25000 കോടിയുടെ കമ്പനി കെട്ടിപ്പടുത്ത '12-ാം ക്ലാസുകാരന്‍'! മകന് വാങ്ങിക്കൊടുത്തത് 1.88 കോടിയുടെ ബെന്‍സ്
കോവിഡിന് ശേഷം ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിത രീതികളില്‍ മാറ്റം വന്നിട്ടുണ്ട്. ഒരു ജോലി മാത്രം വെച്ച് ജീവിച്ച് പോകാന്‍ കഴിയില്ലെന്നും അധിക വരുമാനമോ അല്ലെങ്കില്‍ നിക്ഷേപങ്ങളോ ഇല്ലെങ്കില്‍ പരിപാടി മുന്നോട്ട് കൊണ്ടുപോകല്‍ പ്രയാസമാകുമെന്നുമുള്ള തിരിച്ചറിവിലാണ് പുതിയ തലമുറ. സ്‌റ്റോക്ക് മാര്‍ക്കറ്റും ട്രേഡിംഗുമെല്ലാം പണ്ടുകാലത്തേ ഉണ്ടെങ്കിലും ഒരു നാലഞ്ച് കൊല്ലം മുമ്പാണ് ഇന്നത്തെ യൂത്ത് ഇക്കാര്യം ഗൗരവത്തിലെടുക്കാന്‍ തുടങ്ങിയത്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് പണം സമ്പാദിച്ചവരുടെ സക്‌സസ് സ്‌റ്റോറികള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ തുടങ്ങിയതോടെ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കാലെടുത്ത് വെക്കാന്‍ തുടങ്ങി.
സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയോ അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയോ ചെയ്യുന്നവര്‍ 'ഏഞ്ചല്‍ വണ്‍' എന്ന സ്ഥാപനത്തെ കുറിച്ച് കേട്ടിട്ടുണ്ടാകും. ഇന്ത്യയിലെ പ്രശസ്തമായ സ്‌റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ ഏഞ്ചല്‍ വണ്‍ മുമ്പ് ഏഞ്ചല്‍ ബ്രോക്കിംഗ് ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കമ്പനിയെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നത് ചെയർമാനും മാനേജിങ് ഡയരക്ടറുമായ ദിനേഷ് തക്കറാണ്. ഇദ്ദേഹത്തിന്റെ കഥ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ സാധാരണക്കാരനും പറ്റിയ പാഠപുസ്തകമാണ്.

വെറും 12-ാം വിദ്യാഭ്യാസവുമായാണ് ദിനേഷ് അത്യന്ത്യം മത്സരം നിറഞ്ഞ ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്ട്രിയിലേക്ക് കാലെടുത്ത് വെച്ചത്. ഇന്ന് ഇന്ത്യയിലെ മുന്‍നിര ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ ഏഞ്ചല്‍ വണിന്റെ 2024-ലെ വരുമാനം 1515 കോടി രൂപയായിരുന്നു. ചെലവുകള്‍ എല്ലാം കഴിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ഏഞ്ചല്‍ വണിന്റെ ലാഭം 423 കോടിയാണ്. ഏകദേശം 24,000 കോടി രൂപയാണ് ഏഞ്ചല്‍ വണിന്റെ വിപണി മൂല്യം കണക്കാക്കപ്പെടുന്നത്.
ടൈംസ് നൗ റിപ്പോര്‍ട്ട് അനുസരിച്ച് ദിനേശ് തക്കറിന്റെ ആസ്തി ഏകദേശം 3,000 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. താഴ്ന്ന നിലയില്‍ നിന്ന് സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നത് അദ്ദേഹത്തിന് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ കഠിനാധ്വാനം ചെയ്താല്‍ വിജയത്തിലേക്കുള്ള പാത എളുപ്പമാണന്നാണ് ദിനേഷ് തെളിയിക്കുന്നത്. കൈനിറയെ പണം വന്നപ്പോള്‍ തന്റെ സ്വപ്‌ന വാഹനങ്ങള്‍ ഒന്നൊന്നായി സ്വന്തമാക്കുകയാണ് ദിനേഷ്.
ലംബോര്‍ഗിനി സ്റ്റെറാറ്റോ, മെര്‍സിഡീസ് EQE, ബിഎംഡബ്ല്യു i7 തുടങ്ങിയ ആഡംബര കാറുകള്‍ ഇതിനോടകം സ്വന്തമാക്കിയ കോടീശ്വരന്‍ മറ്റൊരു ബെന്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് തന്റെ കുടുംബത്തിന്റെ ഗരാജ് വീണ്ടും വലുതാക്കിയിരിക്കുകയാണ്. ഏഞ്ചല്‍ വണ്‍ സിഇഒ പുതുതായി വാങ്ങിയ കാര്‍ മെര്‍സിഡീസ്-AMG GLE 53 ആണ്. പുത്തന്‍ മെര്‍സിഡീസ് ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
സില്‍വര്‍ കളറിലുള്ള പുത്തന്‍ കാര്‍ പക്ഷേ മകന്‍ വിജയ് തക്കറിന് വേണ്ടിയാണെന്നും ദിനേശ് തക്കര്‍ ഈ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് പൊതുവേ കാര്‍ ഡെലിവറിക്ക് ഒറ്റയ്ക്ക് ഷോറൂമില്‍ പോയിരുന്ന ദിനേശ് തക്കര്‍ ഈ മെര്‍സിഡീസ്-AMG GLE 53 ഡെലിവറി എടുക്കാന്‍ കുടുംബത്തെയും കൂടെക്കൂട്ടിയത്. 1.88 കോടി രൂപ പൊടിച്ചാണ് ദിനേഷ് മകന് ഈ കാര്‍ വാങ്ങി നല്‍കിയിരിക്കുന്നത്.

മെര്‍സിഡീസ് AMG GLE53 -നെക്കുറിച്ച് പറയുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ് ജര്‍മന്‍ ബ്രാന്‍ഡ് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് മുന്‍ഗാമിയില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ്. ചെറുതായി പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍, ടെയില്‍ ലൈറ്റുകള്‍, ബമ്പര്‍ എന്നിവയുമായാണ് ഇത് വരുന്നത്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, ഹീറ്റഡ്‌വെന്റിലേഷന്‍ ഫംഗ്ഷനുകളുള്ള ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ പ്രീമിയം ഫീച്ചറുകളുമായാണ് മെര്‍സിഡീസ്-AMG GLE 53 വരുന്നത്.
ഒമ്പത് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറകള്‍, ഒരു 'ട്രാന്‍സ്പറന്റ് ബോണറ്റ്' തുടങ്ങിയ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. AMG ട്രാക്ക് പേസ് സോഫ്റ്റ്വെയര്‍, സൗണ്ട് ഇന്‍സുലേഷന്‍ മെച്ചപ്പെടുത്തുന്ന അക്കൗസ്റ്റിക് കംഫര്‍ട്ട് പാക്കേജ്, AMG-യുടെ ഹൈ-പെര്‍ഫോമന്‍സ്
ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ ഓപ്ഷണല്‍ എക്‌സ്ട്രാസും എസ്‌യുവിയില്‍ ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്നു.

ഈ AMG കാര്‍ മോഡലിന് 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 435 bhp പവറും 520 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 4 വീലുകളിലേക്കും പവര്‍ അയക്കുന്നു. ഇതിനോടകം നിരവധി ഹൈ-എന്‍ഡ് കാറുകള്‍ സ്വന്തമായുള്ള ദിനേഷ് തക്കറിനും ഇനിയും കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ സാധിക്കട്ടേയെന്ന് ആശംസിക്കുന്നു.


Click it and Unblock the Notifications








