പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ പമ്പിൽ കയറിയാൽ 10,000 രൂപ പിഴ; പുത്തൻ കെണി ഇങ്ങനെ
നമ്മുടെ രാജ്യത്ത് റോഡ് നിയമലംഘനം നടത്തുന്നവരും മതിയായ രേഖകളില്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നവരും ഒട്ടും വിരളമല്ല എന്നതാണ് സത്യം. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനും പിഴ ചുമത്തുന്നതിനുമായി പൊലീസ് പലപ്പോഴും പല ഡ്രൈവുകളും/ പദ്ധതികളും ആവിഷ്കരിക്കാറുണ്ട്. സാധുവായ പൊല്യൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നിങ്ങളുടെ വാഹനത്തിനെതിരെ ഓട്ടോമാറ്റിക്കായി ഒരു ചലാൻ പുറപ്പെടുവിക്കുന്ന ഒരു പുതിയ സംവിധാനം പൂനെ പൊലീസ് ഇപ്പോൾ വികസിപ്പിച്ചിട്ടുണ്ട്.
ഈ സംവിധാനം 10,000 രൂപ പിഴയാണ് ചുമത്തുക. പെട്രോൾ പമ്പിൽ സ്ഥാപിച്ചിട്ടുള്ള നിരവധി ക്യാമറകളാണ് ഈ സിസ്റ്റം ഉപയോഗിക്കുന്നത്. ഈ ക്യാമറകൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറുകൾ ട്രാക്ക് ചെയ്യും. പെട്രോൾ, ഡീസൽ വാഹനങ്ങൾ ഈ സംവിധാനം വഴി പൊലീസ് നിരീക്ഷിക്കും. തുടർന്ന് പൊല്യൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റിനായി പരിശോധിക്കും.

വാഹനത്തിന് വാലിഡായ PUC ഉണ്ടെങ്കിൽ, അത് സേഫായി കണക്കാക്കപ്പെടുന്നു. എന്നാൽ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടാൽ, വാഹന ഉടമയ്ക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു അറിയിപ്പ് ലഭിക്കും. 10,000 രൂപ പിഴ ചുമത്തുക മാത്രമല്ല, ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ ബ്ലാക്ക്‌ലിസ്റ്റിൽ ഫ്ലാഗ് ചെയ്യുകയും ചെയ്യും എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പെട്രോൾ പമ്പുകൾക്ക് ഈ സംവിധാനം നടപ്പിലാക്കാൻ AI ക്യാമറകൾ ലഭിക്കുമോ അതോ മാനുവലായി ക്യാമറകളിലൂടെ നിരീക്ഷിച്ച് ഇതിന്റെ വിശദാംശങ്ങൾ നോക്കുമോ എന്ന് വ്യക്തമല്ല. ഈ വാഹനങ്ങളുടെ ഡ്രൈവർമാർക്കോ ഉടമകൾക്കോ അവരുടെ PUC സർട്ടിഫിക്കറ്റ് എക്സ്പയറാവാൻ പോവുകയാണെങ്കിലോ അല്ലെങ്കിൽ ഇതിനകം കാലഹരണപ്പെട്ടാലോ ഫോണുകളിൽ അറിയിപ്പുകളോ അലേർട്ടുകളോ ലഭിക്കും. മതിയായ രേഖകൾ ഇല്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യയിൽ സർവ സാധാരണമാണ്.

എല്ലാവരും നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം ഇതാദ്യമായിട്ടല്ല. കേരളത്തിൽ, സംസ്ഥാനത്തുടനീളം 726 AI ക്യാമറകൾ സംസ്ഥാന സർക്കാർ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. അപകടങ്ങളുടെ എണ്ണവും റോഡപകടങ്ങളിലെ മരണ നിരക്കും കുറയ്ക്കുന്നതിനുള്ള സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്.
നിയമലംഘനങ്ങളുടെ നിരീക്ഷണ പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിനാണ് ഈ AI ക്യാമറകൾ ഇംപ്ലിമെന്റ്. ഇവ ലംഘനങ്ങൾ കണ്ടെത്തി കൺട്രോൾ റൂമിലേക്ക് ചിത്രങ്ങൾ അയയ്ക്കും, അവിടെ ഉദ്യോഗസ്ഥർ ചിത്രങ്ങൾ സൂക്ഷ്മമമായി പരിശോധിച്ചതിന് ശേഷം ചലാൻ പുറപ്പെടുവിക്കും. കേരളത്തിൽ സർക്കാർ ഈ സംവിധാനം ഏർപ്പെടുത്തിയിട്ട് റോഡ് അപകടങ്ങളും, മരണ നിരക്കും ആദ്യ കാലങ്ങളിൽ കുറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ക്രമേണ ഈ സംവിധാനത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നു. കരാറുകാരായ കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് നൽകേണ്ട തുകയുടെ കാൽ ഭാഗം പോലും നൽകാത്തതിനാൽ ഇപ്പോൾ ഈ സംവിധാനം ഒരു കിട്ടാക്കുറ്റിയായി മാറിയിരിക്കുകയാണ്. പ്രവർത്തന ചെലവ് പോലും ലഭിക്കാത്തതിനാൽ കെൽട്രോൺ AI ക്യാമറ വഴിയുള്ള ചലാൻ പുറപ്പെടുവിക്കലും നിർത്തി വെച്ചിരിക്കുകയാണ്.
നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ഒരു അത്യാധുനിക സംവിധാനം പരിപാലിച്ചു കൊണ്ടു പോവുന്നതിൽ അധികൃതർക്ക് വൻ വീഴ്ച്ചയാണ് ഇക്കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് എന്ന് നമുക്ക് നിസംശയം പറയാം. ജനങ്ങളുടെ നന്മയ്ക്കും ജീവൻ രക്ഷയ്ക്കും വേണ്ടി നടപ്പിലാക്കിയ പദ്ധതി ഇപ്പോൾ താറുമാറായിരിക്കുകയാണ്. ചലാനുകൾ വരാതായതോടെ AI ക്യാമറകളോടുള്ള പേടിയും ആളുകൾക്ക് മാറിയിരിക്കുന്നു, ഇത് മൂലം നിയമലംഘനങ്ങൾ വീണ്ടും പെരുകുകയുമാണ്.

പൂനെ പൊലീസ് നടപ്പിലാക്കുന്ന ഈ പദ്ധതിയും വളരെ മികവുറ്റതാണ്. വാഹനങ്ങളുടെ ഫിറ്റ്നെസ് നിരീക്ഷിക്കാനും അവ മൂലം ഉണ്ടാവുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇത് സഹായിക്കും. PUC -യ്ക്ക് യോഗ്യമല്ലാത്ത വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്. എന്നിരുന്നാലും ഈ പദ്ധതിയും നമ്മുടെ AI ക്യാമറ പോലെ ആയി തീരാതിക്കട്ടേ എന്ന് ആശംസിക്കുന്നു.


Click it and Unblock the Notifications








