പുത്തൻ കാറിന് 160 രൂപ കൂടും! 50 വർഷം മുമ്പത്തെ കാർ വില വർധന കണക്കുകൾ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
പണപ്പെരുപ്പം (Inflation) എന്നത് കാലക്രമേണ ഉയർന്നുകൊണ്ടിരുന്ന ഒരു കാര്യമാണ്, അത് വളരെ സ്ലോ ആന്റ് സ്റ്റെഡിയായി മാത്രമേ ഉയരുന്നുള്ളൂവെങ്കിലും ഇന്നും വർധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. മുൻ കാലങ്ങളിൽ ഒരു പുതുപുത്തൻ കാറിനായി നാം അല്ലെങ്കിൽ നമ്മുടെ മുൻതലമുറകൾ നൽകിയ തുക ഇപ്പോൾ ഒരു പുതിയ കാറിന്റെ ഒരു പാർട്ട്/ കംപോണന്റിന് ചെലവാകും എന്നത് വിശ്വസിക്കാൻ പ്രയാസമാണ്.
അതിപ്പോ എന്നതാ എല്ലാ വർഷവും പലതവണ നമ്മൾ കാണുന്നതല്ലേ ഈ വില വർധന, ഇതിൽ ഇപ്പോൾ എന്നാ ഇത്ര ആന കുതിര മാറ്റം എന്നൊക്കെ നമ്മിൽ പലരും ചിന്തിച്ചേക്കാം. സത്യം പറയാല്ലോ ഞാനും അത്തരത്തിൽ ചിന്തിച്ചിരുന്ന ഒരു ആളാണ്, എന്നാൽ അടുത്തിടെ മഹീന്ദ്ര & മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു ട്വീറ്റ് എന്റെയുൾപ്പടെ പലരുടേയും ഈ ധാരണയെ മാറ്റിമരിച്ചു എന്നതാണ് സത്യം. വർഷങ്ങളായി കാർ വിലകൾ എങ്ങനെ കുത്തനെ ഉയർന്നുവെന്നതിന്റെ ഒരു ഉദാഹരണമാണ് അദ്ദേഹം തന്റെ ട്വീറ്റിൽ പങ്കുവെച്ചത്.

1972 ജനുവരി 25 -ാം തീയതിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ കട്ടിംഗ് ആനന്ദ് മഹീന്ദ്ര പങ്കിട്ടു, ഇത് ഇന്ത്യൻ വിപണിയിൽ അന്നുണ്ടായിരുന്ന പുതിയ കാറുകൾക്ക് ലഭിച്ച 'ചെറു' വിലവർധനവ് റിപ്പോർട്ട് ചെയ്യുന്നു. എഴുപതുകളിലെ പ്രധാന കാർ നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോർസ്, ഫിയറ്റ്, സ്റ്റാൻഡേർഡ് എന്നിവ തങ്ങളുടെ ജനപ്രിയ കാറുകളായ അംബാസഡർ, പദ്മിനി, 2000 എന്നിവയുടെ വില മൂന്നക്ക കണക്കുകളിൽ വർധിപ്പിച്ചത് എങ്ങനെയെന്ന് ഈ ലേഖനം റിപ്പോർട്ട് ചെയ്യുന്നതായി നമുക്ക് കാണാം.
കോളജ് പഠനകാലത്ത് ബസിൽ പൊയ്ക്കൊണ്ടിരുന്ന തനിക്ക് വല്ലപ്പോഴും തന്റെ അമ്മയുടെ നീല നിറത്തിലുള്ള ഫിയറ്റ് ഓടിക്കാൻ അവസരം ലഭിക്കുമായിരുന്നു എന്ന് ആനന്ദ് മഹീന്ദ്ര തന്റെ ട്വീറ്റിൽ വിശദീകരിക്കുന്നു. അക്കാലത്ത് കാറിന്റെ വില എത്ര 'കുറവായിരുന്നു' എന്ന് അത്ഭുതപ്പെട്ടുകൊണ്ടാണ് അദ്ദേഹം ഈ പേപ്പർ കട്ടിംഗ് പങ്കുവെച്ചത്.
അന്നത്തെ റിപ്പോർട്ട് അനുസരിച്ച് ഹിന്ദുസ്ഥാൻ അംബാസഡറിന് 160 രൂപയുടെ വിലവർധനവ് ലഭിച്ചപ്പോൾ ഫിയറ്റ് 1100D -ക്ക് 300 രൂപയുടെ വിലവർധനവാണ് ഉണ്ടായത് എന്ന് വ്യക്തമായി മനസിലാക്കാം. ഇവയ്‌ക്കൊപ്പം സ്റ്റാൻഡേർഡും തങ്ങളുടെ മോഡലിന് 600 രൂപയുടെ വിലവർധനവ് അവതരിപ്പിച്ചു, ഇത് ആ കാലയളവിൽ വളരെ കുത്തനെയുള്ള ഒരു ഉയർച്ചയായി കണക്കാക്കപ്പെട്ടിരുന്നു.
അക്കാലത്തെ ഈ കാറുകളുടെ വില കണക്കിലെടുക്കുമ്പോൾ നാം വീണ്ടും അത്ഭുതപ്പെട്ടു പോകും എന്നതിൽ സംശയമില്ല. പുതിയ ഹിന്ദുസ്ഥാൻ അംബാസഡറിന് 16,946 രൂപയും പുതിയ ഫിയറ്റ് 1100 D -ക്ക് 15,946 രൂപയും നൽകേണ്ടി വന്നിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ പുതിയ കാറുകൾക്ക് അന്ന് ആയിരങ്ങളിൽ ഈ വില വെറും വളരെ നിസ്സാരമായി തോന്നിയേക്കാം.

ഇതേ തുകയ്ക്ക് ഇപ്പോൾ ഒരു പുതിയ സൈക്കിൾ അല്ലെങ്കിൽ രണ്ട് പുതിയ കാർ ടയറുകൾ മാത്രമേ ലഭിക്കൂ എന്നതാണ് വസ്തുത. എന്നിരുന്നാലും, അക്കാലത്ത്, ഈ വിലകൾ വളരെ പ്രീമിയവും ഉയർന്നതുമായി കണക്കാക്കപ്പെട്ടിരുന്നു, ഈ കാറുകൾ അന്ന് ഉന്നതരും സമ്പന്നരുമായ ആളുകൾക്ക് മാത്രമേ താങ്ങാനാകുമായിരുന്നുള്ളൂ.
ഹിന്ദുസ്ഥാൻ മോട്ടോർസും ഫിയറ്റും തങ്ങളുടെ പ്രീമിയം സെഡാനുകളുമായി ഇന്ത്യയിലെ കാർ വിപണി ഭരിച്ചിരുന്നപ്പോൾ, മാരുതി ഉദ്യോഗ് ലിമിറ്റഡ് മാരുതി 800 കോംപാക്ട് ഹാച്ച്ബാക്കുമായി വിപണിയിൽ പ്രവേശിച്ചതോടെ രംഗം ആകെ മൊത്തം മാറി. കോംപാക്ട് അളവുകൾ, മിതവും വിശ്വസനീയവുമായ മെക്കാനിക്കൽസ്, കുറഞ്ഞ വില എന്നിവ ഉപയോഗിച്ച്, മാരുതി 800 ഇന്ത്യൻ കാർ വിപണിക്കായി ഒരു പുതിയ പാത തുറന്നു, അത് അന്നത്തെ അപേക്ഷിച്ച് ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു ബോൾ ഗെയിം തന്നെയാണ് എന്ന് നിസംശയം പറയാം.


Click it and Unblock the Notifications








