വർഷങ്ങൾക്ക് ശേഷം വീണ്ടും മാതൃമണ്ണിൽ തിരിച്ചെത്തി KLT 1; കേരളത്തിൽ അദ്യമായി രജിസ്റ്റർ ചെയ്ത കാറിന്റെ കഥ
ഇന്ന് റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത നിലയിൽ ആകെ മൊത്തം വാഹനങ്ങളാണ്. സംസ്ഥനത്തെ RT ഓഫീസുകളിലെല്ലാം തന്നെ വാഹന രജിസ്ട്രേഷൻ തകൃതിയായി നടക്കുന്നു.

വാഹനങ്ങളുടെ പെരുപ്പം കാരണം ഇന്ന് പല ജില്ലകളിലും നിരവധി സബ് RT ഓഫീസുകൾ വരെയുണ്ട്. KL-01 -ൽ ആരംഭിച്ച് നിലവിൽ KL-86 വരെ ഇത് എത്തി നിൽക്കുന്നു.

എന്നാൽ നമ്മുടെ കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത വാഹനം ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? പെട്ടെന്ന് ചോദിച്ചാൽ ഇതിന്റെ ഉത്തരം അത്ര എളുപ്പം കിട്ടിയെന്ന് വരില്ല. 1956 -ൽ കേരള രൂപീകരിച്ചതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ ഉടമയും അത്ര നിസ്സാരക്കാരിയല്ലായിരുന്നു.

അക്കാലത്തെ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുപാർവ്വതിഭായ് തമ്പുരാട്ടിയുടെ പേരിലായിരുന്നു ആദ്യമായി ഒരു വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്തത്. അന്ന് കാറിന് കിട്ടിയ നമ്പർ 'KLT - 1' എന്നായിരുന്നു.

അക്കാലത്ത് വിപണിയിൽ ലഭ്യമായിരുന്ന മികച്ച ആഡംബര വാഹനമായിരുന്ന 'സ്റ്റുഡ്ബേക്കർ പ്രസിഡന്റ്'എന്ന മോഡലായിരുന്നു സേതുപാർവ്വതിഭായിയുടെത്. ഇതൊരു വിദേശ നിർമ്മിത കാറായിരുന്നു. അമേരിക്കയിൽ നിന്ന് കൽക്കട്ടയിലേക്ക് വാഹനത്തിന്റെ ഘടകങ്ങൾ എത്തിച്ച ശേഷം അവിടെ വെച്ചാണ് കാർ അസംബിൾ ചെയ്യുന്നത്. പിന്നീട് കൽകട്ടയിൽ നിന്നാണ് കാർ തിരുവിതാംകൂറിൽ എത്തിച്ചത്.

അക്കാലത്ത് വൻ പ്രതാപമായിരുന്നു 'KLT - 1' എന്ന ഈ കാറിന് എന്ന് പഴമക്കാർ പലരും വ്യക്തമാക്കുന്നു. കൊട്ടാരത്തിൽ നിന്നും രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഒരു റൗണ്ട് ട്രിപ്പായിരുന്നു ഈ സ്റ്റുഡ്ബേക്കർ പ്രസിഡന്റിന്റെ പതിവ് ഡ്യൂട്ടി.

രാവിലെ 6.30 മുതൽ 8.15 വരെയുള്ള സമയത്തായിരുന്നു മഹാറാണിയുടെ ഈ യാത്ര. കാർ രാജന്റെ ഈ യാത്ര കാണുവാൻ മാത്രമായി ആളുകൾ വഴിയരികിൽ ആ സമയത്ത് വന്നു നിൽക്കുമായിരുന്നു. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ KLT - 1, ഒരു അത്ഭുതകാഴ്ച തന്നെയായിരുന്നുവെന്ന് പഴയ ആളുകൾ ഇന്നും ഓർക്കുന്നു.

1985 -ൽ മഹാറാണി സേതുപാർവ്വതിഭായിയുടെ കാലശേഷം ഈ കാർ കൊട്ടാരത്തിലെ വിശ്വസ്തനായ ഡോ. പിള്ളയ്ക്ക് ലഭിക്കുകയായിരുന്നു. കുറേനാൾ ഈ രാജപ്രൗഢിയുള്ള സ്റ്റുഡ്ബേക്കർ പിള്ള ഡോക്ടറാണ് ഉപയോഗിച്ചിരുന്നത്. മൂന്നു വർഷങ്ങൾക്കു ശേഷം ഡോക്ടറും മരിച്ചതോടെ വാഹനം നാട്ടിൽ അനാഥമാകുന്ന അവസ്ഥയിലെത്തി. പിന്നീട് 1998 -ൽ ഇംഗ്ലണ്ടിൽ താമസക്കുകയിരുന്ന പിള്ള ഡോക്റുടെ മകൻ ഈ കാർ കേരളത്തിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി.

അദ്ദേഹവും ഒരു ഡോക്ടറായിരുന്നു. കൊച്ചിയിൽ നിന്നും ഒരു കണ്ടെയ്‌നറിലാക്കിയായിരുന്നു ഈ കാർ യുകെയിലേക്ക് കൊണ്ടുപോയത് എന്ന് പറയപ്പെടുന്നു. ഇംഗ്ലണ്ടിൽ എത്തിച്ചശേഷം തിവുതാംകൂറിലെ ഈ രാജശകടത്തിന് ഡോക്ടർ പുതിയ പെയിന്റ് അടിച്ച് രൂപമാറ്റം വരുത്തി. അതിനുശേഷം കുറച്ചുനാളുകൾ കഴിഞ്ഞ് ഡോക്ടർ മറ്റൊരാൾക്ക് ഈ കാർ വിൽക്കുകയായിരുന്നു.

പിന്നീട് ഈ സ്റ്റുഡ്ബേക്കർ NSJ 269 എന്ന യുകെ നമ്പറുമായി പല ഉടമസ്ഥരുടെ കൈയ്യിക്കൂടി കൈമറിഞ്ഞു അവസാനം യുകെയിലെ പ്രമുഖ ഓൺലൈൻ മാർക്കറ്റിംഗ് സൈറ്റായ ഇ-ബേയിലെത്തി. മുൻ ഉടമസ്ഥരിൽ ആരോ വാഹനം അതുവഴി വിൽക്കാൻ ശ്രമിച്ചതായിരുന്നു. 2010 ഫെബ്രുവരിയിലാണ് ഇത് സംഭവിച്ചത്.
Image Courtesy: Team BHP

ഇ-ബേയിലെ പരസ്യം കണ്ട് ഇയാൻ എന്നൊരു വ്യക്തി ഈ കാർ വാങ്ങിയതായും പറയപ്പെടുന്നു. വാങ്ങിയാൾക്ക് വാഹനത്തിന്റെ പൂർവ്വ ചരിത്രം ഒന്നും അറിയില്ലായിരുന്നു. അവസാനം സമൂഹമാധ്യമങ്ങളിൽ ഈ കാറിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയാണ് തന്റെ പക്കലുള്ളത് തിരുവിതാംകൂർ ഭരിച്ചിരുന്ന റാണിയുടെ കാറായിരുന്നുവെന്നു ഇയാൻ മനസിലാക്കിയത്.

എന്നാൽ നിലവിൽ ഈ ചരിത്ര പ്രസിദ്ധമായ സ്റ്റുഡ്ബേക്കർ തിരികെ കേരളത്തിൽ തിരികെയെത്തിയിരിക്കുന്നു എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം. വാഹനം തിരുവന്തപുരം എയർപോർട്ട് റോഡിൽ ഒരു ഫിറ്റ്നെസ് വെരിഫിക്കേഷൻ സ്പോട്ടിൽ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ ഒരു NRI -യുടെ ഉടമസ്ഥതയിൽ വളരെ മികച്ച രീതിയിൽ വാഹനം പരിപാലിച്ചുവരികയാണ് എന്നതാണ് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. KLT 001 രജിസ്ട്രേഷന്റെ സാധുത ഇപ്പോഴും നിലവിലുണ്ട്.
Image Courtesy: Divakaran Aravind


Click it and Unblock the Notifications








