2023 ൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് രണ്ട് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ കുതിച്ചു കയറ്റമാണെന്ന് എപ്പോഴും പറയുന്നുണ്ട്, എന്നാൽ ഇതു വരെ രാജ്യത്ത് എത്ര ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലോടുന്നുണ്ട് എന്ന് അറിയാമോ? കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൽ ഗഡ്ഗരിയാണ് കണക്കുകൾ പുറത്തു വിട്ടത്. 2023 വർഷത്തിൽ ഇന്ത്യയിൽ 2.78 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രജിസ്ട്രേഷൻ പോർട്ടലിലെ വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ 2021 ൽ 3,29,808 ആയിരുന്നു. ഇന്ന് അത് 2022 ൽ 10,20,679 ആയി ഉയർന്നിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച് ഉത്തര്‍പ്രദേശ് കുറച്ച് കാലം മുമ്പാണ് ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്താനാകും. ഇലക്ട്രിക് വാഹന നയത്തിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനവും യുപി ലക്ഷ്യമിടുന്നു.

ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വികസനവും ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇ-വാഹന നയത്തിന് കീഴില്‍ യുപി സര്‍ക്കാര്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. എല്ലാത്തരം ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്ട്രേഷനിലും റോഡ് നികുതിയിലും 100% ഇളവ് നല്‍കുന്നു. ഇലക്ട്രിക് വാഹന നയം ആരംഭിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തേക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമായിരിക്കും. ഇത് മാത്രമല്ല, യുപിയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് ഈ ഇളവ് ലഭിക്കും.
മലിനീകരണം കുറവ്, വളരെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, താങ്ങാനാവുന്ന സര്‍വീസ് ചെലവുകള്‍ എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ ഇവികള്‍ക്കുണ്ട്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചില്ലറ പ്രശ്‌നങ്ങളുമുണ്ട്. ഇന്ത്യ പോലെ ഒരു രാജ്യത്ത് അവ പരിഹരിക്കപ്പെടാന്‍ കുറച്ച് സമയം എടുക്കുമെന്ന് മാത്രം.

ഇലക്ട്രിക് കാറുകള്‍ നഗരയാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ദൂരയാത്രകള്‍ പോകുകയോ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവരോ ആണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഇവി വാങ്ങിയിടുന്നത് അത്ര ബുദ്ധിയല്ലെന്ന് വേണം പറയാന്‍. വീട്, ഓഫീസ് എന്നിങ്ങനെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ വലിയ പ്രശ്‌നമില്ല. എന്നാല്‍ നഗര പരിധി വിട്ട് പോകുമ്പോള്‍ റേഞ്ചിനെ കുറിച്ച് ചെറിയ ആശങ്ക ഉയരും.
നഗരത്തിലാണെങ്കില്‍ കൂടി ഒരുപക്ഷേ നിങ്ങള്‍ വാഹനത്തിലെ ചാര്‍ജ് തീരാറായ ഘട്ടത്തില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനില്‍ എത്തി. അപ്പോള്‍ അത് പ്രവര്‍ത്തനരഹിതമാണെങ്കില്‍ വഴിയില്‍ കുടുങ്ങിയെന്ന് ചിന്തിച്ചാല്‍ മതി. ഇന്നും നമ്മുടെ നാട്ടില്‍ അടുത്തടുത്ത് ചാര്‍ജിംഗ് സ്‌റ്റേഷന്‍ വരുന്നതേയുള്ളൂ. രാജ്യത്ത് ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വലിയ രീതിയില്‍ വിപുലീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും താഴേ തട്ടില്‍ അത് അങ്ങനെയല്ലെന്നതാണ് യാഥാര്‍ഥ്യം.

ഇതിലും കുറഞ്ഞ വിലയില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ കിട്ടാനുള്ളപ്പോള്‍ ഇത്രയും പണം തുടക്കത്തില്‍ തന്നെ മുടക്കി ഇവി വാങ്ങണോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. നിങ്ങള്‍ ഓരോ ദിവസവും ദീര്‍ഘദൂരം സഞ്ചരിക്കുന്നില്ലെങ്കില്‍ ഇന്ധനച്ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുടക്കുന്ന പൈസ മുതലാകാന്‍ കാലങ്ങള്‍ എടുക്കും. 1.40 ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയാല്‍ മാത്രമേ ഒരാള്‍ക്ക് ഇന്ധനച്ചെലവിനെ അപേക്ഷിച്ച് മുടക്കുന്ന പണം മുതലാകൂകയുള്ളൂവെന്നാണ് ചില കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇലക്ട്രിക് കാറുകളുടെ പുനര്‍വില്‍പ്പനയാണ് അടുത്ത പ്രശ്‌നം. യൂസ്ഡ് കാര്‍ വിപണിയില്‍ ഇവികളുടെ കൃത്യമായ മതിപ്പ് വില ആര്‍ക്കും തീര്‍ച്ചയില്ല. ഇവികള്‍ വ്യാപകമായി വരുന്ന സമയമായതിനാല്‍ തന്നെ ആരും ധൈര്യത്തോടെ സെക്കന്‍ഡ് ഹാന്‍ഡ് ഇവികള്‍ വാങ്ങാന്‍ മുന്നോട്ട് വരില്ലെന്ന പ്രശ്‌നമുണ്ട്. ബാറ്ററി സാങ്കേതികവിദ്യയോടെ വരുന്ന ഇവികള്‍ക്ക് ഘടങ്ങള്‍ കുറവായതിനാല്‍ തകരാറുകള്‍ കുറവായിക്കുമെന്നതിനാല്‍ യൂസ്ഡ് ഇവികള്‍ വാങ്ങുന്നതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എങ്കിലും ഇതിന് സ്ഥിരീകരണമൊന്നുമില്ല.
ഇലക്ട്രിക് കാറുകള്‍ അടക്കം ഇവികള്‍ പല കാരണങ്ങള്‍ കൊണ്ടും മികച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലിനീകരണം കുറക്കുന്ന ഈ നിശബ്ദ വാഹനങ്ങള്‍ക്ക് തീര്‍ച്ചയായും 'പരമ്പരാഗത' വാഹനങ്ങളുടെ പകരക്കാരാകാന്‍ പറ്റും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവികള്‍ വാങ്ങിയവരില്‍ നിന്നും അതിന്റെ പ്രശ്‌നങ്ങളും ഗുണങ്ങളും പഠിച്ച ശേഷം വരും വര്‍ഷങ്ങളില്‍ അത് കൂടുതല്‍ ജനകീയമാകുമ്പോള്‍ ചുവടുമാറാന്‍ നില്‍ക്കുന്നവരും നിരവധിയാകും. മുകളില്‍ സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ കാലക്രമേണ പരിഹരിച്ച് വരുന്നതോടെ ഇവികള്‍ നിരത്തുകള്‍ ഭരിക്കും.


Click it and Unblock the Notifications








