'കൊള്ളേണ്ടിടത്ത് കൊള്ളണം'; ഓവര്‍ സ്പീഡില്‍ കുതിച്ചാല്‍ കാര്‍ കണ്ടുകെട്ടി ലേലം ചെയ്യുമെന്ന് ഈ യൂറോപ്യൻ രാജ്യം
നമുക്കറിയാം ലോകത്തിന്റെ ഏത് ഭാഗത്തായാലും അമിത വേഗത ആപത്താണ്. അമിത വേഗത നിയന്ത്രിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനുമായി അതാത് രാജ്യത്തെ ഭരണകൂടങ്ങള്‍ നിയമങ്ങള്‍ നിര്‍മിക്കുന്നു. ചില സ്ഥലങ്ങളില്‍ അത് പിഴയുടെ രൂപത്തിലായിരിക്കും. എന്നാല്‍ അമിത വേഗതക്ക് പിടിക്കപ്പെടുന്ന വാഹനം കണ്ടുകെട്ടി ലേലം ചെയ്യാന്‍ പോകുകയാണ് ഒരു യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയ.
ഓസ്ട്രിയയിലെ അമിതവേഗതയില്‍ കുറ്റക്കാരായ ഡ്രൈവര്‍മാരുടെ കാറുകള്‍ പിടിച്ചെടുത്ത് ലേലം ചെയ്യുമെന്ന് സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു. നിരത്തുകളില്‍ കുഴപ്പം സൃഷ്ടിക്കുന്ന കുട്ടി റേസര്‍മാര്‍ക്ക് കൂച്ചുവിലങ്ങിടാനാണ് സര്‍ക്കാറിന്റെ ഈ നീക്കം. റേസര്‍മാരുടെ സമ്മാനത്തുക മരവിപ്പിക്കുമെന്നും സര്‍ക്കാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അയല്‍രാജ്യങ്ങളായ ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ പോലെ ഓസ്ട്രിയയിലും നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനാണ് ഭരണ സഖ്യമായ കണ്‍സര്‍വേറ്റീവ്‌സും ഗ്രീന്‍സും ലക്ഷ്യമിടുന്നത്. നിയമവിരുദ്ധമായ സ്ട്രീറ്റ് റേസുകളും അമിത വേഗത്തിലുള്ള മറ്റ് കേസുകളും നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതായി പ്രാദേശിക അധികാരികള്‍ പറയുന്നു.

മിക്ക ഡ്രൈവര്‍മാരും ഇക്കാര്യങ്ങള്‍ ഒരിക്കലും ശ്രദ്ധിച്ചിട്ടുണ്ടാകില്ലെങ്കിലും സ്ട്രീറ്റ് റേസുകള്‍ മരണത്തിന് കാരണമാകുന്നു. ചിലപ്പോള്‍ നിരപരാധികളായ കാഴ്ചക്കാര്‍ വരെ മരണത്തിന് കീഴടങ്ങുന്നു. 'ഞങ്ങള്‍ ഇവിടെ സംസാരിക്കുന്ന വേഗതയില്‍ ആരും അവരുടെ വാഹനം പൂര്‍ണ്ണമായും നിയന്ത്രിക്കുന്നില്ല. കാര്‍ നിയന്ത്രണാതീതമായ ആയുധമായി മാറുന്നതോടെ തികച്ചും നിരപരാധികളായ ആളുകള്‍ക്ക് അപകടമായി രൂപപ്പെടുന്നു' ഗ്രീന്‍സ് പാര്‍ട്ടി അംഗവും ഗതാഗത മന്ത്രിയുമായ ലിയോനോര്‍ ഗെവെസ്ലര്‍ പദ്ധതിയുടെ രൂപരേഖ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രത്യേകിച്ചും, വേഗപരിധി സാധാരണയായി 50 കി.മീ വരെ ഉള്ള സ്ഥലങ്ങളിലോ പട്ടണങ്ങളിലോ വേഗ പരിധിയേക്കാള്‍ കൂടി 60 കി.മീ വേഗതയില്‍ കാറോടിച്ചാല്‍ അവരുടെ കാറുകള്‍ രണ്ടാഴ്ച പിടിച്ചെടുക്കും. 70 കി.മീ കൂടുതലോ വേഗപരിധി 130 കിലോമീറ്ററില്‍ കൂടുതലോ ഉള്ള സ്ഥലങ്ങളിലും നിയമം ലംഘിച്ചാല്‍ ഇതേ ശിക്ഷയാണ്. ഈ കുറ്റം അവര്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരു പട്ടണത്തില്‍ പരിധിയേക്കാള്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ആദ്യ കുറ്റവാളിയോ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും 90 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പോകുന്ന ആദ്യ കുറ്റവാളിയോ ആണെങ്കില്‍, അവരുടെ കാര്‍ എന്നെന്നേക്കുമായി കണ്ടുകെട്ടുകയും സാധാരണയായി ലേലം ചെയ്യുകയും ചെയ്യുമെന്ന് ഗെവെസ്ലര്‍ പറഞ്ഞു.
'ഇനി കാറില്ലാത്തവന് സ്പീഡില്‍ ഓടിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് മറ്റ് രാജ്യങ്ങളില്‍ ഈ നടപടി വളരെ വിജയകരമാകുന്നത്. വേദനിക്കുന്നിടത്ത് തന്നെ ഇത് കൊള്ളുന്നതിനാല്‍ സാധാരണ ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു' -ഗെവെസ്ലര്‍ പറഞ്ഞു. നടപടികള്‍ കഠിനമാണെങ്കിലും അവ ആവശ്യമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ വര്‍ഷവും ഓസ്ട്രിയ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. അമിത വേഗതയില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് നഷ്ടപ്പെടുന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം ഓസ്ട്രിയ പരിഷ്‌കരണം നടത്തിയിരുന്നു.
മറ്റൊരു യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്‌സര്‍ലന്‍ഡും വിചിത്രമായ ഒരു നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്ന വാർത്ത ലോക ശ്രദ്ധയാകർഷിച്ചിരുന്നു. ലോകം ഇവികളോട് അടുക്കുമ്പോൾ രാജ്യം ഇവി വിലക്കുന്ന വാർത്തയായിരുന്നു അത്. വൈദ്യുതി ക്ഷാമം കാരണം ശൈത്യകാലത്ത് സ്വിറ്റ്സര്‍ലാന്‍ഡില്‍ അത്യാവശ്യ യാത്രകള്‍ക്കല്ലാതെ ഇവികളുടെയും ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുകയാണ്. ഈ ശൈത്യകാലത്ത് കാര്യങ്ങള്‍ മോശമായാല്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നിര്‍ദ്ദേശങ്ങള്‍ സ്വിസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കി. വേനല്‍ക്കാലത്ത് ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് സ്വിറ്റ്സര്‍ലന്‍ഡ് ഇത്തരം പ്രതിസന്ധിയില്‍ അകപ്പെടാന്‍ കാരണം.
രാജ്യത്തിന്റെ പകുതിയിലധികമോ അല്ലെങ്കില്‍ 60 ശതമാനമോ ഊര്‍ജം ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ് വരുന്നത്, എന്നാല്‍ ശൈത്യകാലത്ത് ഉല്‍പ്പാദനം മന്ദഗതിയിലാവുകയും രാജ്യം ഇറക്കുമതിയെ ആശ്രയിക്കുകയും ചെയ്യുന്നു. ജര്‍മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രധാനമായും വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും യൂറോപ്പിൽ ഉടനീളം വൈദ്യുതി ഇറക്കുമതിയില്‍ കുറവുണ്ടാക്കി. യൂറോപ്പിലെ ശൈത്യകാലം വളരെ കഠിനമായിരിക്കുമെന്നതിനാല്‍, തന്നെ വൈദ്യുതി മുടങ്ങുന്ന അവസ്ഥ ആർക്കും ചിന്തിക്കാന്‍ കഴിയില്ല.
ഈ നടപടികള്‍ അനുസരിച്ച്, നഗരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി രാജ്യം ഇവി ചാര്‍ജിംഗ് നിരോധിച്ചേക്കാം. തികച്ചും അത്യാവശ്യമായ യാത്രകള്‍ക്ക് മാത്രമേ ഇവികള്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കൂ. യുദ്ധം മൂലം പ്രകൃതി വാതക വിതരണം തടസ്സപ്പെട്ടതിനാല്‍ ഇത് താല്‍ക്കാലികമായ പ്രശ്നമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിന്റെ ഒരു ഭാഗത്തെ ഒരു രാഷ്ട്രീയ പ്രതിസന്ധിയോ യുദ്ധമോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണിത്. എന്നാല്‍ ഇതും ബാധിക്കുന്നത് ഇവി ഉപഭോക്താക്കളെയാണ്.


Click it and Unblock the Notifications








