പ്രഗ്നാനന്ദക്ക് സമ്മാനമായി കാറില്ല! പക്ഷേ, ഗംഭീര ട്വിസ്റ്റിലൂടെ സ്‌കോർ ചെയ്‌ത് ആനന്ദ് മഹീന്ദ്ര
ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര രാജ്യത്തെ പല പ്രമുഖ ക്ഷേത്രങ്ങള്‍ക്കും കാറുകള്‍ കാണിക്കയായി സമര്‍പ്പിച്ചിരുന്നു. സമീപകാലത്ത് നമ്മുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലും മഹീന്ദ്രയുടെ വക ഒരു കാര്‍ എത്തി. ഇന്ത്യക്കായി കായിക രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിക്കുന്ന കായിക താരങ്ങളെയും അഭിനന്ദിക്കുന്ന ഒരു പതിവ് മഹീന്ദ്രക്കുണ്ട്.
ഈ അടുത്തിടെ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ നിഖാത് സരീന് മഹീന്ദ്ര ബ്രാന്‍ഡ് ന്യൂ ഥാര്‍ എസ്‌യുവി സമ്മാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മാഗ്നസ് കാള്‍സന് മുമ്പില്‍ പൊരുതിത്തോറ്റെങ്കിലും പ്രഗ്നാനന്ദ രമേഷ്ബാബു ഇന്ന് രാജ്യത്തിന്റെ അഭിമാനമാണ്. പിന്നാലെ 'എല്ലാ ക്ഷേത്രങ്ങള്‍ക്കും കാര്‍ സമ്മാനങ്ങള്‍ നല്‍കുന്നു ഞങ്ങളുടെ പ്രഗ്‌നാനന്ദയ്ക്കും നല്‍കൂ' എന്നായിരുന്നു നെറ്റിസണ്‍സ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ മുന്നില്‍ നിരത്തിയ ആവശ്യം.

എന്നാല്‍ ആനന്ദ് മഹീന്ദ്ര ഇതിന് നല്‍കിയ മറുപടി കണ്ട് തുടക്കത്തില്‍ പലരും ഞെട്ടി. തങ്ങള്‍ പ്രഗ്‌നാനന്ദയ്ക്ക് കാര്‍ സമ്മാനിക്കാന്‍ പോകുന്നില്ലെന്നും പകരം മറ്റ് രണ്ട് പേര്‍ക്ക് കാര്‍ സമ്മാനിക്കാനാണ് പോകുന്നതെന്നുമായിരുന്നു ആനന്ദ് മഹീന്ദ്ര പറഞ്ഞത്. ലോക കായിക ഭൂപടത്തില്‍ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ കായിക പ്രതിഭക്ക് എന്തുകൊണ്ടയിരിക്കും മഹീന്ദ്ര കാര്‍ സമ്മാനിക്കാത്തതെന്നായിരിക്കും പലരും ചിന്തിക്കുന്നത്. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇന്ന്‌നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പര്യായമായ നാമമാണ് പ്രഗ്‌നാനന്ദ.
ചെസ് ലോകകപ്പ് കിരീട പോരാട്ടത്തിന്റെ ഫൈനലില്‍ മാഗ്നസ് കാള്‍സന്‍ എന്ന ഒന്നാം നമ്പരുകാരനു മുന്നില്‍ കാലിടറിയെങ്കിലും ഈ ജയത്തിന് വിജയത്തോളം തിളക്കമുണ്ട്. കാരണം ഫൈനലിലേക്കുള്ള പ്രയാണത്തില്‍ തമിഴ്‌നാട്ടുകാരന്‍ അരിഞ്ഞ് വീഴ്ത്തിയത് ചില്ലറക്കാരെയല്ല. ലോക രണ്ടാം നമ്പര്‍ താരം യുഎസിന്റെ ഹികാരു നകാമുറ, മൂന്നാം നമ്പര്‍ താരം യുഎസിന്റെ തന്നെ ഫാബിയാനോ കരുവാന, പിന്നെ റേറ്റിങ്ങില്‍ മുന്നിലുള്ള സ്വന്തം കൂട്ടുകാരനായ അര്‍ജുന്‍ എരിഗാസി എന്നിവരാണ് 18-കാരന് മുന്നില്‍ അടിയറവ് പറഞ്ഞത്.
ലോകകപ്പ് റണ്ണര്‍ അപ്പ് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായ പ്രഗ്‌നാനന്ദ അടുത്ത ലോകചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലേക്കും യോഗ്യത നേടിയിരിക്കുന്നു. ഇത്രയും നേട്ടങ്ങള്‍ കൊയ്ത സാഹചര്യത്തിലാണ് താരത്തിന് ഒരു കാര്‍ സമ്മാനമായി നല്‍കണമെന്ന് വ്യവസായി ആനന്ദ് മഹീന്ദ്രയോട് പല നെറ്റിസണ്‍സ് സഭ്യര്‍ത്ഥിച്ചത്. മുന്‍കാലങ്ങളില്‍ കായിക മത്സരങ്ങളില്‍ വിജയങ്ങള്‍ കുറിച്ച താരങ്ങള്‍ക്ക് മഹീന്ദ്ര കാര്‍ സമ്മാനിച്ചത് മനസ്സില്‍ കണ്ടായിരുന്നു ഈ ആവശ്യം.
ഈ പോസ്റ്റുകളോട് പ്രതികരിച്ച ആനന്ദ് മഹീന്ദ്ര പ്രഗ്‌നാനന്ദയ്ക്ക് കാര്‍ സമ്മാനമായി നല്‍കില്ല പകരം മറ്റ് രണ്ടുപേര്‍ക്ക് കാര്‍ സമ്മാനമായി നല്‍കുമെന്നാണ് പറഞ്ഞത്. അത് മറ്റാരുമല്ല പ്രഗ്നാനനന്ദയുടെ എല്ലാ കഴിവുകളെയും പുറംലോകത്തെത്തിക്കാന്‍ പൊരുതിയ അമ്മ നാഗലക്ഷ്മിക്കും അച്ഛന്‍ രമേഷ് ബാബുവിനുമാണ് മഹീന്ദ്രയുടെ XUV 400 ഇലക്ട്രിക് എസ്‌യുവി സമ്മാനിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്.
ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകളില്‍ ഇന്നത്തെ കുരുന്നുകള്‍ മുഴുകുന്നതിനാല്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ മികച്ച ഗെയിമുകളിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂടിയാണ് പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍ക്ക് ഇലക്ട്രിക് കാര്‍ സമ്മാനമായി നല്‍കാന്‍ മഹീന്ദ്ര തീരുമാനിച്ചത്. മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് കാറായി XUV400-ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പായിരിക്കും ചെസ് താരത്തിന് ലഭിക്കുക.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ എത്തിച്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവി വിപണിയില്‍ എത്തുന്നത്. 34.5 kWh, 39.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 375 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോള്‍ വലുത് 456 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
15.99 ലക്ഷം മുതല്‍ 18.99 ലക്ഷം വരെ എക്സ്‌ഷോറൂം വില പോകുന്നത്. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ രാജ്യത്തെ മറ്റ് കമ്പനികള്‍ എല്ലാം മഹീന്ദ്രയുടെ പിറകില്‍ നില്‍ക്കണം. ഒളിമ്പിക്‌സില്‍ അഭിമാന നേട്ടം സ്വന്തമാക്കിയ കായിക താരങ്ങള്‍ക്കൊപ്പം രാജ്യത്തിനായി അഭിമാന നേട്ടം സ്വന്തമാക്കുന്നവരെയെല്ലാം അവര്‍ ആദരിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ പുതിയ ചെസ് സെന്‍സേഷന് ഇലക്ട്രിക് കാര്‍ സമ്മാനിക്കാനുള്ള തീരുമാനവും കൈയ്യടി നേടുന്നു.


Click it and Unblock the Notifications








