'പൊന്നുംവില' ഇതല്ലാതെ മറ്റേതാണ്..! വിന്റേജ് നമ്പറിനായി ₹2.08 കോടി പപ്പടം പോലെ പൊടിച്ചത് ആരെന്ന് അറിയാമോ?
വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോകുന്നത് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമല്ല. പെട്ടിയില്‍ പണമുള്ളവര്‍ തങ്ങളുടെ ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ വേണമെങ്കില്‍ വാങ്ങിയ വാഹനത്തിന്റെ വിലയേക്കാള്‍ കൂടുതല്‍ മുടക്കാന്‍ ഇന്ന് ഒരുക്കമാണ്. ഇപ്പോള്‍ ഇന്ത്യന്‍ വാഹന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വില്‍പന നടത്തിയ ഒരു രജിസ്‌ട്രേഷന്‍ നമ്പറാണ് (Vehicle Registration Number) രാജ്യം മൊത്തം ചര്‍ച്ചയാകുന്നത്. 'പൊന്നുംവിലയ്ക്ക്' ലേലത്തില്‍ പോയത് ഒരു വിന്‍േറജ് നമ്പര്‍ പ്ലേറ്റ് (Vintage Number Plate) ആണ് എന്നതാണ് കൗതുകകരമായ സംഗതി.
ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കിരണ്‍ കൊല്‍പകുലയാണ് 'DDC 001' എന്ന വിന്റേജ് നമ്പര്‍ പ്ലേറ്റ് 2.08 കോടി രൂപയ്ക്ക് ലേലത്തില്‍ സ്വന്തമാക്കിയത്. രാജ്യത്ത് ഒരു നമ്പര്‍ പ്ലേറ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പായ 'ബിഗ് ബോയ് ടോയ്സ്' (Big Boy Toys) പുതുതായി ആരംഭിച്ച ഓക്ഷന്‍ ഹൗസിലൂടെയാണ് ഈ അപൂര്‍വ വില്‍പന നടന്നതെന്ന് കാര്‍ടോക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഗ് ബോയ് ടോയ്സ് ഉടമ ജതിന്‍ അഹൂജയുടെ ശേഖരത്തിലുണ്ടായിരുന്ന 'DDC 001' എന്ന വിന്റേജ് നമ്പര്‍ സ്വന്തമാക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ റെക്കോര്‍ഡ് തുക നല്‍കി കിരണ്‍ ഇത് കൈക്കലാക്കി. വിഐപി നമ്പറുകള്‍ക്കും ഫാന്‍സി നമ്പറുകള്‍ക്കുമായി ലക്ഷങ്ങള്‍ ചിലവാക്കുന്നത് ഇന്ത്യയില്‍ പതിവാണ്. പ്രത്യേകിച്ച് '001' എന്ന നമ്പറിന് വലിയ ഡിമാന്‍ഡാണ് ഉള്ളത്.
എന്നാല്‍ ഒരു നമ്പര്‍ പ്ലേറ്റിന് മാത്രമായി രണ്ട് കോടിയിലധികം രൂപ ചിലവാക്കിയത് വാഹന ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ പോലും മുമ്പ് ഇത്തരമൊരു ലേലം നടന്നിട്ടില്ലെന്നതാണ് വസ്തുത.മുമ്പ് ഹരിയാനയില്‍ ഒരു ഫാന്‍സി നമ്പറിനായി 1 കോടി രൂപയ്ക്ക് മുകളില്‍ ലേലം വിളിച്ചിരുന്നുവെങ്കിലും തുക കൃത്യസമയത്ത് അടയ്ക്കാത്തതിനാല്‍ ആ ഡീല്‍ റദ്ദാക്കിയിരുന്നു.
ഗുണ്ടൂര്‍ സ്വദേശി നടത്തിയ ഈ ഇടപാട് പൂര്‍ണമായും സുതാര്യമാണെന്നും രാജ്യത്തെ പുതിയ റെക്കോര്‍ഡാണെന്നും ബിഗ് ബോയ് ടോയ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ സ്ഥിരീകരിച്ചു. ഇത് ലേല വിപണിയിലെ വിശ്വസനീയത വര്‍ദ്ധിപ്പിക്കുന്നു. ഗുണ്ടൂര്‍ പോലുള്ള ടയര്‍ 2 നഗരങ്ങളില്‍ ആഡംബര കാറുകളോടുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതിന്റെ സൂചനയായാണ് ഈ റെക്കോര്‍ഡ് വില്‍പനയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. രാജ്യത്തെ സാമ്പത്തിക ശേഷിയെ കൂടിയാണ് ഇത് വരച്ച് കാണിക്കുന്നത്.
നമ്പര്‍ പ്ലേറ്റുകള്‍ക്ക് പുറമെ പ്രമുഖ സെലിബ്രിറ്റികള്‍ ഉപയോഗിച്ച ആഡംബര വാഹനങ്ങളും ഈ ലേലത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ മെര്‍സിഡീസ്-മെയ്ബാക്ക് GLS 600, സംവിധായകന്‍ രോഹിത് ഷെട്ടിയുടെ മെര്‍സിഡീസ് ബെന്‍സ് CLA 200d, ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്കിന്റെ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് SVR തുടങ്ങിയ വാഹനങ്ങള്‍ ഈ ലേല പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വാഹനങ്ങള്‍ കൂടാതെ ആഡംബര വാച്ചുകളും അത്യപൂര്‍വ മൊബൈല്‍ നമ്പറുകളും ബിഗ് ബോയ് ടോയ്സ് ലേലത്തിന് വെച്ചിരുന്നു. ഗുണ്ടൂര്‍ സ്വദേശിയുടെ ഈ നടപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. വിന്റേജ് കാറുകളുടെയും അപൂര്‍വ നമ്പര്‍ പ്ലേറ്റുകളുടെയും ശേഖരണം ഇന്ത്യയില്‍ ട്രെന്‍ഡായി വന്നിട്ടുണ്ട്.
അത്യപൂര്‍വമായ വസ്തുക്കള്‍ ശേഖരിക്കുന്ന ഇന്ത്യക്കാര്‍ മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി എത്ര തുക വേണമെങ്കിലും ചിലവാക്കാന്‍ തയാറാണെന്ന് ഈ വില്‍പന തെളിയിക്കുന്നതായി ബിഗ് ബോയ് ടോയ്സ് സ്ഥാപകന്‍ ജതിന്‍ അഹൂജ അഭിപ്രായപ്പെട്ടു.
ആന്ധ്രക്കാരന്‍ നടത്തിയ 2.08 കോടി രൂപയുടെ ഈ ഇടപാട് ഭാവിയില്‍ ഇത്തരം ലേലങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കും. ഫാന്‍സി നമ്പറിനായി കുറച്ചധികം പണം മുടക്കിയാലും റെക്കോഡ് നേട്ടം വഴി രാജ്യം മൊത്തം അറിയപ്പെടുമെന്നതിനാല്‍ കോടീശ്വരന്‍മാര്‍ ഇതിനായി മുന്നിട്ടിറങ്ങുന്നുണ്ട്. വരുംദിവസങ്ങളില്‍
അത്യപൂര്‍വ വിന്റേജ് വസ്തുക്കള്‍ ലേലത്തിലൂടെ സ്വന്തമാക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.
വാഹന പ്രേമികള്‍ക്കിടയില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഒരു സ്റ്റാറ്റസ് സിംബലായി മാറിയതിനാല്‍ ഈ റെക്കോഡ് അധികം വൈകാതെ തന്നെ തകര്‍ക്കപ്പെടുമെന്നാണ് തോന്നുന്നത്. വിന്‍േറജ് നമ്പറിനായി കോടികള്‍ മുടക്കിയ ആന്ധ്രക്കാരന്റെ നടപടിയെ നിങ്ങൾ എങ്ങിനെ നോക്കിക്കാണുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് ബോക്സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








