100 കോടിയോളം വില വരുന്ന കാറുകൾ പിടിച്ചെടുത്തു; ഇന്ത്യയിൽ ഇതാദ്യം, കോടതി ഉത്തരവ് ഇങ്ങനെ
2024 ജനുവരി 26-ന് ബാന്ദ്ര-കുർള കോംപ്ലക്‌സ് പോലീസ് 41 സൂപ്പർകാറുകളാണ് പിടിച്ചെടുത്തത്. നിയമം ലംഘിച്ച് രാലി നടത്തിയെന്നും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയെന്നുമുളള പരാതിയിലാണ് കാറുകൾ പിടിച്ചെടുത്തത് എന്നാണ് പൊലീസ് പറയുന്നത്.എന്നാൽ വാഹന ഉടമകൾ കോടതിയെ സമീപിക്കുകയും പോലീസുകാർ പിടിച്ചെടുത്ത 31 സൂപ്പർകാറുകൾ വിട്ടുനൽകാൻ ബോംബെ ഹൈക്കോടതി ഇപ്പോൾ ബികെസി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയുമാണ്.
ജസ്റ്റിസ് അനുജ പ്രഭുദേശായി, എൻആർ ബോർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കാറുകൾ വിട്ടുനൽകാൻ പോലീസ് വകുപ്പിനോട് ഉത്തരവിട്ട ബെഞ്ച്, പോലീസിൻ്റെ നടപടിക്ക് മതിയായ നിയമപരമായ അടിസ്ഥാനമില്ലെന്നും ലംബോർഗിനികളും ഫെരാരികളും ഉൾപ്പെടെയുള്ള സൂപ്പർകാറുകൾ പിടിച്ചെടുത്തതിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പരിമാർശിക്കുകയും ചെയ്തു.

ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് സംഭവം നടന്നത്. റാലി രാവിലെ 6 മണിക്ക് ജിയോ വേൾഡ് ഡ്രൈവ് മാളിൽ നിന്ന് ആരംഭിച്ച് അടുത്തിടെ ഉദ്ഘാടനം ചെയ്ത മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലേക്കും തിരിച്ചും പോകേണ്ടതായിരുന്നു. കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പോലീസ് ഉദ്യോഗസ്ഥർ കാറുകൾ വിട്ടുനൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് എഫ്ഐആർ റദ്ദാക്കണമെന്ന് കാറുടമകൾ ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.
ഭൂരിഭാഗം വാഹനം ഉടമകളും ബാന്ദ്ര, ഖാർ, അന്ധേരി മേഖലകളിൽ നിന്നുള്ളവരായിരുന്നു. ഉടമകൾക്കൊപ്പം സംഘാടകർക്കെതിരെയും സെക്ഷൻ 188, മഹാരാഷ്ട്ര പോലീസ് ആക്ട് 1951-ൻ്റെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്. പിടിച്ചെടുത്ത കാറുകൾ ജിയോ വേൾഡ് ഡ്രൈവിൽ തന്നെ പാർക്ക് ചെയ്തു. ഈ ഒരു സംഭവത്തിൽ മാത്രം നൂറു കോടിയോളം വിലമതിക്കുന്ന കാറുകളാണ് പോലീസ് പിടിച്ചെടുത്തത്. ഇന്ത്യയിൽ ഇത്രയധികം സൂപ്പർകാറുകൾ ഒറ്റയടിക്ക് പോലീസ് പിടിച്ചെടുക്കുന്ന ആദ്യ സംഭവമായിരിക്കും ഇത്.

പ്രശസ്ത ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാണ കമ്പനിയായ ലംബോര്‍ഗിനി കാര്‍ വില്‍പ്പനയില്‍ വര്‍ഷം തോറും വളര്‍ച്ച രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലധികം കാറുകളാണ് ലംബോര്‍ഗിനി വിറ്റഴിച്ചത്. റെക്കോര്‍ഡ് വില്‍പ്പനയാണ് 2023-ല്‍ കമ്പനി രേഖപ്പെടുത്തിയത്. മറ്റ് വാഹന നിര്‍മാതാക്കളെ പോലെ ഇഷ്ടം പോലെ കാറുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന ബ്രാന്‍ഡല്ല ലംബോര്‍ഗിനിയെന്ന് നമുക്കറിയാം. 2026 വരെയുള്ള കാറുകള്‍ ഇതിനോടകം വിറ്റുപോയതായാണ് ലംബോര്‍ഗിനി അറിയിക്കുന്നത്.
ഇതുവരെ ലോകത്താകമാനമായി ബുക്ക് ചെയ്തിരിക്കുന്ന ലംബോര്‍ഗിനി കാറുകള്‍ 2026 കലണ്ടര്‍ വര്‍ഷത്തോടെ വിതരണം ചെയ്ത് തീര്‍ക്കാനാകൂ. തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറായ റെവല്‍ട്ടോ പുറത്തിറക്കിയ ശേഷം ലംബോര്‍ഗിനിക്ക് ശുക്രനാണെന്ന് വേണമെങ്കില്‍ പറയാം. മോഡലിന്റെ വരവോടെ ബ്രാന്‍ഡിന്റെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. ഈ മോഡല്‍ ബുക്ക് ചെയ്ത് കൈയ്യില്‍ കിട്ടാന്‍ രണ്ട് വര്‍ഷത്തോളമെടുക്കുമെന്നാണ് പറയപ്പെടുന്നത്.

ഹൈബ്രിഡ് കാറിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും ഫുള്‍ ഇലക്ട്രിക് കാറുകളുടെ അവതരണത്തിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് ലംബോര്‍ഗിനി സ്വീകരിച്ചിരിക്കുന്നത്. ലംബോര്‍ഗിനിയുടെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് മോഡല്‍ 2028-ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഫെറാറി NV അടക്കമുള്ള മോഡലുകള്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലംബോര്‍ഗിനിയുടെ ഓള്‍ ഇലക്ട്രിക് കാര്‍ അരങ്ങേറുക.
ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ബാറ്ററിയുടെ കാര്യത്തിലടക്കം സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ ലംബോര്‍ഗിനി ആഗ്രഹിക്കുന്നു. അതായത് നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ലംബോര്‍ഗിനി താല്‍പര്യപ്പെടുന്നില്ല. പ്രത്യേകിച്ച് ഇലക്ട്രിക് കാറുകളില്‍ നൂതനമായ ബാറ്ററി ടെക്‌നോളജി കൊണ്ടുവരാനാണ് ഇറ്റാലിയന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ തന്നെ കാറുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നതിനാല്‍ ഇലക്ട്രിക് കാറുകളിലേക്കുള്ള ചുവടുമാറ്റം കുറച്ച് വൈകിയാലും തരക്കേടില്ലെന്ന നിലപാടിലാണ് ഇറ്റലിക്കാര്‍. വൈദ്യുതീകരണ പാതയില്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപത്തിനാണ് ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. വമ്പന്‍ തുക ചെലവഴിച്ച് ഇറ്റലിയിലെ കാര്‍ നിര്‍മ്മാണ പ്ലാന്റ് പൂര്‍ണമായും ഡീകാര്‍ബണൈസ് ചെയ്യാന്‍ ലംബോര്‍ഗിനി പദ്ധതിയിടുന്നു.


Click it and Unblock the Notifications








