ബാംഗ്ലൂർ നഗരത്തിൽ 'അസ്ത്ര'വുമായി പൊലീസ്; എഐ ക്യാമറയുടെ പ്രവർത്തനം ഇങ്ങനെ
കേരളത്തിലെ എഐ ക്യാമറകളുടെ കാര്യം ഏകദേശം തീരുമാനമായ സ്ഥിതിയാണ്. കെൽട്രോൺ കമ്പനിയാണ് കേരളത്തിലെ എഐ ക്യാമറകളുടെ ചുമതല ഉളളത്. പല ക്യാമറകളും പ്രവർത്തനരഹിതമായ സ്ഥിതിയിലാണ്. എന്നാൽ ബാംഗ്ലൂരുവിൽ എഐ ക്യാമറകളുടെ പ്രവർത്തനം ഒരു പടി കൂടി കടന്നിരിക്കുകയാണ്. റോഡിലെ തിരക്കറിയുന്നതിനും അപകടങ്ങളെക്കുറിച്ചുള്ള തത്സമയവിവരം ലഭിക്കുന്നതിനും വേണ്ടി 'അസ്ത്രം' എന്ന ആപ്പാണ് പോലീസ് അവതരിപ്പിച്ചിരിക്കുന്നത്.
നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ മാറ്റി സ്ഥാപിക്കാനുളള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനുളള നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പുതിയ ആപ്പ് പുറത്തിരിക്കിയിരിക്കുന്നത്. ജംങ്ഷനുകളിൽ ജോലിയിലുളള പൊലീസ് ഉദ്യോഗസ്ഥർക്ക് ഏത് വഴിയിലാണ് തിരക്ക് കൂടുതലുളളത്, വാഹനങ്ങൾ കൂടുതൽ വരുന്നതെന്ന് എന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി അറിയിക്കുക എന്നതാണ് പ്രധാന ഉപയോഗം.

അത് പോലെ തന്നെ നഗരത്തിൽ എവിടെയെങ്കിലും അപകടം നടന്നാലും ഈ സംവിധാനത്തിലൂടെ പൊലീസുകാർക്ക് അറിയാനും കഴിയും. ഇതിനോടൊപ്പം ആംബുലന്‍സുകള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഈ ആപ്പിൽ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നേരത്തേ ട്രാഫിക് പോലീസ് സ്ഥാപിച്ച ക്യാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ എഐയുടെ സഹായത്തോടെ വിശകലനം ചെയ്താണ് ഇത്തരം വിവരങ്ങളുടെ കൈമാറ്റം ക്രമീകരിക്കുന്നത്.
ഡൽഹി സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്‌ബുക്ക് 2023 അനുസരിച്ച്, ഏറ്റവും കൂടുതൽ സ്വകാര്യ കാറുകളുള്ള ഇന്ത്യൻ നഗരമായി ബെംഗളൂരു ഡൽഹിയെ മറികടന്നിരിക്കുകയാണ്. 2023 മാർച്ച് 31-ലെ കണക്കനുസരിച്ച് ബെംഗളൂരുവിൽ ആകെ 23.1 ലക്ഷം സ്വകാര്യ കാറുകളാണുള്ളത്, ഇത് ഡൽഹിയുടെ എണ്ണത്തേക്കാൾ കൂടുതലാണ്. അതേ തീയതിയിൽ ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ആകെ 79.5 ലക്ഷം വാഹനങ്ങളുണ്ടെന്നും 20.7 ലക്ഷം സ്വകാര്യ കാറുകളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം, 2022-ൽ ആഗോളതലത്തിൽ ലണ്ടനെ പിന്നിലാക്കി ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമെന്ന പദവി ബെംഗളൂരുവിന് ലഭിച്ചിരുന്നു, . ബെംഗളൂരു നഗരമധ്യത്തിലെ യാത്രക്കാർ 10 കിലോമീറ്റർ ദൂരം പിന്നിടാൻ ശരാശരി 29 മിനിറ്റും 10 സെക്കൻഡും എടുക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരത്തിലെ വാഹന വളർച്ചയ്ക്കും വിസ്തൃതി വളർച്ചയ്ക്കും ആനുപാതികമല്ല ബാംഗ്ലൂരുവിലെ റോഡ് വളർച്ച.
ഗതാഗത വളർച്ചയിൽ നിരവധി സർക്കാരുകളുടെയും സ്മാർട്ട് സിറ്റികളുടെയും ഉപദേഷ്ടാവ് കൂടിയായ ശ്രീഹരി, ട്രാഫിക് മാനേജ്‌മെന്റ്, റോഡ് ആസൂത്രണം, മേൽപ്പാലങ്ങൾ എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് കർണാടക സർക്കാരിന് മുന്നിൽ സമർപ്പിച്ചിരുന്നു. നഗരത്തിൽ പൂർണമായും പ്രവർത്തനക്ഷമമായ 60 ഫ്‌ളൈ ഓവറുകളുണ്ടെങ്കിലും, തിരക്ക്, സിഗ്നലുകളിലെ തടസ്സം, വേഗത കുറഞ്ഞ വാഹനങ്ങളുടെ തടസ്സം, ഇന്ധനനഷ്ടം, യാത്രക്കാരുടെ സമയം എന്നിവ കാരണം ഐടി ഹബ്ബിന് 19,725 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.

2023-ൽ ബെംഗളൂരു 88 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 985 ചതുരശ്ര കിലോമീറ്ററായി വികസിച്ചതായി റിപ്പോർട്ട് പറയുന്നു. നഗരത്തിന്റെ റേഡിയൽ, ബാഹ്യ, വളർച്ചയുമായി പൊരുത്തപ്പെടുന്ന തരത്തിൽ റോഡുകൾ ആസൂത്രണം ചെയ്യുകയും നിർമ്മിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ശ്രീഹരി റിപ്പോർട്ടിൽ പറയുന്നു. ട്രാഫിക്ക് ലഘൂകരിക്കുന്നതിന്, റോഡുകൾ ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും നിയമപരമായി നടപ്പാതകൾ ഉള്ളതിനാൽ റോഡരികിലെ പാർക്കിംഗ് നീക്കം ചെയ്യണമെന്നാണ് പഠന സംഘത്തിൻ്റെ നിർദേശം.
ഗതാഗതം സുഗമമാക്കുന്നതിന് അടുത്ത 25 വർഷത്തിനുള്ളിൽ ബെംഗളൂരുവിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ മെട്രോ, മോണോറെയിൽ, ഉയർന്ന ശേഷിയുള്ള ബസുകൾ തുടങ്ങിയവ ജനങ്ങൾ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാനുളള മാർഗങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നിയമലംഘനം നടത്തുന്നവരെ നിരീക്ഷിക്കുന്നതിനും ക്യാമറയ്ക്കും സെൻസർ സംവിധാനത്തിനും പുറമേ ഉടനടിയുള്ള പ്രവർത്തന പദ്ധതികൾക്കും മതിയായ ഉദ്യോഗസ്ഥരെ വിന്യസിക്കാനും അഭിപ്രായമുണ്ട്.
കേരളവുമായി താരതമ്യം ചെയ്താൽ ബംഗ്ലൂരുവിൽ നിരവധി വികസനങ്ങളും ടെക്നോളജികളും അവതരിപ്പിക്കുന്നുണ്ട്. റോഡുകളുടെ കാര്യത്തിൽ ആണെങ്കിലും മികച്ച ഗതാഗത സംവിധാനങ്ങളാണ് ഈ നഗരത്തിലുളളത്. എഐ ക്യാമറകളെകുറിച്ചും, പൊലീസ് സംവിധാനത്തെ കുറിച്ചു നിങ്ങളുടെ അഭിപ്രായം ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുത്. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.


Click it and Unblock the Notifications








