ഇതിലും ഭേദം ഇരുട്ടടി; ബസുടമകൾക്ക് കഷ്ടക്കാലമാണോ ഇനി
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റിന് പുറമേ, വന്‍ പ്രവേശനനികുതി അടയ്‌ക്കേണ്ട സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ അവസാനിപ്പിക്കുന്നു. മൂന്നുലക്ഷം രൂപ മുടക്കിയാണ് ഓള്‍ ഇന്ത്യ പെര്‍മിറ്റെടുക്കുന്നത്.
മണ്ഡലകാലം ആരംഭിച്ചതോടെ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ യാത്രയ്ക്കും ആഭ്യന്തര ടൂറിസത്തിനും തീരുമാനം തിരിച്ചടിയാണ്. 40 സീറ്റുള്ള ബസുകള്‍ക്ക് മൂന്നു മാസത്തേക്ക് കേരളത്തില്‍ സര്‍വീസ് നടത്തണമെങ്കില്‍ 90,000 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെയാണ് നികുതി ഈടാക്കുന്നത്. എന്നാല്‍, ടിക്കറ്റു നിരക്ക് കുത്തനെ കൂട്ടാതെ നികുതിഭാരം താങ്ങാന്‍ കഴിയില്ലെന്നാണ് ബസ്സുടമകളുടെ വാദം.

തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തേക്കും 30 ദിവസത്തേക്ക് മൂന്നു മാസത്തെ കാലാവധിയിലും നികുതി അടയ്ക്കാനുള്ള അവസരമുണ്ട്. എന്നാല്‍, കേരളത്തില്‍ എല്ലാ വാഹനങ്ങള്‍ക്കും മൂന്നു മാസത്തേക്ക് മാത്രമേ നികുതി അടയ്ക്കാന്‍ കഴിയൂ. ശബരിമല തീര്‍ത്ഥാടനത്തിനായി ഒറ്റത്തവണയെത്തുന്ന വാഹനങ്ങള്‍ക്കുള്‍പ്പെടെ ഇത്തരത്തില്‍ മൂന്നു മാസത്തെ നികുതി അടയ്‌ക്കേണ്ടിവരും.
രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കി ഇന്ത്യാ പെര്‍മിറ്റ് തുകയുടെ ഒരു വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. അതേസമയം ടൂറിസ്റ്റ് ബസുകള്‍ക്ക് ഇരട്ടനികുതി നല്‍കേണ്ട സാഹചര്യമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരെന്ന വാദമാണ് മോട്ടോര്‍ വാഹനവകുപ്പ് ഉയര്‍ത്തുന്നത്. 2021-ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ റൂള്‍ പ്രകാരം ഏതെങ്കിലും സംസ്ഥാനത്ത് വാഹനം രജിസ്റ്റര്‍ ചെയ്താല്‍ ഏതു സംസ്ഥാനത്തേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കും.
എന്നാല്‍, നികുതി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളത്തില്‍ പുതിയ ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന്‍ നടത്താന്‍ നാലു മുതല്‍ 4.5 ലക്ഷം രൂപ വരെ മുടക്കണം. നാഗാലാന്‍ഡിലും അരുണാചല്‍ പ്രദേശിലുമടക്കം രജിസ്റ്റര്‍ ചെയ്യുന്നതിന് ചെലവ് 25,000 രൂപ മാത്രമാണ്.
ഇതോടെ കേരളത്തില്‍നിന്നടക്കം വ്യാപകമായി ബസുകള്‍ ഇത്തരം സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തശേഷം ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത് സംസ്ഥാനങ്ങളിലെല്ലാം ഓടിക്കാന്‍ തുടങ്ങി. ഇത് വലിയ തോതിലുള്ള വരുമാനനഷ്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിയത്.
ബസുകളെല്ലാം കേരളം വിട്ട് അടുത്ത് സംസ്ഥാനത്തേക്ക് പോയാൽ കേരളത്തിൻ്റെ കാര്യം പോക്കാണ്. ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ട് അധികം നാളായില്ല
നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ കേരള മോട്ടോര്‍ വാഹന ടാക്സേഷന്‍ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചിരുന്നു.


Click it and Unblock the Notifications








