വാളെടുത്തവൻ വാളാൽ; സീറ്റ് ബെൽറ്റ് ഇടാതെ പോലീസ് മാമൻമാർ, ചലാൻ നൽകി എഐ
എഐ ക്യാമറയുടെ ട്രെൻഡ് ഒന്ന് കുറഞ്ഞു വന്ന് എംവിഡി മാമൻമാരും ക്യാമറയും ട്രോൾ കാരണം എയറിൽ കയറിയതിൽ നിന്ന് ഒന്ന് താഴെ വന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ദാ കിടക്കുന്നു അടുത്ത് ട്രെൻഡിങ്ങ് സാധനം. സീറ്റ് ബെൽറ്റ് ഇടാതെ പോയ പോലീസ് മാമൻമാരുടെ ചിത്രം എഐ പകർത്തിയിരിക്കുകയാണ്.
"Modz own country" ആണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു ഷെവർലെ ടവേര നിയോ എസ്‌യുവിയാണ് ചിത്രത്തിൽ കാണുന്നത്. പകലും രാത്രിയിലുമായി പകർത്തിയ രണ്ട് ചിത്രങ്ങളാണ് ഉളളത്. പകൽ വെളിച്ചത്തിൽ എഐ ക്യാമറ പകർത്തിയ ചിത്രത്തിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അതോടൊപ്പം തന്നെ രാത്രിയിൽ പകർത്തിയ ചിത്രത്തിൽ രണ്ട് പേർക്കും സീറ്റ് ബെൽറ്റ് ഇല്ല.

സീറ്റ് ബെൽറ്റ് ധരിക്കാതെ കാർ ഓടിക്കുന്നത് കുറ്റകരമാണ് എന്ന് മാത്രമല്ല, നിയമപാലകർക്ക് ഈ ലംഘനത്തിന് ചലാൻ നൽകാവുന്നതിൽ ഒരു തെറ്റും കാണുന്നില്ല. ഇത് ഒരു നിയമലംഘനത്തേക്കാളുപരി അത്യന്തം അപകടകരവുമാണ്. സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ മാത്രം അപകടങ്ങളിൽ നിന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട നിരവധി സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റാണ് ചലാൻ പുറപ്പെടുവിക്കുന്നത്, കാറിലുണ്ടായിരുന്ന വ്യക്തികൾ കേരള പോലീസിലെ ഉദ്യോഗസ്ഥരാണ് എന്ന് പെട്ടെന്ന് മനസിലാകും.
എഐ ക്യാമറകൾ സ്ഥാപിച്ചപ്പോൾ, എമർജൻസി വാഹനങ്ങളെ പിഴയിൽ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഈ ഇളവ് അമിത വേഗത്തിന് മാത്രം ആകാനാണ് സാധ്യത. ഈ വർഷം ആദ്യം, കേരള എംവിഡിയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും ചട്ടലംഘനത്തിന് കെഎസ്ഇബി ജീവനക്കാർക്കെതിരെ എംവിഡി പിഴ ചുമത്തിയ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മുടങ്ങിക്കിടക്കുന്ന വൈദ്യുതി ബില്ലുകൾ ചൂണ്ടിക്കാട്ടി എംവിഡി ഓഫീസുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചുകൊണ്ട് കെഎസ്ഇബി പ്രതികരിച്ചത് നമ്മൾ എല്ലാവരും കണ്ടതാണ്.

നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു.

ഒരു ചലാൻ നൽകുന്നതിന് മുമ്പ് ചിത്രങ്ങൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഇപ്പോൾ ജില്ലാ കൺട്രോൾ റൂമുകളിൽ എഎംവിഐമാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾ തിരുവനന്തപുരത്തുള്ള ഒരു പ്രധാന ഡേറ്റാ സെന്ററിലേക്കാണ് അയക്കുന്നത്. എല്ലാ ജില്ലകളിലും സബ് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഡാറ്റാ സെന്റർ ഹബ്ബിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നു. ഡാറ്റ ലഭിച്ച ശേഷം, ചിത്രങ്ങൾ കൃത്യമായി അടുക്കി ലൊക്കേഷൻ അനുസരിച്ച്, അവ അതാത് പ്രദേശങ്ങളിലേക്ക് കൈമാറുകയാണ് പതിവ്.
ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. ആദ്യത്തേത് സീറ്റ് ബെൽറ്റും, ഹെൽമറ്റും ധരിക്കാതെയുള്ള യാത്രയാണ്. മുൻ സീറ്റുകളിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. അല്ലെങ്കിൽ അത് ക്യാമറ കണ്ടെത്തി പിഴയടിക്കും. രണ്ടാമതായി ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര. മൂന്ന് വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണ്‍ ഉപയോഗം, റെഡ് ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കൽ, നോ പാര്‍ക്കിംഗ് ഏരിയയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം എന്നിവയാണ് നിയമലംഘങ്ങൾ.

പിഴ വിവരങ്ങളിലേക്ക് നോക്കിയാൽ നോ പാർക്കിംഗിന് 250 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ എന്നിങ്ങനെയാണ്. അതേസമയം റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതിക്ക് തീരുമാനിക്കാം. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമാകും നിർമ്മിത ബുദ്ധി ക്യാമറകളിൽ പതിയുക.


Click it and Unblock the Notifications








