ബൈക്കിനും ഓട്ടോയ്ക്കും നോ എൻട്രി; ബംഗ്ലൂരു എക്സ്പ്രസ് ഹൈവേയിലെ പുതിയ നിയമം
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ മോട്ടോർസൈക്കിളിനും ഓട്ടോറിക്ഷകള്‍ക്കും ട്രാക്ടറുകള്‍ക്കും ചൊവാഴ്ച്ച മുതൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. വേഗത കുറഞ്ഞ വാഹനങ്ങള്‍ പാതയില്‍ അപകടമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് ദേശീയപാതാ അതോറിറ്റി ഇത്തരത്തിലുളള നിരോധനമേര്‍പ്പെടുത്തിയത്. ഇവ സര്‍വീസ് റോഡിലൂടെയാണ് ഇനി തിരിഞ്ഞു പോകേണ്ടത്.
നിരോധനം പ്രാബല്യത്തിലായതോടെ ഹൈവേയിലൂടെ വന്ന ബൈക്കുകളും ഓട്ടോകളും ട്രാക്ടറുകളും അധികൃതർ സര്‍വീസ് റോഡിലൂടെ വഴി തിരിച്ചുവിടുകയും ചെയ്യുകയാണ്. ബൈക്കുകളും ഓട്ടോയും വേഗതകുറഞ്ഞ വാഹനങ്ങളൊന്നും പാതയിലേക്ക് കയറാതിരിക്കാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. വിലക്ക് ലംഘിച്ച് വരുന്നവർക്ക് 500 രൂപയാണ് പിഴ. ഒരാഴ്ച്ച വരെ പിഴയീടാക്കാൻ തുടങ്ങില്ല എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മോട്ടോര്‍രഹിതവാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ ഹൈഡ്രോളിക് ട്രെയ്ലറുകള്‍ എന്നിവയും സര്‍വീസ് റോഡുകള്‍ വഴി പോകണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ മാര്‍ച്ചിലാണ് അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ഇതിനുശേഷം ഇതുവരെ 300 വാഹനാപകടങ്ങള്‍ പാതയിലുണ്ടായതായാണ് കണക്ക്. നൂറ് യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
നിഡഘട്ടയിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചരിത്ര നഗരമായ മൈസൂരില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കും.
10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേഗപരിധി 100 കിലോമീറ്ററാണ്.
ഹൈവേയിൽ എസ്.ഒ.എസ് സംവിധാനം യാത്രക്കാർക്ക് എന്തെങ്കിലും എമർജൻസി വന്നാൽ അധികൃതരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന സംവിധാനമാണ് എസ്ഒഎസ് ബോക്സ് എന്നത്. ബോക്സിലുളള എമർജൻസി എന്ന സ്വിച്ചിൽ അമർത്തിയാൽ നിങ്ങൾക്ക് കൺട്രോൾ റൂമിലുളള അധികൃതരുമായി ബന്ധപ്പെടാൻ സഹായിക്കും.
സോളാർ പവറിലാണ് ബോക്സ് പ്രവർത്തിക്കുന്നത്. എക്സ്പ്രസ് ഹൈവേ വന്നതിന് ശേഷം ഏറ്റവും കൂടുതൽ അപകടം നടക്കുന്ന മേഖലയായി മാറിയിരിക്കുകയാണ്. അത് കൊണ്ടാണ് പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.ഓട്ടോറിക്ഷയും ബൈക്കുകളും എക്സ്പ്രസ് ഹൈവേകളിൽ നിരന്തരം അപകടം സൃഷ്ടിക്കുകയാണ്.
അത് മാത്രമല്ല അമിതവേഗതയിൽ നിരവധി പരിഷ്കാരങ്ങളും നടത്തിയിട്ടുണ്ട്. ആറുവരി പാതയില്‍ 100 കി.മീ വേഗത പരിധി ലംഘിക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്ന കാര്യമാണ് പൊലീസ് ആലോചിക്കുന്നത്. നിയമലംഘനത്തിനെതിരെ നടപടികള്‍ ശക്തമാക്കാനും പിഴ ശേഖരണം കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് രീതി പ്രോത്സാഹിപ്പിക്കാനും സാധിക്കും.
പുതിയ ടോൾ ബൂത്തുകൾ ആരംഭിച്ചതോടെ യാത്ര ചെലവും കൂടിയിട്ടുണ്ട്. ശ്രീരംഗപട്ടണയ്ക്കുസമീപം ഗണങ്കൂരില്‍ ജൂലൈ ഒന്ന് മുതലാണ് ടോള്‍പിരിവ് ആരംഭിച്ചത്. ബെംഗളൂരുവില്‍ നിന്നാരംഭിക്കുന്ന റോഡില്‍ ബിഡദി കണിമിണികെയില്‍ നിലവില്‍ ടോള്‍പിരിവുണ്ട്. ഇവിടത്തെ നിരക്ക് 22 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമതൊരിടത്തുകൂടി ടോള്‍ വരുന്നത്.
കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരുവശത്തേക്ക് 155 രൂപയാണ് ശ്രീരംഗപട്ടണയില്‍ ഇപ്പോൾ അടയ്ക്കുന്നത്. കണിമിണികെയില്‍ 165 രൂപ നല്‍കണം. ഇതോടെ ടോള്‍ ഇനത്തില്‍ മൊത്തം 320 രൂപയാണ് ചെലവാക്കേണ്ടത്. ചെറിയ ചരക്കുവാഹനങ്ങള്‍ക്കും മിനിബസുകള്‍ക്കും 235 രൂപ ശ്രീരംഗപട്ടണയിലും 270 രൂപ കണിമിണികെയിലും ചേര്‍ത്ത് 505 രൂപയാണ് നല്‍കേണ്ടത്.
നിദാഘട്ടയ്ക്കും മൈസൂരുവിനുമിടയില്‍ രണ്ടാം ഘട്ടം പിന്നീട് നടപ്പാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ടോള്‍ പ്ലാസകള്‍ക്ക് 10-ലധികം ഗേറ്റുകളുണ്ടായിരിക്കും. വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകാന്‍ ഫാസ്ടാഗ് പാതകളും ഉണ്ടായിരിക്കും. അതിവേഗ പാതയില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിരവധി പിറ്റ് സ്റ്റോപ്പുകളും ഉണ്ടായിരിക്കും. ചന്നപട്ടണയില്‍ പാതയോരത്ത് ഇതിനായി 30 ഏക്കര്‍ സ്ഥലത്ത് സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം, വിശ്രമമുറികള്‍, പെട്രോള്‍ പമ്പ്, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങള്‍ ഈ സ്‌റ്റോപ്പുകളില്‍ ഒരുക്കും.


Click it and Unblock the Notifications








