മാരുതി തൊഴിലാളി ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍
മാരുതി തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദില്ലിയിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍വെന്‍ഷന്‍ നടന്നു. 'തൊഴിലാളി വര്‍ഗത്തിനു നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍: ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍' എന്നതായിരുന്നു കണ്‍വെന്‍ഷന്‍ ചര്‍ച്ചയ്ക്കെടുത്ത വിഷയം.
ദില്ലി ദേശീയ തലസ്ഥാന പ്രദേശത്തെ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നിരവധി മാരുതി തൊഴിലാളികളും പരിപാടിയില്‍ പങ്കെടുത്തു. മാരുതി മനെസര്‍ പ്ലാന്‍റില്‍ നടന്നു വരുന്ന തൊഴില്‍ ചൂഷണത്തിന്‍റെ ചിത്രം അവര്‍ വേദിയില്‍ വിശദീകരിച്ചു. മാരുതിയില്‍ സ്ഥിരം തൊഴിലാളികള്‍ വളരെ കുറച്ചുപേരാണുള്ളതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം പേരും കരാര്‍ തൊഴിലാളികളാണ്. കരാര്‍ തൊഴിലാളികളുടെ നിസ്സഹായത മുതലെടുത്താണ് കടുത്ത തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ മാനേജ്‍മെന്‍റിന് സാധിക്കുന്നത്. വെറും 7 മിനിട്ടാണ് ചായ കുടിക്കുന്നതിനും ടോയ്‍ലറ്റില്‍ പോകുന്നതിനുമെല്ലാമായി നല്‍കുന്നത്. ചായയെടുത്തതിനു ശേഷം അത് കൈയില്‍ വെച്ച് മൂത്രമൊഴിക്കാന്‍ പോകേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. രണ്ട് മിനിട്ട് വൈകി പഞ്ച് ചെയ്താല്‍ പകുതി ദിവസത്തെ ശമ്പളം കട്ട് ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ജൂലൈ 18ന് മനെസറിലുണ്ടായ പ്രശ്നങ്ങളില്‍ എച്ച്ആര്‍ മാനേജര്‍ കൊല്ലപ്പെടാനിടയാക്കിയ സംഭവങ്ങളും അവര്‍ വിശദീകരിച്ചു. യൂണിയന്‍ ഇടപെടലുകള്‍ തകര്‍ക്കുന്നതിനായി മാനേജ്‍മെന്‍റ് കുറെ തൊഴിലാളികളെ വിലയ്ക്കെടുത്തിട്ടുണ്ട്. ഇവരാണ് എച്ച്ആര്‍ മാനേജരുടെ കാബിനില്‍ തീയിട്ടത്.
"ഞങ്ങള്‍ കൊലയാളികളും ക്രിമിനലുകളുമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കമ്പനിയുടെ വാദങ്ങള്‍ അതേപടി മാധ്യമങ്ങള്‍ അംഗീകരിച്ചു നല്‍കുകയും ചെയ്യുന്നു. നിഷ്ടകളങ്കരായ തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുന്നതിലും പുറത്താക്കുന്നതിലും അവര്‍ നിയമലംഘനങ്ങളൊന്നും കാണുന്നില്ല. ഫാക്ടറിയില്‍ ക്രിമിനലുകളെ വാടകയ്ക്കെടുത്ത് തൊഴിലാളികളെന്ന വ്യാജേന നിയമിക്കുന്നതിലും ആരും നിയമലംഘനം കാണുന്നില്ല." തൊഴിലാളികള്‍ പറഞ്ഞു.


Click it and Unblock the Notifications









