ക്യൂബയിലിനി കാറുകള്‍ വാങ്ങാം വില്‍ക്കാം

റഷ്യക്കാരന് സംശയം: 1960 മെയ് രണ്ടിന് രാവിലെയാണോ ഉച്ചയ്ക്കാണോ കാര്‍ വാങ്ങാന്‍ വരേണ്ടത്? ചോദ്യം കേട്ട് ഓഫീസര്‍ അന്തിച്ചു. ഇങ്ങനെയൊരു ചോദ്യം ആദ്യമായാണ് ഒരു അപേക്ഷകന്‍ ഉന്നയിക്കുന്നത്. പത്തുവര്‍ഷം കഴിഞ്ഞ് സംഭവിക്കാനിരിക്കുന്ന കാര്യത്തില്‍ ഇത്രയും കൃത്യത എന്തിനാണെന്ന് ഓഫീസര്‍ക്കും സംശയം. റഷ്യക്കാരന്‍ കാര്യം വ്യക്തമാക്കി: വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ക്കായി ഭവന വകുപ്പില്‍ താനൊരു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സാധനങ്ങള്‍ കൈപ്പറ്റാന്‍ ചെല്ലേണ്ട തീയതി 1960 മെയ് രണ്ടാണ്! രാവിലെ അവിടെച്ചെന്ന് വീട്ടുസാധനങ്ങള്‍ കൈപ്പറ്റിയതിനു ശേഷം ഉച്ചയ്ക്ക് കാര്‍ കൈപ്പറ്റാന്‍ വന്നാല്‍ മതിയോ എന്നതാണ് റഷ്യക്കാരന്‍റെ ആശയക്കുഴപ്പം!
ഇത്രയും വിവരിച്ചത് ക്യൂബയില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ നടക്കാന്‍ പോകുന്ന വലിയ മുതലാളിത്ത വിപ്ലവത്തെക്കുറിച്ച് പറയാനാണ്. 1959-ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ക്യൂബയില്‍ കാര്‍ വാങ്ങണമെങ്കിലും വില്‍ക്കണമെങ്കിലും സര്‍ക്കാരിന്‍റെ അനുമതി വേണം. എല്ലാം പൊതുസ്വത്താണ്. പ്രസ്തുത നയം പിന്‍വലിക്കാന്‍ റൗള്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
ക്യൂബന്‍ ജനത വലിയ സന്തോഷത്തോടെയാണ് വാര്‍ത്തയെ എതിരേറ്റിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസ്സിലെടുത്ത സുപ്രധാന തീരുമാനം വാണിജ്യ ഉദാരീകരണം സംബന്ധിച്ചുള്ളതായിരുന്നു.
കമ്മ്യൂണിസ്റ്റ് റഷ്യയുടെ തകര്‍ച്ചയ്ക്കു ശേഷം കൂടുതല്‍ ശരിയായ വഴി ചൈനയുടേതാണെന്ന നിലപാടിലേക്ക് ക്യൂബ എത്തുകയായിരുന്നു. ഉദാരീകരണ സാമ്പത്തിക മാറ്റം ഇന്ന് ഏറ്റവുമധികം മുതലെടുക്കുന്നത് ചൈനയാണെന്നു പറയാം. ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയാണ് ചൈനയിന്ന്. കാറുകള്‍ വാങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ സബ്സിഡി വരെ കൊടുത്തിട്ടുണ്ട്. കൂടുതല്‍ എമിഷനുള്ള പഴയ കാറുകള്‍ ഇരുമ്പുകച്ചവടക്കാര്‍ക്ക് വിറ്റാല്‍ സര്‍ക്കാര്‍ പുതിയ കാര്‍ വാങ്ങാനുള്ള വൗച്ചര്‍ കൂപ്പണുകള്‍ നല്‍കുന്ന പദ്ധതി ചൈനയില്‍ നടപ്പാക്കിയിരുന്നു.
1950 മോഡല്‍ കാറുകളും സോവിയറ്റ് റഷ്യയില്‍ നിര്‍മിച്ച പഴയ കാറുകളുമാണ് ക്യൂബ ഇന്നും ഉപയോഗിക്കുന്നത്. മുതലാളിത്തത്തോടുള്ള എതിര്‍പ്പ് മാത്രമാണ് ഈ കാര്‍ ദാരിദ്ര്യത്തിന് കാരണം. കരീബിയന്‍ കടലിലെ വെറുമൊരു കേവുവള്ളം മാത്രമാണ് തങ്ങളെന്നും തങ്ങളുടെ ചെറിയ ചൂണ്ടയില്‍ വന്‍ സ്രാവുകള്‍ കൊത്തുകയില്ലെന്നും ക്യൂബ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.


Click it and Unblock the Notifications








