മിന്നായം പോലെ റോഡില്‍ യാത്രക്കാരന്‍; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡോമിനാര്‍ റൈഡര്‍ — വീഡിയോ
Recommended Video

ശരിക്കും ബുള്ളറ്റിനെ കളിയാക്കി കൊണ്ടുള്ള ബജാജിന്റെ പരസ്യമില്ലായിരുന്നെങ്കില്‍ ഡോമിനാറിന്റെ നിലയും വിലയും ഒന്നുകൂടി മെച്ചപ്പെട്ടേനെ. ബുള്ളറ്റിനെക്കാളും എന്തു കൊണ്ടും മികച്ചത് ഡോമിനാര്‍ 400 ആണെന്ന് ബജാജ് പറഞ്ഞു വെച്ചത് ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ക്കു പൊതുവെ അത്ര പിടിച്ചില്ല.

റോയല്‍ എന്‍ഫീല്‍ഡിനെയും ബുള്ളറ്റ് റൈഡര്‍മാരെയും പരിഹസിച്ചതാണ് പ്രശ്‌നം. ഡോമിനാറിനെ കുറിച്ചു പറഞ്ഞു തുടങ്ങിയാല്‍ ബജാജിന് നൂറു നാവാണ്. കരുത്തും വേഗതയും വേണ്ടുവോളം ഡോമിനാറില്‍ ഉണ്ട്; പല സന്ദര്‍ഭങ്ങളിലായി ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഇതു തെളിയിച്ചു കഴിഞ്ഞു.

മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങിയിട്ടുള്ള ഓപ്ഷനല്‍ എബിഎസാണ് ഡോമിനാര്‍ 400 ന്റെ പ്രധാന വിശേഷം. പരസ്യങ്ങളില്‍ എബിഎസിനെ എടുത്തുകാണിക്കാന്‍ ബജാജ് വിട്ടുപോകാറുമില്ല. അത്രയ്ക്കും മികച്ച എബിഎസ് സുരക്ഷയാണോ ഡോമിനാര്‍ കാഴ്ചവെക്കുന്നത്?

മിന്നായം പോലെ പ്രത്യക്ഷപ്പെട്ട അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഡോമിനാര്‍ റൈഡറുടെ വീഡിയോ ബജാജിന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുകയാണ്. ഉത്തര്‍പ്രദേശിലാണ് സംഭവം.

തിരക്കേറിയ ദേശീയപാതയില്‍ അമിത വേഗതയില്‍ കുതിച്ച ഡോമിനാര്‍ റൈഡറാണ് 'കഥാനായകന്‍'. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത, പിറകില്‍ ഒരു സഹയാത്രികനും; ഈ വിരുതനെ നായകനെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയം.

എന്തായാലും കുതിച്ചു വരുന്ന ബൈക്കിന് മുന്നിലേക്ക് എടുത്തു ചാടിയ കാല്‍നടയാത്രക്കാരനാണ് ഇവിടെ വില്ലന്‍. 130 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചെത്തിയ ബൈക്കിന് മുന്നിലേക്ക് അപ്രതീക്ഷിതമായി കാല്‍നടയാത്രക്കാരന്‍ റോഡ് മുറിച്ചു കടക്കുകയായിരുന്നു.

റൈഡറുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയാണ് രംഗങ്ങള്‍ മുഴുവന്‍ പകര്‍ത്തിയത്. ഒരു മിന്നായം പോലെയാണ് കാല്‍നടയാത്രക്കാരന്‍ ബൈക്കിന് മുന്നിലൂടെ കടന്നതും.

അപകടമൊന്നും കൂടാതെ തലനാരിഴയ്ക്ക് കാല്‍നട യാത്രക്കാരന്‍ റോഡ് മുറിച്ചു കടന്നെങ്കില്‍ അതിന് നന്ദി പറയേണ്ടത് ഡോമിനാറിലുള്ള എബിഎസ് ഫീച്ചറിനോടാണ്.

ബൈക്കില്‍ എബിഎസ് ഇല്ലായിരുന്നെങ്കില്‍ പൊടുന്നനെയുള്ള ബ്രേക്കിംഗില്‍ വീലുകള്‍ ലോക്ക് ചെയ്യപ്പെടുമെന്ന കാര്യം ഉറപ്പ്. ഇത് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. വലിയ ആപകടങ്ങള്‍ക്കും ഈ സന്ദര്‍ഭം വഴിതെളിച്ചേനെ.
130 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കവെ റൈഡര്‍ ബ്രേക്ക് പിടിച്ചപ്പോള്‍ വേഗത ഉടനടി 90 കിലോമീറ്ററായി കുറയുന്നതായി ഇവിടെ വീഡിയോ വെളിപ്പെടുത്തുന്നു. മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് സുരക്ഷ ഉറപ്പുവരുത്തണമെന്നതിനുള്ള മറ്റൊരു ഉദ്ദാഹരണമാണ് ഈ സംഭവം.
എന്താണ് ഈ എബിഎസ്? - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

കുട്ടിക്കാലത്ത് സൈക്കിളിനെ പിന്‍ ബ്രേക്ക് പിടിച്ച് സിനിമാ സ്റ്റൈലില്‍ നിര്‍ത്തി കൈയ്യടി വാങ്ങാന്‍ ശ്രമിച്ചവരാകും നമ്മളില്‍ പലരും. സിനിമയില്‍ നായകനും വില്ലനും ബൈക്കില്‍ നിന്നും പതിവായി തെന്നി (സ്‌കിഡ്) ഇറങ്ങിയതാണ് ഇത്തരം അഭ്യാസങ്ങള്‍ക്ക് പ്രചോദനമേകിയത്.

കാര്യം പറഞ്ഞാല്‍ ഇതേ അഭ്യാസങ്ങള്‍ക്ക് പൂട്ടിടുകയാണ് എബിഎസിന്റെ ലക്ഷ്യവും. 10 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന സൈക്കിളില്‍ പൊടുന്നനെ ബ്രേക്ക് പിടിക്കുന്നത് പോലെയാകില്ല, 100 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ബൈക്കില്‍ ബ്രേക്ക് പിടിച്ചാല്‍. കാറുകളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി.

എബിഎസ് എന്നാല്‍ എന്താണ്?
ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്ന് ഒറ്റവാക്കില്‍ ഉത്തരം നല്‍കാന്‍ സാധിക്കും. അടിയന്തര ബ്രേക്കിംഗില്‍ ടയറുകള്‍ തെന്നി മാറാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണ് എബിഎസ്.

എബിഎസിന്റെ പ്രവര്‍ത്തനം
എബിഎസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് അറിയണമെങ്കില്‍ ആദ്യം ബ്രേക്കുകളുടെ പ്രവര്‍ത്തനം അറിഞ്ഞിരിക്കണം.ബ്രേക്ക് പെഡലില്‍ ചവിട്ടുമ്പോള്‍ അല്ലെങ്കില്‍ ബ്രേക്ക് ലെവര്‍ പിടിക്കുമ്പോള്‍ ബ്രേക്ക് ഹോസില്‍ ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിക്കും. റിസര്‍വിയറിലുള്ള ബ്രേക്ക് ഓയിലും ഹൈഡ്രോളിക് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.

ഇതേ സമ്മര്‍ദ്ദമാണ് കാലിപ്പറുകള്‍ക്ക് ഉള്ളിലുള്ള ബ്രേക്ക് പാഡുകളിലേക്ക് എത്തുക. തത്ഫലമായി ഡിസ്‌ക് അല്ലെങ്കില്‍ റോട്ടറിലേക്ക് ബ്രേക്ക് പാഡുകള്‍ വന്നണയും. ഇത് വാഹനത്തിന്റെ വേഗത കുറയ്ക്കും.

എബിഎസ് ഇല്ലാത്ത വാഹനത്തില്‍ കൂടുതല്‍ ശക്തിയില്‍ ബ്രേക്ക് പ്രയോഗിച്ചാല്‍ റോട്ടറിലേക്ക് കൂടുതല്‍ സമ്മര്‍ദ്ദം വന്നെത്തും. തത്ഫലമായി ഡിസ്‌കിനൊപ്പം വീലും പൊടുന്നനെ ലോക്ക് ചെയ്യപ്പെടും.

എബിഎസ് സംവിധാനമുള്ള വാഹനങ്ങളില്‍ ഇക്കാര്യങ്ങള്‍ ഒരല്‍പം വ്യത്യസ്തമാണ്. വീലുകളുടെ കറക്കം നിരീക്ഷിക്കുന്നതിന് വേണ്ടി സെന്‍സറുകള്‍ എബിഎസ് വാഹനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

നിമിഷനേരത്തേക്ക് പോലും വീല്‍ ലോക്ക് ചെയ്യപ്പെട്ടുവെന്ന് സെന്‍സറുകള്‍ മനസിലാക്കുന്ന പക്ഷം ബ്രേക്ക് സമ്മര്‍ദ്ദം ഉചിതമായി കുറയ്ക്കപ്പെടും. പിന്നാലെ ആവശ്യമായ ബ്രേക്കിംഗ് സമ്മര്‍ദ്ദം വീലുകളിൽ എബിഎസ് സംവിധാനം വീണ്ടും ചെലുത്തും.

സെക്കന്‍ഡില്‍ 15 തവണ വരെ ബ്രേക്ക് സമ്മര്‍ദ്ദത്തില്‍ വ്യതിയാനം വരുത്താന്‍ ചില എബിഎസ് സംവിധാനങ്ങള്‍ക്ക് സാധിക്കും.
ഇതെങ്ങനെ സുരക്ഷ ഉറപ്പ് വരുത്തും?
ടയറുകള്‍ക്ക് ഗ്രിപ്പ് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് സ്‌കിഡിംഗ്. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും. അടിയന്തര സാഹര്യങ്ങളില്‍ ബ്രേക്ക് പ്രയോഗിച്ചാല്‍ പോലും ടയറുകള്‍ പാളി വാഹനം മുന്നോട്ട് തന്നെ നീങ്ങും. അതിനാല്‍ എബിഎസ് സുരക്ഷ വാഹനങ്ങള്‍ക്ക് ആവശ്യമാണ്.

എബിഎസിന്റെ വരവ്
1920 ല്‍ ഫ്രഞ്ച് വിമാനനിര്‍മ്മതാക്കളായ ഗബ്രിയേല്‍ വോയിസിനാണ് എബിഎസിന്റെ ആദ്യ രൂപം നല്‍കിയത്. വിമാനങ്ങളിലാണ് എബിഎസ് സംവിധാനം ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതും.പിന്നാലെ വ്യോമയാന വിപണിയില്‍ ആന്റി-സ്‌കിഡ് സംവിധാനം ഏറെ പ്രചാരം നേടി. ഡണ്‍ലപ് മാക്‌സാരറ്റ് ആന്റി-സ്‌കിഡ് സംവിധാനത്തിലാണ് അക്കാലങ്ങളില്‍ ഭൂരിപക്ഷം വിമാനങ്ങളും ഒരുങ്ങിയത്.

1958 ല്‍ ഒരുങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റീയര്‍ മോട്ടോര്‍സൈക്കിളാണ് മാക്‌സരറ്റ് സംവിധാനം നേടിയ ആദ്യ റോഡ് വാഹനം.ഐതിഹാസിക സൂപ്പര്‍സോണിക് എയര്‍ലൈന്‍ര്‍ കോണ്‍കോര്‍ഡിലാണ് ആധുനിക ഇലക്ട്രോണിക് എബിഎസ് സംവിധാനം ആദ്യമായി പരീക്ഷിക്കപ്പെട്ടത്.

1971 ല്‍ മുതല്‍ക്കാണ് ഇലക്ട്രോണിക് എബിഎസോട് കൂടിയ കാറുകള്‍ വിപണിയില്‍ എത്തി തുടങ്ങിയതും. ഇന്ന് മിക്ക രാജ്യങ്ങളിലും വാഹനങ്ങളില്‍ എബിഎസ് സംവിധാനം നിര്‍ബന്ധമാണ്.

2018 മുതല്‍ മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് സംവിധാനം ഇന്ത്യയിൽ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.


Click it and Unblock the Notifications








