എംവിഡിയുടെ മൂന്നാം കണ്ണ് തുറന്നിട്ട് ഒരു വർഷം തികയുന്നു, ഇതുവരെ പിഴിഞ്ഞത് 71 കോടി രൂപ
കഴിഞ്ഞ ഒരു വർഷമായി എഐ ക്യാമറകളുടെ കണ്ണിൽ നിന്ന് രക്ഷപ്പെടുന്നതെങ്ങനെ എന്നാണ് എല്ലാവരും ആലോചിച്ചിരുന്നത് തന്നെ. സംസ്ഥാനത്തെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചിട്ട് ഒരു വർഷം തികയുകയാണ്. എന്നാൽ, 71.18 കോടി രൂപ മാത്രമാണ് ഇതുവരെ പിഴയായി സർക്കാരിൻ്റെ ഖജനാവിലെത്തിയിട്ടുളളു. 59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല എന്നതാണ് സങ്കടകരമായ കാര്യം. വരുമാനത്തെ ബാധിച്ച ഏറ്റവും വലിയ കാര്യം എന്നത് നോട്ടീസിലൂടെ പിഴ വിവരങ്ങൾ അറിയിക്കുന്നത് നിർത്തിയതോടെയാണ്.
കെൽട്രോണിൻ്റെ കീഴിലായിരുന്നു നോട്ടീസ് വിതരണം. എന്നാൽ കരാർ കാലാവധി അവസാനിച്ചതോടെ കെൽട്രോൺ പണി നിർത്തി. നോട്ടീസ് നൽകുന്ന സമയങ്ങളിൽ പിഴയുടെ 25 ശതമാനത്തോടെ അടയ്ക്കുന്നുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ നോട്ടീസ് വരാത്തത് കൊണ്ട് തന്നെ ആളുകൾ പിഴ അടയ്ക്കാൻ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. കെല്‍ട്രോണുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ ചിലവ എന്ന് പറയുന്നത് 230 കോടിരൂപയായിരുന്നു. നോട്ടീസ് അയക്കുന്നത് തുടർന്നാൽ മാത്രമേ ബാക്കി തുക കൂടി പിരിച്ചെടുക്കാൻ സാധിക്കു.

675 എഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് കഴിഞ്ഞ വർഷം പ്രവർത്തന സജ്ജമായിരുന്നത്. സോളാർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടിയിരുന്നത്.
ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.
പിഴ അടച്ചില്ലെങ്കില്‍ ടാക്സ് അടയ്ക്കാൻ പോകുമ്പോള്‍ പിടിവീഴും. അല്ലെങ്കില്‍ വാഹനം കൈമാറ്റം ചെയ്യുന്ന സമയത്ത് പിടികൂടും. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ നല്ലൊരു പിഴയും നല്‍കേണ്ടി വരും. തുടര്‍ച്ചായി ഫൈൻ അടയ്ക്കാതെ മുങ്ങി നടക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനാണ് തീരുമാനം. ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകള്‍ പ്രവർത്തിച്ചതിന് ശേഷമായിരുന്നു പൂർണമായും പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്.

എഐ ക്യാമറയുടെ പരിപാടി ഏകദേശം തീരുമാനമായി എന്ന് കണ്ടപ്പോഴാണ് എംവിഡി നേരിട്ട് തന്നെ റോഡിലിറങ്ങി പരിശോധനകൾ വീണ്ടും തുടങ്ങിയത്. പലതരം കുതന്ത്രങ്ങൾ ഉപയോഗിച്ചാണ് പല വാഹന ഡ്രൈവർമാരും രക്ഷപ്പെടുന്നത്. നമ്പർ പ്ലേറ്റിൽ ചെളി വാരി തേച്ചും, ക്രാഷ് ഗാർഡ് കൊണ്ട് മറച്ച് ക്യാമറയുടെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരും കൂടുതലായിരുന്നു. കൂടുതലും നമ്പർ പ്ലേറ്റുകളിൽ ചെളി വാരി പുരട്ടുന്നത് ടിപ്പർ, ടോറസ് ലോറികളുടെ ഡ്രൈവർമാരാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്.
പിന്നിൽ മാത്രമല്ല വശങ്ങളിൽ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട് എങ്കിലും നെറ്റ് വലിച്ചു കെട്ടി മൂടുന്നതിനൊപ്പം നമ്പറും മൂടുകയാണ് ചെയ്യുന്നത്. ഇതോടെ മോട്ടോര്‍ വാഹനവകുപ്പും പോലീസും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍വഴിയും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കൈവശമുള്ള ക്യാമറകള്‍ വഴിയും നിയമലംഘനങ്ങള്‍ പതിയുന്നുണ്ടെങ്കിലും വാഹന ഉടമയെ കണ്ടെത്താനോ, നിയമനടപടി സ്വീകരിക്കാനോ സാധിക്കാത്ത സ്ഥിതിയാണ്.
നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ടു കോടതിയിലേക്ക് കൈമാറുന്നതാണ് രീതി. പിന്നീട് കോടതിവിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനോടൊപ്പം തന്നെ നമ്പര്‍പ്ലേറ്റ് വായിക്കാൻ കഴിയാത്ത രീതിയിലാക്കുന്നവർക്ക് 5000 രൂപ വരെയാണ് പിഴ ചുമത്തുക. നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത ഭാരവാഹനങ്ങൾ നിർത്തി പരിശോധിക്കുന്നത് അപകടകരമായത് കൊണ്ട് തന്നെ മഫ്തിയിൽ പരിശോധിക്കാനാണ് വകുപ്പിൻ്റെ തീരുമാനം.


Click it and Unblock the Notifications








