇത്തരമൊരു ബൈക്കിംഗ് സംസ്‌കാരവും മധ്യവര്‍ഗ യുവാക്കള്‍ക്കിടയില്‍ വളര്‍ന്നുവന്നിരുന്നു.

ഡിസൈന്‍
യുകെയിലെ സിനോഫ്യാ ഡിസൈന്‍ (Xenohya Design) ആണ് റോയല്‍ എന്‍ഫീല്‍ഡ് കഫേറേസറിന്റെ ശില്‍പഭംഗിക്കു പിന്നില്‍. ആരെയും പെട്ടെന്നാകര്‍ഷിക്കാനുള്ള ഈ ഡിസൈനിന്റെ കഴിവ് നിരത്തുകളിലേക്ക് ഞങ്ങളിറങ്ങിയ മാത്രയില്‍ തന്നെ ബോധ്യപ്പെട്ടു. പലരും ഞങ്ങളെ കൈകാണിച്ച് നിറുത്തി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി.

ഡിസൈന്‍
പഴയ കഫേ റേസറുകളുടെ അടിസ്ഥാന ശൈലി നിലനിര്‍ത്തിത്തന്നെയാണ് കോണ്‍ടിനെന്റല്‍ ജിടിയും നിര്‍മിച്ചിരിക്കുന്നത്. ഒരാള്‍ക്കിരിക്കാവുന്ന സീറ്റും വലിയ ഇന്ധനടാങ്കും ക്ലിപ്-ഓണ്‍ ഹാന്‍ഡിലുമെല്ലാം കഫേ റേസര്‍ ഡിസൈന്‍ പാരമ്പര്യത്തെ അതേപടി കാണിക്കുന്നു. ക്രോമിയത്തിന്റെ ധാരാളിത്തം നിറഞ്ഞ ഉപയോഗവും വാഹനത്തില്‍ കാണാം. സ്‌പോക്ക്ഡി വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഹെഡ്‌ലാമ്പ്
സാധാരണ ഹാലജന്‍ ഹെഡ്‌ലാമ്പുകള്‍ നല്‍കിയിരിക്കുന്നു കഫേ റേസറില്‍. രാത്രിയിലെ ഞങ്ങളുടെ യാത്രകളിലൊന്നും യാതൊരു കുഴപ്പവും സൃഷ്ടിച്ചില്ല ഇവന്‍.

സീറ്റിംഗ്
ഇന്ത്യയിലെ കഫേ റേസര്‍ ചില മാറ്റങ്ങളോടെയായിരിക്കും നിരത്തിലിറങ്ങുക. ഞങ്ങള്‍ക്ക് ടെസ്റ്റിനു ലഭിച്ച കഫേ റേസര്‍ യൂറോപ്പിലിറങ്ങിയ സവിശേഷതകള്‍ ചിലതെല്ലാം നിലനിര്‍ത്തുന്നതായിരുന്നു. ഉദാഹരണത്തിന്, റിയര്‍വ്യൂ മിററിന്റെ നിര്‍മാണശൈലി. ഇന്ത്യയിലെ നിയമം ഇത്രയും താഴ്ത്തി കണ്ണാടി സ്ഥാപിക്കുവാന്‍ അനുവദിക്കുന്നില്ല. മറ്റൊന്ന് സീറ്റിംഗ് ആണ്. ഒരാള്‍ക്ക് മാത്രമിരിക്കാവുന്ന സീറ്റിംഗ് ശൈലി ഇന്ത്യയില്‍ വോള്യം പിടിക്കാന്‍ സഹായിക്കില്ല. ടെസ്റ്റ് വാഹനങ്ങളില്‍ ഫൂട്‌റെസ്റ്റുകള്‍ ഘടിപ്പിച്ചിരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. പിന്‍സീറ്റ് ഒരല്‍പം നീട്ടാനുള്ള സാദ്യതയെയാണ് ഇത് കാണിക്കുന്നതെന്ന് വേണമെങ്കില്‍ അനുമാനിക്കാം.

ശബ്ദം
കഫേ റേസര്‍ വാഹനങ്ങളുടെ ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ട്. എന്റെ നോട്ടത്തില്‍ കോണ്‍ടിനെന്റല്‍ ജിടിയുടെ ശബ്ദം നിരാശപ്പെടുത്തില്ല. മറ്റ് റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങളെക്കാള്‍ കിടിലനാണ് കഫേ റേസറിന്റെ ശബ്ദമെന്ന് എനിക്ക് സാക്ഷ്യപ്പെടുത്താന്‍ കഴിയും.

എന്‍ജിന്‍ താരതമ്യം
കെടിഎം 390, യമഹ ആര്‍ഡി350 എന്നിവയുമായി ഈ വാഹനത്തെ താരതമ്യം ചെയ്യുന്നതിന് ഇന്ത്യയില്‍ കഫേ റേസറുകള്‍ ഇല്ലാത്തതാകാം കാരണം. മേല്‍പ്പറഞ്ഞ ബൈക്കുകള്‍ക്ക് പകരാന്‍ കഴിയുന്ന കരുത്തും പ്രകടനവും കഫേ റേസറില്‍ പ്രതീക്ഷിക്കേണ്ടതില്ല എന്നെല്ലാം ചിലര്‍ അടിച്ചുവിട്ടിരുന്നു. താരതമ്യം തന്നെ തെറ്റായതിനാല്‍ ഇതില്‍ പ്രത്യേകിച്ചൊന്നും എനിക്ക് പറയാനില്ല. കെടിഎം390യുടെയും മറ്റും കരുത്ത് ഈ വാഹനത്തില്‍ പ്രതീക്ഷിക്കുന്നവര്‍ നിരാശപ്പെടും. ഇതിന് കാരണം, കഫേ റേസര്‍ തികച്ചും മറ്റൊരു വാഹനമാണ് എന്നതാകുന്നു.

എന്‍ജിനിലെ കുതിരകള്‍
5100 ആര്‍പിഎമ്മില്‍ 29.1 കുതിരകളുടെ കരുത്താണ് 535സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ പകരുന്നത്. കൂടുതല്‍ കരുത്ത് പരുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്യാവുന്നതാണ് ഈ എന്‍ജിന്‍.

എന്‍ജിന്‍ നിര്‍മിതി
അലോയ് (ഒന്നിലധികം ലോഹങ്ങളുടെ സങ്കരം) നിര്‍മിത എന്‍ജിന്‍ യൂണിറ്റാണ് കഫേ റേസറില്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്‍ഫീല്‍ഡിന്റെ പക്കലുള്ള അതേ 500സിസി എന്‍ജിന്‍ റീബോര്‍ ചെയ്ത് കുറച്ചു വലിയ പിസ്റ്റണ്‍ നല്‍കിയിരിക്കുകയാണ്.

എന്‍ജിന്‍ ചക്രവീര്യം
4000 ആര്‍പിഎമ്മില്‍ 44 എന്‍എം ചക്രവീര്യം പകരുവാന്‍ കഫേ റേസര്‍ എന്‍ജിന് സാധിക്കുന്നു. 2500 ആര്‍പിഎം മുതല്‍ 4000 ആര്‍പിഎം വരെ കിടിലന്‍ ക്രൂയിസിംഗ് നിങ്ങള്‍ക്കനുഭവിക്കാം. ഇതിനുമുകളില്‍ പോകുമ്പോള്‍ വൈബ്രേഷന്‍ അനുഭവപ്പെടുന്നുണ്ട്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ചക്രവീര്യം വീലുകളിലേക്ക് പകരുന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വരെ ഞങ്ങള്‍ ടെസ്റ്റ് ചെയ്യുകയുണ്ടായി. ഇത്രവരെയും കാര്യങ്ങള്‍ എത്രയും മനോഹരം!

ഹാന്‍ഡ്‌ലിംഗ്
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ഹാന്‍ഡ്‌ലിംഗും ബ്രേക്കിംഗുമെല്ലാം ഒരല്‍പം കടുത്തതാണ്. കഫേ റേസറിലേക്ക് വരുമ്പോള്‍ ഇക്കാര്യത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് നടത്തിയിട്ടുള്ള മുന്നേറ്റം എത്രവലിയതാണെന്ന് ബോധ്യപ്പെടും.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ ചാസിയും സസ്‌പെന്‍ഷനും ബ്രേക്കുകളും ടയറുകളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചിരുന്ന ഹാന്‍ഡ്‌ലിംഗ് പ്രശ്‌നങ്ങള്‍ കഫേ റേസറില്‍ ഒട്ടും ഒനുഭവപ്പെടില്ല. പുതിയ ചേസിയിലാണ് കഫേ റേസര്‍ നില്‍ക്കുന്നത്.

സസ്‌പെന്ഷന്
മുന്നില്‍ 41എംഎം ടെലിസ്‌കോപിക് സസ്‌പെന്‍ഷനാണുള്ളത്. 110 എംഎം വ്യാപ്തിയില്‍ (ട്രാവല്‍) സസ്‌പെന്‍ഷന് മുകളിലേക്കും താഴേക്കും നീങ്ങാന്‍ കഴിയും. പിന്നില്‍ പയോളിയില്‍ നിന്ന് സമ്പാദിച്ച ട്വിന്‍ ഗാസ് ചാര്‍ജ്ഡ് ഷോക് അബ്‌സോര്‍ബറുകള്‍ 80എംഎം വ്യാപ്തിയില്‍ നീങ്ങും.

മുന്നിലും പിന്നിലും പിരെലല്ലി സ്‌പോര്‍ട് ഡിമോണ്‍ ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. മുന്നില്‍ 300എംഎം ഫ്‌ലോട്ടിംഗ് ഡിസ്‌ക്, 2 പിസ്റ്റണ്‍ ഫ്‌ലോട്ടിംഗ് കാലിപ്പറുകളോടെ. പിന്നില്‍, 240 എംഎം ഡിസ്‌ക്, സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പറോടുകൂടി.

ഇന്ധനം
13.5 ലിറ്റര്‍ ഇന്ധനടാങ്ക് ഒരു കഫേ റേസറിന്‍ ആവശ്യമായതു തന്നെ. കെയ്ഹിന്‍ ഇലക്ട്രോണിക് നിര്‍മിച്ചുനല്‍കിയ ഇലക്ട്രേണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം കൃത്യതയാര്‍ന്നതാണ്. ഉയര്‍ന്ന വേഗതയില്‍ 20 കിലോമീറ്റര്‍ മൈലേജ് നല്‍കുവാന്‍ എന്‍ജിന് കഴിയുന്നുണ്ട്. കുറഞ്ഞ വേഗതയില്‍ ഇത് 25 വരെ ഉയര്‍ത്താം.

പതിപ്പുകള്‍
ആദ്യത്തെ ദിവസം ഞങ്ങള്‍ക്ക് കിട്ടിയത് ചുവപ്പ് നിറത്തിലുള്ള കഫേ റേസറുകളായിരുന്നു. കാഴ്ചക്കാരനെ ശരിക്കും അതറിക്കുന്ന ഈ സൃഷ്ടിക്കു പുറമെ ഒരു മഞ്ഞ നിറമുള്ള കഫേ റേസറുമായി റോയല്‍ എന്‍ഫീല്‍ഡ് എംഡി സിദ്ധാര്‍ത്ഥ് രാജ് ഞങ്ങള്‍ക്കു മുമ്പിലെത്തി.

പെയിന്റ്
കഫേ റേസറിനെ ആഗോളതലത്തില്‍ അവതരിപ്പിക്കുമ്പോള്‍ ഓരോ വിശദാംശങ്ങളിലും റോയല്‍ എന്‍ഫീല്‍ഡ് ശ്രദ്ധ വെച്ചിട്ടുണ്ട്. ഇതിലടിച്ചിരിക്കുന്ന പെയിന്റ് നിര്‍മിക്കാന്‍ പ്രത്യേക സംവിധാനം തന്നെ ചെന്നൈയില്‍ ഒരുക്കിയിട്ടുണ്ട് റോയല്‍ എന്‍ഫീല്‍ഡ്. റോഡില്‍ വാഹനത്തിന്റെ തിളക്കം കണ്ട് നില്‍ക്കുന്നവരുടെ കണ്ണുകളില്‍ നിന്ന് ഈ പെയിന്റിന്റെ ഗുണനിലവാരം ഞങ്ങള്‍ തിരിച്ചറിഞ്ഞു.

ആക്‌സസറികള്‍
കഫേ റേസര്‍ ഒരു സംസ്‌കാരമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഏത് സംസ്‌കാരത്തിനും അതിന്റെതായ സൗന്ദര്യസങ്കല്‍പങ്ങളുണ്ട്. ഒരു കഫേ റേസറില്‍ കയറുന്നതിന് പൂര്‍ണതയുണ്ടാവാന്‍ ചില വേഷവിധാനങ്ങള്‍ കൂടി ആവശ്യമാണ്. റോയല്‍ എന്‍ഫീല്‍ഡ് തന്നെ പുറത്തിറക്കുന്ന ആക്‌സസറികള്‍ ഇത്‌ന സഹായിക്കും. 14000 രൂപ വിലയുള്ള ലതര്‍ ജാക്കറ്റ്, 3500 രീപ വിലയുള്ള ടെസ്റ്റൈല്‍ ജാക്കറ്റ്, 3000 രൂപ വിലവരുന്ന ഗ്ലൗസ് സെറ്റുകള്‍, എജിവി നിര്‍മിച്ച ഹെല്‍മെറ്റ് എന്നിവ എന്‍ഫീല്‍ഡില്‍ നിന്ന് വാങ്ങാന്‍ കിട്ടും.

വിധി
ഗുണങ്ങള്‍
- കിടിലന്‍ പെയിന്റ്
- സ്ഥിരതയും ഉറപ്പും
- മികച്ച ഹാന്‍ഡ്‌ലിംഗ്
- മികച്ച ബ്രേക്കിംഗും സസ്‌പെന്‍ഷനും
- മികച്ച ചക്രവീര്യം പകരുന്ന എന്ജിന്
- നീണ്ട യാത്രകള്‍ക്ക് വാഹനം അത്ര യോജിച്ചതല്ല. പുറം വേദന വരുമെന്ന കാര്യത്തില്‍ സന്ദേഹമില്ല.
- കരുത്ത് ഒരല്‍പം കുറവാണ്. 29 കുതിരശക്തിയാണ് ഇപ്പോഴുള്ളത്. ഇത് ഒരു 35 എങ്കിലും വേണ്ടതായിരുന്നു.
- എക്‌സോസ്റ്റ് പൈപ്പിലെ ഹീറ്റ് ഷീല്‍ഡ് അത്രപോര. എന്റെ ട്രാക്ക് പാന്റ്‌സ് കരിഞ്ഞുപോയി.

വിധി
ദോഷങ്ങള്‍


Click it and Unblock the Notifications








