കാറിനെ ഓവര്‍ടേക്ക് ചെയ്തതിന് ശിക്ഷ! മേലുദ്യോഗസ്ഥനെ പാഠം പഠിപ്പിച്ച് കീഴുദ്യോഗസ്ഥന്‍
ജോലി സമ്മര്‍ദ്ദവും മേലുദ്യേഗസ്ഥരുടെ പീഡനവും കാരണം സ്വയം ജീവനൊടുക്കുന്നയാളുകളുടെ എണ്ണം കൂടി വരികയാണ്. മേലുദേ്യാഗസ്ഥര്‍ തന്റെ കീഴിലുള്ള ജീവനക്കാരോട് മോശമായി പെരുമാറുന്ന രീതി സ്വകാര്യ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ ഓഫീസുകളിലും വളരെ കൂടുതലാണ്. അതിന്റെ ഉദാഹരണങ്ങള്‍ നാം സമീപകാലത്ത് കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ സേനാവിഭാഗങ്ങള്‍ കടുത്ത ചിട്ടയും അച്ചടക്കത്തിനും പേരുകേട്ടവയാണ്. ചിലപ്പോള്‍ സേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരുടെ കോപത്തിന് പാത്രമായാല്‍ കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാകുന്നത് നമ്മള്‍ സിനിമകളിലെല്ലാം കണ്ടിട്ടുണ്ട്. അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ സത്യവും ന്യായവും നമ്മുടെ കൂടെ ആണെങ്കില്‍ ഉറപ്പായും നീതി ലഭിക്കും. ഏകദേശം 13 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഇവിടെ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന് വര്‍ഷങ്ങള്‍ക്ക് ശേഷം നീതി ലഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥനായ എസ്ബി പാണ്ഡേയാണ് ഇവിടുത്തെ പരാതിക്കാരന്‍. 2011 ജനുവരി 18-നായിരുന്നു സംഭവം.

എയര്‍മാനായ എസ്ബി പാണ്ഡേ ചെയ്ത കുറ്റം കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കും. കാരണം മേലുദ്യോഗസ്ഥന്റെ വാഹനം ഓവര്‍ടേക്ക് ചെയ്തതിനാണ് എസ്ബി പാണ്ഡേയ്ക്ക് എതിരെ ഉടനടി ആക്ഷന്‍ എടുത്തത്. പാണ്ഡേ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പരാതിക്കാരന്‍ ഒരു റെയില്‍വേ ക്രോസില്‍ വെച്ച് മേലുദ്യോഗസ്ഥന്റെ വാഹനത്തെ മറികടന്ന് മുന്നില്‍ നിര്‍ത്തി. ഇതില്‍ എന്താണ് തെറ്റ് എന്നായിരിക്കും നിങ്ങളും ചിന്തിക്കുന്നത്.
എന്നാല്‍ എസ്ബി പാണ്ഡേയുടെ മേലുദ്യോഗസ്ഥന്‍ അങ്ങനെ ചിന്തിച്ചില്ല. തന്റെ വാഹനത്തെ മറികടക്കുക വഴി എയര്‍മാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ അച്ചടക്കവും ചട്ടങ്ങളും ലംഘിച്ചുവെന്നായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നിലപാട്. പിന്നാലെ പാണ്ഡേക്കെതിരെ വകുപ്പ് തലത്തില്‍ നടപടിയെടുത്തു. ഇത് പ്രകാരം ഒരു ദിവസത്തേക്ക് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.നടപടിയുടെ ഭാഗമായി എസ്ബി പാണ്ഡെയുടെ ബൈക്ക് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

തനിക്കുണ്ടായ ദുരനഭവം ഉള്ളിലൊതുക്കാന്‍ പക്ഷേ പാണ്ഡേ തയാറായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം സായുധ സേനാ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കി. എസ്ബി പാണ്ഡേക്കെതിരെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്വീകരിച്ച അച്ചടക്ക നടപടി ഡിഫന്‍സ് ഫോഴ്സ് ട്രൈബ്യൂണല്‍ റദ്ദാക്കി. എന്നിരുന്നാലും നഷ്ടപരിഹാരം ഒന്നും വിധിച്ചില്ല. പിന്നാലെ ഇതേ ആവശ്യവുമായി പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിച്ച പാണ്ഡേക്ക് നീതി ഒടുവില്‍ നീതി ലഭിച്ചു.
തെളിവുകളും വസ്തുതകളും പരിശോധിച്ച സുപ്രീം കോടതി പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ ആജ്ഞകള്‍ അനുസരിക്കേണ്ടത് സൈന്യത്തില്‍ അനിവാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തത് പോലുള്ള ചെറിയ കാരണങ്ങള്‍ക്ക് കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുന്നത് ബാലിശമാണെന്ന് തോന്നുന്നു.

വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ നമ്മള്‍ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. വളവുകളിലും ഓവര്‍ടേക്കിംഗ് നിരോധിച്ച സ്ഥലങ്ങളിലും ഇങ്ങനെ ചെയ്യരുത്. വാഹനം ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം പറ്റിയേക്കാം. അതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക. ഇവിടുത്തെ സൈനിക ഉദ്യോഗസ്ഥന്റെ അതേ മനോനില സൂക്ഷിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്.
ഒരു ബൈക്കോ കാറോ ഓടിക്കുമ്പോള്‍ ഏതെങ്കിലും സ്ത്രീകള്‍ വണ്ടിയെ മറികടന്നാല്‍ മതി അവരുടെ തനിനിറം പുറത്തുവരും. പിന്നെ അവരെ ഓവര്‍ടേക്ക് ചെയ്ത് രണ്ട് ഷോ ഇറക്കിയില്ലെങ്കില്‍ അവര്‍ക്ക് സമാധാനം കിട്ടില്ല. ഇതൊന്നും അത്ര നല്ല പ്രവര്‍ത്തിയല്ല. റോഡ് എല്ലാവരുടേയും കൂടിയാണ്. അതുകൊണ്ട് സഹവര്‍ത്തിത്തത്തോടെ വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കാം. ഇവിടെ സൈനിക ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച മേലുദ്യോഗസ്ഥന്റെ പ്രവര്‍ത്തി നിങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു. അഭിപ്രായം കമന്റ് ബോക്‌സിലൂടെ അറിയിക്കുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








