ബൈക്ക് വിൽപ്പനയിൽ രാജ്യത്ത് മറ്റെല്ലായിടത്തും വളർച്ച; ഈ സംസ്ഥാനത്ത് മാത്രം ഇടിവ്
ഉത്സവകാലമായതിനാല്‍ വാഹന വില്‍പ്പനയില്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഇരുചക്രവാഹന വില്‍പ്പന വളര്‍ച്ച നേരിടുമ്പോഴും ഇടിവ് നേരിടുന്ന ഒരു സംസ്ഥാനമുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ആന്ധ്രാപ്രദേശിലാണ് മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന 6.52% കുറഞ്ഞത്.

ഈ വിഭാഗത്തില്‍ നെഗറ്റീവ് വളര്‍ച്ച കാണിക്കുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം ആന്ധ്രയായതിനാല്‍ തന്നെ ഇത് ആശ്ചര്യമുളവാക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തുടനീളം ഇരുചക്രവാഹന വില്‍പ്പനയില്‍ 26.05 ശതമാനം വളര്‍ച്ചയുണ്ടായി.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ എല്ലാ വിഭാഗത്തിലുള്ള വാഹന വില്‍പ്പനയിലും ആന്ധ്രാപ്രദേശ് 1.76 ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. ഇതിന് പിന്നാലെ സര്‍ക്കാര്‍ തലത്തിലും നടപടികള്‍ വന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാഹന വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനത്ത് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഗതാഗത വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

വാഹന വില്‍പ്പന ഇടിഞ്ഞതിന്റെ കാരണം കണ്ടെത്താനും വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യമായ പരിഹാരം കണ്ടെത്താനും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 26 ന് എല്ലാ വാഹന നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഗതാഗത വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയതോടെ അത് റദ്ദാക്കി.

2021 ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ ആന്ധ്രയില്‍ 3,31,695 മോട്ടോര്‍ബൈക്കുകള്‍ വിറ്റുപോയി. എന്നാല്‍ 2022-ല്‍ ഇതേ കാലയളവില്‍ അത് 3,10,054 ആയി കുറഞ്ഞു. 6.52 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 67,27,806 ബൈക്കുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം അത് 53,37,389 യൂണിറ്റ് ആയിരുന്നു. 26.05 ശതമാനമാണ് വര്‍ധന. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും യഥാക്രമം 58.06, 31.52 ശതമാനം വളര്‍ച്ചാ കണക്കുകള്‍ കാണിക്കുന്നു.

മറുവശത്ത്, കാര്‍ വില്‍പ്പനയും പ്രോത്സാഹജനകമായ വളര്‍ച്ച കാണിച്ചില്ല, ദേശീയ ശരാശരിയായ 21 ശതമാനത്തില്‍ നിന്ന് 8.27 ശതമാനം മാത്രം ഉയര്‍ന്നു. 'ഇതാദ്യമായാണ് ഞങ്ങള്‍ ഇരുചക്രവാഹന വിഭാഗത്തില്‍ കാര്യമായ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒരേയൊരു സംസ്ഥാനമാണ്. ഇത് മൊത്തത്തിലുള്ള വാഹന വില്‍പ്പനയിലും നെഗറ്റീവ് പ്രകടനത്തിന് കാരണമായി' ഒരു മുതിര്‍ന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

'ഇക്കാലത്ത് ഇരുചക്രവാഹനം ഒരു അനിവാര്യതയായി മാറിയിരിക്കുന്നു, എന്നാല്‍ പര്‍ച്ചേസിംഗ് പവര്‍ കുറഞ്ഞിരിക്കാം. മിക്കവാറും എല്ലാ ബൈക്കുകളും വായ്പ അടിസ്ഥാനത്തിലാണ് വില്‍ക്കുന്നത. പക്ഷേ അതിനും ആള്‍ക്കാര്‍ കുറവാണ്' ഒരു പ്രധാന ബൈക്ക് കമ്പനിയുടെ റീജിയണല്‍ മാര്‍ക്കറ്റിംഗ് മേധാവി ചൂണ്ടിക്കാട്ടി.

ഒക്ടോബറിലെ ദസറ, ദീപാവലി ഉത്സവ സീസണില്‍ വില്‍പ്പനയില്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും ഇടിവ് നേരെയായി വരാന്‍ കുറച്ച് മാസങ്ങള്‍ എടുത്തേക്കുമെന്ന് അദ്ദേഹം പറഞ്ഞു. മോശം റോഡുകള്‍ വാഹനങ്ങളുടെ പ്രത്യേകിച്ച് ബൈക്കുകളുടെ വില്‍പ്പനയെ തടസ്സപ്പെടുത്തുന്ന ഘടകമാണെന്ന് ചില്ലറ വ്യാപാരികള്‍ നിരീക്ഷണം നടത്തി.

'ഈ വര്‍ഷം ലൈഫ് ടാക്സ് ഒമ്പതില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 110 രൂപയിലെത്തി. മോശം റോഡുകള്‍ മൂലമുണ്ടാകുന്ന തേയ്മാനങ്ങളും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. ഗ്രാമീണ മേഖലയിലെ ഞങ്ങളുടെ വില്‍പ്പനയെ ഈ ഘടകങ്ങളാണ് പ്രധാനമായും ബാധിക്കുന്നത്'-ചില്ലറ വ്യാപാരിയായ എം രാജേന്ദ്ര പറഞ്ഞു.

50,000 രൂപ വരെ വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഒമ്പത് ശതമാനം നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ 50,000 രൂപയ്ക്ക് മുകളിലുള്ളവയുടെ ലൈഫ് ടാക്സ് 12 ശതമാനമാക്കി വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാരിന് 163 കോടി രൂപ അധികമായി ലഭിക്കും. ചരക്ക്-പാസഞ്ചര്‍ (ഗതാഗതം) വാഹനങ്ങളുടെ ത്രൈമാസ നികുതി 200 കോടി രൂപ അധികവരുമാനത്തിനായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ആ വിഭാഗത്തിലും വാഹന വില്‍പ്പനയില്‍ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് വാഹന ഡീലര്‍മാര്‍.


Click it and Unblock the Notifications








