Bajaj Chetak 'ഇലക്ട്രിക് കപ്പി'യാക്കി നിര്‍മാണ തൊഴിലാളി; കൈയ്യടിക്കാതിരിക്കുന്നത് എങ്ങനെയെന്ന് ആനന്ദ് മഹീന്ദ്ര
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശതകോടീശ്വരനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. തന്റെ ട്വിറ്റര്‍ ഹാന്‍ഡ്‌ലിലൂടെ കഴിവുള്ള ആളുകളെ ലോകശ്രദ്ധയിലേക്ക് നയിക്കാന്‍ പലപ്പോഴും ആനന്ദ് മഹീന്ദ്രക്ക് സാധിക്കാറുണ്ട്. ഇപ്പോള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രസകരമായ മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
ഒരു സ്‌കൂട്ടര്‍ ഭാരം ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന ഒരു 'ഇലക്ട്രിക് കപ്പി'യാക്കി മാറ്റിയ നിര്‍മാണ തൊഴിലാളിയുടെ വീഡിയോയാണ് അത്. ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയില്‍ ഒരു പഴയ ബജാജ് ചേതക് ആണ് നമുക്ക് കാണാനാകുക. എന്നാല്‍ ഈ സ്‌കൂട്ടര്‍ ഒരു നിര്‍മാണ തൊഴിലാളി തനിക്കു യോജിച്ച രീതിയില്‍ പരിഷ്‌ക്കരിക്കുകയായിരുന്നു. ഈ പരിഷ്‌കരിച്ച ബജാജ് ചേതക് ഇപ്പോള്‍ സൈബർ ലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ശരിക്കും അത്ഭുതകരമായ കണ്ടുപിടുത്തമാണിതെന്നും അത് നിര്‍മ്മിച്ച വ്യക്തിയുടെ പ്രതിഭയെ അഭിനന്ദിക്കണമെന്നുമാണ് ആനന്ദ് മഹീന്ദ്രയുടെ പക്ഷം. സത്യത്തില്‍ നമ്മുടെ നാട്ടില്‍ ഇന്ന് വീടിന്റെയും മറ്റ് കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തികള്‍ വളരെ വേഗത്തിലാണ് നടക്കുന്നത്. എന്നാല്‍ ഈ ഇത് വേഗം നടക്കാന്‍ നിര്‍മാണ വസ്തുക്കള്‍ മുകളിലേക്കെത്തിക്കാന്‍ ലിഫ്റ്റ് പോലുള്ള ഉപകരണങ്ങള്‍ ആവശ്യമാണ്. ഇവ അത്യാവശ്യം ചെലവേറിയതിനാല്‍, എല്ലാവരും അവ വാങ്ങാന്‍ ധൈര്യപ്പെടുന്നില്ല. എന്നാല്‍ അത്തരം ഉപകരണങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ചിലര്‍ ഉജ്ജ്വലമായ ആശയങ്ങളുമായി വരുന്നു.
അത്തരം ചിന്തകളില്‍ നിന്നാണ് ഇലക്ട്രിക് കപ്പിയായി രൂപാന്തരപ്പെട്ട ബജാജ് ചേതക് പിറന്നത്. ഈ വീഡിയോയില്‍ കാണുന്ന ഒരു പഴയ ബജാജ് ചേതക് സ്‌കൂട്ടറിന്റെ പിന്‍ചക്രം അഴിച്ചുമാറ്റി അതില്‍ ഇരുമ്പ് റോഡ് ഘടിപ്പിച്ചിരിക്കുന്നു. അതിന്റെ മറ്റേ അറ്റത്താണ് ഭാരം കയറ്റാന്‍ ഉപയോഗിക്കുന്ന കയര്‍ വന്ന് ചുറ്റുക. അതിനായി മറ്റൊരു ഉപകരണം അവിടെ കാണാം. ഈ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അത് ഭാരം ഉയര്‍ത്തുകയും മുകള്‍ നിലയിലേക്ക് എത്തുകയും ചെയ്യുന്നു.
പരിഷ്‌കരിച്ച സ്‌കൂട്ടര്‍ ഉപയോഗിച്ച് നിര്‍മാണ വസ്തുക്കള്‍ ഉയരങ്ങളില്‍ എത്തിക്കുന്ന സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ഇത്തരം കണ്ടുപിടുത്തങ്ങള്‍ ഒരുപക്ഷേ അവരവരുടെ നാട്ടില്‍ മാത്രമായി ഒതുങ്ങി നില്‍ക്കേണ്ടതായിരുന്നു. എന്നാല്‍ ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചതോടെ ദശലക്ഷക്കളക്കിന് ആളുകളിലേക്ക് ഈ നൂതന കണ്ടുപിടുത്തം എത്തിക്കഴിഞ്ഞു. 'ഇതുകൊണ്ടാണ് അവയെ നമ്മള്‍ 'പവര്‍' ട്രെയിനുകള്‍ എന്ന് വിളിക്കുന്നതെന്ന് തോന്നുന്നു. വാഹന എഞ്ചിനുകളുടെ പവര്‍ പല തരത്തില്‍ ഉപയോഗിക്കാം. ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ ആയിരുന്നെങ്കില്‍ ഇത് കൂടുതല്‍ മികച്ചതും നിശ്ശബ്ദവുമാകുമായിരുന്നു, അവയുടെ വില കുറയുകയും സെക്കന്‍ഡ് ഹാന്‍ഡ് ലഭ്യമാകുകയും ചെയ്താല്‍' ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു.
ആന്ധ്രപ്രദേശിലെ ശ്രീശൈലം പ്രദേശത്താണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വലിയ രീതിയില്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നിരവധി ആളുകള്‍ ഇത്തരം മികച്ച ആശയങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. എന്നാല്‍ അത്തരം നൂതനമായ കണ്ടുപിടുത്തങ്ങളെയും ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കാവശ്യമായ ഉപദേശങ്ങളും സഹായവും നല്‍കുകയും വേണം. എങ്കില്‍ മാത്രമേ കൂടുതല്‍ ഇത്തരം കഴിവുറ്റ പ്രതിഭകള്‍ പുറത്തേക്ക് വരികയുള്ളൂ. ഇത്തരം പ്രതിഭാശാലികളുടെ ചിറകിലേറി വേണം രാജ്യത്തിന് മുന്നോട്ട് കുതിക്കാന്‍.
അടുത്തിടെ സമാനമായ രീതിയില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് ഇരുചക്ര വാഹനം നിര്‍മിച്ചവരെയും ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ വാഴ്ത്തിയിരുന്നു. ആവശ്യകതയാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാണ് അദ്ദേഹം ഹൈടെക് വാഹനത്തിന്റെ വീഡിയോക്കൊപ്പം ട്വിറ്ററിൽ കുറിച്ചത്. ഈ വാഹനത്തിന്റെ സഹായത്തില്‍ ഒരേസമയം ആറുപേര്‍ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാനാകും. ഇതുമായി ബന്ധപ്പെട്ട വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 12,000 രൂപയാണ് ഈ വാഹനത്തിന്റെ നിര്‍മ്മാണത്തിന് ചെലവ് വരുന്നതെന്നാണ് വിവരം.
ഈ ന്യൂ ജെൻ ഇവി ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര ഇത്തരത്തില്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. ആനന്ദ് മഹീന്ദ്രയുടെ ഈ പോസ്റ്റ് നിരവധി പേര്‍ റീട്വീറ്റ് ചെയ്യുകയും നിര്‍മാണ തൊഴിലാളിയെ അഭിനന്ദിക്കുകയും ചെയ്തു. ബജാജ് ചേതക് സ്‌കൂട്ടര്‍ ഇലക്ട്രിക് കപ്പിയാക്കി മാറ്റിയ നിര്‍മാണ തൊഴിലാളിയുടെ കണ്ടുപിടുത്തത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തു...


Click it and Unblock the Notifications








