കൂടുതൽ ഉയരത്തിലേക്ക് പറക്കാനൊരുങ്ങി ആകാശ എയർ; 2027 -ഓടെ 72 വിമാനങ്ങൾ ലക്ഷ്യം
കുറച്ച് കാലമായതേയുളളു ആകാശ എയർ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് എങ്കിലും വളരെ പെട്ടെന്ന് ജനപ്രീതി പിടിച്ചു പറ്റിയ എയർലൈൻസാണ് ആകാശ. ഇപ്പോൾ പുതിയ ഒരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് അവർ. നാല് ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ കൂടി ഏറ്റെടുക്കുമെന്നും കൂടുതൽ വിപുലീകരണത്തിനുമായി ഈ വർഷാവസാനം മൂന്നക്ക വിമാന ഓർഡർ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാരീസ് എയർ ഷോയിൽവച്ചായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. 120 വർഷത്തെ പഴക്കമുളള ആഗോള വ്യോമയാന ചരിത്രത്തിൽ ആകാശ എയർ ഒരു വർഷത്തിനുള്ളിൽ 19 വിമാനങ്ങളുടെ ഫ്ലീറ്റ് വലുപ്പത്തിൽ എത്തിയ ആദ്യത്തെ എയർലൈനായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പറന്നു സർവീസ് തുടങ്ങിയ എയർലൈൻസിന് 19 വിമാനങ്ങളുണ്ട്, 20-ാമത്തെ വിമാനം ജൂലൈയിൽ സർവീസിലേക്ക് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

2027 എത്തുമ്പോഴേക്കും 72 വിമാനങ്ങളുളള നിലയിലേക്ക് വളരാനാണ് കമ്പനി പ്രതീക്ഷിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുളള സർവീസിനായി കമ്പനി ശ്രമിക്കുന്നുണ്ട്. എല്ലാ രാജ്യത്തേയും സർക്കാരുമായും ചർച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ഇൻഡിഗോയും വിമാനങ്ങൾ വാങ്ങിച്ചുകൂട്ടാനുളള പുറപ്പാടിലാണ്. 10 വർഷം കൊണ്ട് എ320 സെഗ്മെൻ്റിലെ 1330 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ ലക്ഷ്യം. ഇതിന് മുൻപ് ഇത്തരത്തിലൊരു മൊത്തമായി വാങ്ങിയത് എയർ ഇന്ത്യയായിരുന്നു. അതിനെ മറികടക്കുന്ന ഒന്നാണ് ഇപ്പോൾ ഇൻഡിഗോ നടത്തിയിരിക്കുന്നത്. വളരെ ലാഭത്തിൽ പോകുന്ന ഒരു കമ്പനിയാണ് ഇൻഡിഗോ. പല എയർലൈൻസുകളും ഇപ്പോൾ നഷ്ടത്തിൻ്റേയും പൂട്ടലിൻ്റേയും വക്കിലെത്തി നിൽക്കുകയാണ്.

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈൻസാണ് ലുഫ്താൻസാ. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് ലുഫ്താൻസയിൽ ഉളളത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് എയർലൈൻസ് തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പ്രാറ്റ് ആൻ്റ് വിറ്റ്നി എഞ്ചിനുകളാണ് അതിലും ഉളളത്. എഞ്ചിനുകൾ കേടായത് കാരണമാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതേ പ്രശ്നമാണ് ലുഫ്താൻസയും നേരിടുന്നത്. മൂന്നിലൊന്ന് വിമാനങ്ങളാണ് ലുഫ്താൻസ റദ്ദാക്കിയത്.
അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻ്റ് വിറ്റ്നിയുടെ ഇൻ്റർനാഷണൽ എയ്റോ എഞ്ചിൻ നിർമിച്ചതിൽ വന്ന പിഴവ് ലുഫ്താൻസ ആരോപിച്ചിരുന്നു. എയർക്രാഫ്റ്റുകളുടെ എഞ്ചിൻ നിർമിക്കുന്നതിലും സർവീസ് ചെയ്യുന്നതിലും എല്ലാം പ്രധാനിയാണ് പ്രാറ്റ് ആൻ്റ് വിറ്റ്നി എന്ന കമ്പനി. പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകളുപയോഗിക്കുന്ന രണ്ട് ഇന്ത്യൻ എയർലൈൻസുകളാണ് ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവർ. രണ്ട് എയർലൈനുകൾക്കും പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നി വരുത്തിയ പിഴവ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിച്ചത്. അതിൻ്റെ ഫലമായി കഴിഞ്ഞ ദിവസമാണ് ഗോ ഫസ്റ്റ് പാപ്പർ ഹർജി ഫയൽ ചെയ്തത്. അത് കൊണ്ട് തന്നെ ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതരാക്കുകയും ചെയ്തു. 61 വിമാനങ്ങളുളള ഗോ ഫസ്റ്റ് എയർലൈൻസിൽ 28 എണ്ണം നിർത്തിവച്ചിരിക്കുകയാണ്. അതിൽ 25 വിമാനങ്ങൾക്കും എഞ്ചിൻ തകരാറാണ്.
2019 ഡിസംബറിലാണ് പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ എൻജിനുകളുടെ ഏഴ് ശതമാനം തകരാറിലായത്. 2022 ഡിസംബറിൽ ഇത് 50 ശതമാനമായി ഉയര്‍ന്നു. പുതിയ എൻജിൻ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളുളെല്ലാം കമ്പനി ലംഘിച്ചിരുന്നു. രണ്ട് എയർലൈൻസുകളാണ് ഒരേ സമയം ഒരേ പ്രശ്നം മൂലം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നിരിക്കുന്നത്.


Click it and Unblock the Notifications








