അമിതാവേശം ആപത്ത്! ഇടുക്കിയിൽ മലമുകളിൽ കുടുങ്ങിയത് 27 ഓഫ്-റോഡ് എസ്‌യുവികൾ; സംഭവം ഇങ്ങനെ
ഓഫ്-റോഡിംഗ് എന്ന അഡ്വഞ്ചർ സ്പോർട്ട് വളരെ ത്രില്ലിംഗും അതോടൊപ്പം തന്നെ എൻഗേജിംഗമാണ്. ദൈനംദിന സമ്മർദങ്ങളിൽ നിന്നും സ്ട്രെസ്സിൽ നിന്നും എല്ലാം വളരെ മികച്ച ഒരു ആശ്വാസം തന്നെയാണിത് എന്നാണ് എന്റെ അഭിപ്രായം.ഈ ഒരു എക്സ്പീരിയൻസിനായി എസ്‌യുവി ഉടമകൾക്കായി ഡ്രൈവുകൾ ക്രമീകരിക്കുന്ന നിരവധി എസ്‌യുവി ഓണേഴ്സ് ഗ്രൂപ്പുകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ഈ ഇവൻ്റുകൾ പങ്കെടുക്കുന്നവർക്ക് തങ്ങളുടെ ഡ്രൈവിംഗ് കഴിവുകളും, വാഹനങ്ങളുടെ കഴിവുകളും പ്രദർശിപ്പിക്കാൻ അനുവദിക്കുന്നു. ഇതൊരു ഗ്രൂപ്പ് ആക്ടിവിറ്റിയാണ്, ഒട്ടനവധി കാരണങ്ങളാൽ ഇത്തരം ഡ്രൈവുകൾക്കായി ഒരാൾ ഒരിക്കലും ഒറ്റയ്ക്ക് പോകുന്നത് ശരിയാവില്ല.
എന്നാൽ ഒറ്റയ്ക്ക് അല്ലാതെ കൂട്ടത്തിൽ പോയാലും കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ പണി പാളും എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇവിടെ, 27 -ഓളം 4×4 എസ്‌യുവികൾ കുന്നിൻ മുകളിൽ കുടുങ്ങിയതാണ് വീഡിയോ വ്യക്തമാക്കുന്നത്. പിന്നീട് അധികൃതരുടെ സഹായത്തോടെ വാഹനങ്ങൾ പുറത്ത് എടുക്കേണ്ടിയതായി വന്നു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇടുക്കിയിലാണ് സംഭവം നടന്നത് എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. കർണാടകയിൽ നിന്നും എന്ന് പറയപ്പെടുന്ന 40 വിനോദസഞ്ചാരികളുടെ സംഘമാണ് ഹിൽസ്റ്റേഷൻ സന്ദർശിക്കാനെത്തിയത്. 4×4 എസ്‌യുവികളിൽ യാത്ര ചെയ്തിരുന്ന സംഘം തങ്ങളുടെ ഡ്രൈവിംഗ് വൈദഗ്ധ്യം പ്രകടിപ്പിക്കാൻ ഇടുക്കിയിലെ ഒരു കുന്നിൻ മുകളിൽ വാഹനങ്ങളുമായി കയറാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ അത് ഇത്രയ്ക്കും വെല്ലുവിളി നിറഞ്ഞ അനുഭവമായിരിക്കും എന്ന് അവർ ചിന്തിച്ചിട്ടുണ്ടാവില്ല. 27 -ഓളം വാഹനങ്ങളാണ് ഈ സംഘം മുകളിലേക്ക് ഓടിച്ചു കയറ്റിയത്. എസ്‌യുവികൾ മുകളിലേക്ക് ഓടിക്കാൻ കഴിയുന്ന ട്രാക്കുകൾ ഇവിടെ ഉണ്ടായിരുന്നു. എന്നിരുന്നാലും, സംഘം വാഹനങ്ങളുമായി മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ, മഴ പെയ്യാൻ തുടങ്ങി, അന്തരീക്ഷത്തിന്റെ മട്ടും ഭാവവും മാറി, ചുറ്റുപാടുകൾ പൂർണ്ണമായും മാറി മറിഞ്ഞു.

27 എസ്‌യുവികൾ കടന്നു പോയതോടെ ട്രാക്ക്/ പാത പൂർണ്ണമായും തകർന്നിരുന്നു, എസ്‌യുവികൾക്ക് വഴുവഴുപ്പുള്ള ഈ ട്രാക്കിൽ ട്രാക്ഷൻ നഷ്ടപ്പെടാൻ തുടങ്ങി. ഇതോടെ സംഗതി കൈയ്യിൽ നിന്ന് പോവാൻ തുടങ്ങി. ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് ട്യൂറിസ്റ്റുകൾ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അവർ കാറുകൾ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില.
27 വാഹനങ്ങളുമായി മലമുകളിൽ അങ്ങനെ നല്ല ഭംഗിയായി കുടുങ്ങി. വാഹനങ്ങൾ മലയിൽ തൽകാലം വിടാൻ സംഘം തീരുമാനിക്കുകയായിരുന്നു, ഇവയിൽ ചിലത് തെന്നിപോവാതെയിരിക്കാൻ മരത്തിലോ മറ്റോ കെട്ടേണ്ടിയും വന്നതായി വീഡിയോ റിപ്പോർട്ട് ചെയ്യുന്നു. താഴെ ഇറങ്ങിയ ശേഷം നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും മഴയായതിനാൽ കാര്യമായി ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല.
തുടർന്ന് വിനോദസഞ്ചാരികളെ അടുത്തുള്ള റിസോർട്ടിലേക്ക് കൊണ്ടുപോകുകയും അവർക്ക് വേണ്ട സൗകര്യമൊരുക്കുകയും ചെയ്തു. അതിനുശേഷം സംഭവം നാട്ടുകാർ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ചു. ഇതേ തുടർന്ന് ഉദ്യോഗസ്ഥർ അടുത്ത ദിവസം സ്ഥലത്തെത്തി വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തു. വളരെ അപകടകരമായ സ്വഭാവമുള്ളതിനാൽ ഓഫ് റോഡിംഗ് അനുവദനീയമല്ലാത്ത നിരവധി സ്ഥലങ്ങൾ ഇടുക്കിയിലുണ്ട് എന്നത് ശ്രദ്ധേയമാണ്.
മുന്നറിയിപ്പുകൾ അവണിച്ചാണോ അതോ അറിയാതെയാണോ വിനോദസഞ്ചാരികൾ ഇത്തരത്തിലുള്ള ഒരു കുന്നിൻ മുകളിലേക്ക് കയറിയത് എന്ന് വ്യക്തമല്ല. അവസാനം MVD ഉദ്യോഗസ്ഥർ ഒരു ബാക്ക്ഹോ ലോഡർ കൊണ്ടുവന്ന് പാത തെളിയ്ക്കുകയായിരുന്നു, അങ്ങനെ വാഹനങ്ങൾ ഇറക്കി. ട്രാക്ക് വൃത്തിയാക്കിയ ശേഷം, എസ്‌യുവികൾ ഓരോന്നായിട്ടാണ് താഴേക്ക് എത്തിച്ചത്.
റിപ്പോർട്ടുകൾ വൈറലായതോടെ ഇടുക്കി ജില്ലാ കളക്ടർ ഇക്കാര്യത്തിൽ തഹസിൽദാറോട് സംഭവം അന്വേഷിച്ച് വിശദ്ധമായ വിശദീകരണം തേടിയിട്ടുണ്ട്. കൂടാതെ, ട്രക്കിംഗ് നിരോധിത മേഖലയായി പ്രഖ്യാപിച്ച മലമുകളിലേക്ക് കാറുകൾ ഓടിച്ചുകയറ്റിയ വിനോദസഞ്ചാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കും എന്ന് ഇടുക്കി പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
എന്തിരുന്നാലും അമിത ആത്മവിശ്വാസവും, അല്പ അഹങ്കാരവുമാണ് ഈ വിപത്ത് വരുത്തി വെച്ചത് എന്ന കാര്യത്തിൽ സംശയമില്ല. അപരിചിതമായ സ്ഥലത്ത് ഓഫ് റോഡ് ഡ്രൈവിനായി കച്ചകെട്ടി ഇറങ്ങുന്നതിന് മുമ്പ് അത്യാവശ്യം നാട്ടുകാരോട് കാര്യങ്ങൾ ചോദിക്കുകയും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയും വേണം. ഇത് അവർക്ക് മാത്രമല്ല, മഴക്കാലത്ത് സാഹസിനായിട്ട് ഇറങ്ങുന്ന നമുക്കും ഒരു പാഠമായിരിക്കട്ടെ.


Click it and Unblock the Notifications








