2014-ല്‍ വിറ്റ ബെന്‍സിന് കിട്ടിയത് 63 ചലാന്‍; ഉടമസ്ഥാവകാശം മാറ്റാത്ത ഉടമയെ കോടതി കയറ്റി മില്‍ഖ സിങ്ങിന്റെ മകന്
അന്താരാഷ്ട്ര ഗോള്‍ഫ് താരവും ഇതിഹാസ അത്‌ലറ്റ് മില്‍ഖ സിങ്ങിന്റെ മകനുമായ ചിരഞ്ജീവ് മില്‍ഖ എന്നറിയപ്പെടുന്ന ജീവ് മില്‍ഖയ്ക്ക് 2014-ല്‍ വിറ്റ ഒരു കാറിന് 63 ചലാനുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് കാണിച്ച് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചു. പിന്നാലെ കാര്‍ ഡീലര്‍ക്കും വാങ്ങിയയാള്‍ക്കും എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോള്‍ഫ് താരം കോടതിയെ സമീപിച്ചു. മൊത്തം 83,000 രൂപയാണ് പിഴയായി അടക്കാനുള്ളത്.

ഗോള്‍ഫ് താരം 2014 ജൂണിലാണ് റാലി മോട്ടോഴ്സിന്റെ കാര്‍ ഡീലര്‍ തേജീന്ദര്‍ സിംഗ് മുഖേന തന്റെ മെര്‍സിഡീസ് ബെന്‍സ് കാര്‍ വിറ്റത്. ഹൗസ് ഖാസിലെ വൈബ്സ് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് ഡയറക്ടര്‍ നിതിന്‍ ജെയ്നാണ് 35 ലക്ഷം രൂപയ്ക്ക് കാര്‍ വാങ്ങിയത്. ഡീസല്‍ വാഹനത്തിന് 10 വര്‍ഷത്തിലധികം പഴക്കമുള്ളതിനാല്‍ ന്യൂഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

വാഹനത്തിന്റെ വില്‍പ്പന സംബന്ധിച്ച എല്ലാ പേപ്പര്‍ വര്‍ക്കുകളും നിര്‍വ്വഹിച്ചതായും 2014 ജൂണ്‍ 10 ന് കാര്‍ വാങ്ങിയ നിതിന്‍ ജെയിന്‍ സത്യവാങ്മൂലം കൈമാറിയതായും ജീവ് മില്‍ഖയുടെ അഭിഭാഷകന്‍ തെര്‍മിന്ദര്‍ സിംഗ് അറിയിച്ചു. എന്നിരുന്നാലും, കാര്‍ വാങ്ങി ഓടിക്കാന്‍ തുടങ്ങിയ നിതിന്‍ ജെയിന്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സ്വന്തം പേരിലേക്ക് മാറ്റിയില്ല.

മില്‍ഖയുടെ പരാതി പ്രകാരം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420 (വഞ്ചന), 406 (ക്രിമിനല്‍ വിശ്വാസവഞ്ചന), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് ഇനി ഒക്ടോബര്‍ 17ന് പരിഗണിക്കും.

2021-ല്‍ ചലാനുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് ലഭിച്ചതിന് ശേഷം മില്‍ഖ ഡീലര്‍ക്കും വാങ്ങിയാള്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇരുവര്‍ക്കുമെതിരെ വഞ്ചനയ്ക്കും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചണ്ഡിഗഡ് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്ന് പരാതി നല്‍കിയതല്ലാതെ പൊലീസ് പ്രകതികള്‍ക്കെതിരെ കര്‍ശന നടപടി ഒന്നും എടുത്തില്ല.

ഇപ്പോള്‍ ഡല്‍ഹി കോടതിയില്‍ നിന്ന് മറ്റൊരു നോട്ടീസ് ലഭിച്ച ശേഷം കാര്‍ വാങ്ങിയയാള്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം മനഃപൂര്‍വം തന്റെ പേരിലേക്ക് മാറ്റുന്നില്ലെന്നാണ് ജീവ് മില്‍ഖ ആരോപിക്കുന്നത്.

ചണ്ഡീഗഡിലെ ആര്‍എല്‍എക്ക് (രജിസ്ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റി) താന്‍ കത്തെഴുതിയതായും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചതായും ജീവ് മില്‍ഖ പറഞ്ഞു. നിയമലംഘനം നടത്തിയതിനുള്ള ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്നതിനാല്‍ പ്രതി വാഹനം തന്റെ പേരിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യതലസ്ഥാനത്ത് പിന്‍സീറ്റ് ബെല്‍റ്റുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കര്‍ശന നടപടി തുടരുകയാണ്. ബുധനാഴ്ച ആരംഭിച്ച പുതിയ യജ്ഞത്തില്‍ ട്രാഫിക് നിയമം ലംഘിച്ചതിന് 57 നിയമലംഘകര്‍ക്ക് പിഴ ചുമത്തി. ഡല്‍ഹി ട്രാഫിക് പൊലീസ് പിന്‍സീറ്റ് ബെല്‍റ്റ് നിയമം കര്‍ശനമായി നടപ്പാക്കി വരികയാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 രൂപ പിഴ ചുമത്തുകയും ചെയ്യുന്നു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ദാരുണ മരണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയിരുന്നു.

ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ ന്യൂഡല്‍ഹിയും തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയും ഉള്‍പ്പെടുന്ന രണ്ട് ജില്ലകളില്‍ യാത്രക്കാരെ ബോധവത്കരിക്കുന്നതിനും റോഡ് സുരക്ഷാ നടപടി നടപ്പാക്കുന്നതിനുമുള്ള ഡ്രൈവ് നടത്തി. ന്യൂഡല്‍ഹിയില്‍ കെജി മാര്‍ഗ്, മാണ്ഡി ഹൗസ് പ്രദേശങ്ങളിലെ 32 യാത്രക്കാര്‍ക്ക് ട്രാഫിക് പൊലീസ് ചലാന്‍ നല്‍കി. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം, വസന്ത് കുഞ്ച് മേഖലകളില്‍ ഒമ്പത് ചലാനുകള്‍ കൂടി പുറപ്പെടുവിച്ചു.

വരും ദിവസങ്ങളില്‍ ഡ്രൈവ് കൂടുതല്‍ ശക്തമാക്കാനാണ് ഡല്‍ഹി ട്രാഫിക് പൊലീസിന്റെ പദ്ധതി. റോഡുകളില്‍ അമിതവേഗത പാടില്ലെന്നും എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും കഴിഞ്ഞയാഴ്ച ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സൈറസ് മിസ്ത്രി സെപ്റ്റംബര്‍ 4-ന് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. പിന്‍സീറ്റില്‍ സഞ്ചരിച്ചിരുന്ന മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.


Click it and Unblock the Notifications








