പണം പോകട്ടെ ഫാൻസി നമ്പർ വരട്ടെ; ഇഷ്ടനമ്പറിനായി പൊടിച്ചത് ലക്ഷങ്ങൾ
വാഹനം വാങ്ങിയാൽ മാത്രം പോരല്ലോ അതിനൊരു നമ്പർ കൂടി വേണമല്ലോ, എന്നാൽ ചിലർക്ക് ലേലത്തിൽ അവരുടെ ഇഷ്ടപ്പെട്ട നമ്പർ കിട്ടാൻ ലക്ഷങ്ങൾ വാരി വിതറാനും മടിയില്ല എന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുളളതാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് ആർടിഓ ഓഫിസിൽ നടന്ന ലേലത്തിൽ കെ.എല്‍. 7 ഡി.സിക്ക് വേണ്ടി ലക്ഷങ്ങളാണ് ലേലത്തുകയായി വിളിച്ചത്.
3.44 ലക്ഷം രൂപയ്ക്കാണ് നമ്പർ സീരിസ് ലേലത്തിൽ പോയത് എന്നതാണ് ഹൈലൈറ്റ്. മൂന്ന് പേരായിരുന്നു ഈ നമ്പറിന് വേണ്ടി ലേലത്തിൽ പങ്കെടുത്തത്. ഇതിനു മുൻപ് കെ.എല്‍. 7 ഡി.സി. 1 എന്ന നമ്പര്‍ 3.44 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്. അതോടൊപ്പം തന്നെ മറ്റൊരു സീരീസില്‍പ്പെട്ട കെ.എല്‍. 7 ഡി.ബി. 9999 നേരത്തേ 3.51 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയിരുന്നു.

മോട്ടോര്‍ വാഹന വകുപ്പിൻ്റെ പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചതിന് ശേഷം ഫാന്‍സി നമ്പറുകള്‍ റിസര്‍വ്വ് ചെയ്യുന്നതിനുള്ള സംവിധാനം ഓണ്‍ലൈനിലാക്കിയതോടെ സൈറ്റില്‍ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആര്‍.ടി. ഓഫീസ് തിരഞ്ഞെടുക്കുമ്പോള്‍ റിസര്‍വ്വ് ചെയ്യാന്‍ സാധിക്കുന്ന ഫാന്‍സി നമ്പറിന്റെ ലിസ്റ്റ് കാണാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
കെ.എല്‍. 7 ഡി.എ 9999 വാഹന നമ്പറിനായി 13.01 ലക്ഷം രൂപ മുടക്കി ഏവരേയും ഞെട്ടിച്ചിരുന്നു ഒരു ബിസിനസുകാരൻ. പുതുതായി വാങ്ങിയ തന്റെ പോർഷ കയീൻ GTS ആഡംബര എസ്‌യുവിക്കായാണ് ജിജി കോശി എന്നയാൾ ലക്ഷങ്ങൾ ചെലവഴിച്ചിരിക്കുന്നത്. ലേലത്തിലൂടെയാണ് അദ്ദേഹം KL 7 DA 9999 എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ചു പേർ പങ്കെടുത്ത ഓൺലൈൻ ലേലത്തിലാണ് ഇത്രയും തുക ചെലവഴിച്ചിരിക്കുന്നത്. ലേലത്തിന് മുന്നോടിയായി ഫാൻസി നമ്പർ ഫീസായി 50,000 രൂപ അടച്ചാണ് ജിജി ലേലത്തിൽ പങ്കെടുത്തത്.

ഈ തുക കൂടാതെ ഓൺലൈൻ ലേലത്തിൽ 12,51,000 രൂപ വരെ വിളിക്കുകയും ചെയ്‌തു. ഇതുൾപ്പെടെയാണ് ഇഷ്ട നമ്പറിന് മൊത്തം 13.01 ലക്ഷം രൂപ മുടക്കുന്നത്. നമ്പര്‍ ലേലത്തില്‍ പിടിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ തുക അടയ്ക്കാന്‍ വെള്ളിയാഴ്ച്ച വരെ സമയമുണ്ട്. ഈ സമയത്തിനുള്ളിൽ ഫാൻസി നമ്പറിനായുള്ള തുട അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ലേലം അസാധുവാവുകയും പുതിയ ലേലം വിളിക്കുകയും ചെയ്യുമെന്നും ജോയിന്റ് ആർടിഒ കെകെ രാജീവ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതാദ്യമായല്ല കേരളത്തിൽ ഫാൻസി നമ്പരിനായി ഇത്രയും ഉയർന്ന തുക നൽകുന്നത്. ഇതിനു മുമ്പ് ഇഷ്‌ട നമ്പരിനായി 31 ലക്ഷം രൂപയോളം ചെലവഴിച്ചതാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന തുക. തിരുവന്തപുരത്തെ ഒരു വ്യവസായിയാണ് തന്റെ പോർഷ 718 ബോക്‌സ്റ്റർ ആഡംബര കാറിനായി ഇത്രയും ഉയർന്ന തുക മുടക്കിയത്. ദേവി ഫാർമ എംഡി കെഎസ് ബാലഗോപാലാണ് ഈ റെക്കോർഡിന് ഉടമ.
ഫാൻസി നമ്പരുകൾക്ക് അടിസ്ഥാന വില നിശ്ചയിച്ചതിന് ശേഷം ലേലത്തിലൂടെ വിൽക്കുന്ന സംവിധാനമാണ് കേരളത്തിൽ പിന്തുടർന്നു പോവുന്നത്. ഇത്തരത്തിൽ അധിക ഫണ്ട് സ്വരൂപിക്കാൻ സർക്കാരിനെ ഇത് സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും ഫാന്‍സി നമ്പര്‍പ്ലേറ്റുകള്‍ക്കായി ലേലം സംഘടിപ്പിക്കാറുണ്ട്. ആർക്കും ഇത്തരം ഫാൻസി നമ്പരിനായി അപേക്ഷിക്കാനാവും.
റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു പൊതു ഉപയോക്താവായി രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള നമ്പർ തെരഞ്ഞെടുക്കാം. അതിനുശേഷം രജിസ്ട്രേഷൻ നമ്പറിനുള്ള രജിസ്ട്രേഷൻ ഫീസും ബുക്കിംഗ് ഫീസും അടയ്ക്കേണ്ടതുണ്ട്. ചാർജുകൾ ശ്രദ്ധാപൂർവ്വം നോക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ആവശ്യമുള്ള നമ്പറിൽ ഔദ്യോഗിക ബിഡ് നൽകാം.
ഫലങ്ങൾ കാണിക്കുന്നതിനായി കാത്തിരിക്കുക. ഈ ലേലത്തിൽ വിജയിച്ചാൽ, ബാക്കി തുക ഓൺലൈനായി അടയ്ക്കാം. ലേലം അനുകൂലമായില്ലെങ്കിൽ കുടിശിക ശേഖരിച്ച് വീണ്ടും ശ്രമിക്കാനും സാധിക്കും. ഇനി ലേലത്തിൽ വിജയിക്കാനായാൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയതിനു ശേഷം സ്ക്രീനിൽ ദൃശ്യമാകുന്ന അലോട്ട്മെന്റ് ലെറ്റർ പ്രിന്റ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ട്. ഇഷ്ടമുള്ള നമ്പർ ലഭിച്ചില്ലെങ്കിൽ ഫീസ് റീഫണ്ട് ക്ലെയിം ചെയ്യാം.


Click it and Unblock the Notifications








