സിഗ്‌നല്‍ തെറ്റിച്ചാലും ഇനി പിഴയില്ല! പക്ഷേ ചെറിയൊരു 'കണ്ടീഷന്‍' ഉണ്ട്
നമ്മുടെ നാട്ടില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണവും കൂടി വരികയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒരു ട്രാഫിക് നിയമ ലംഘനമാണ് ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള ട്രാഫിക് നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുണ്ട്. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലും നിയമം ലംഘിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കുന്നത് കുറ്റകരമല്ലാത്ത ഒരു സാഹചര്യം വിശദീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ ബാംഗ്ലൂര്‍ പൊലീസ്. ആ സാഹചര്യം ഏതാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതെന്നും ചുവടെ വിശദമായി പരിശോധിക്കാം.
ഒരുപാട് മലയാളികള്‍ താമസിക്കുന്ന സ്ഥലമാണ് ബാംഗ്ലൂര്‍. ഇന്ത്യയിടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന നഗരത്തില്‍ സ്വന്തമായി വാഹനം ഓടിക്കുന്നവരും നിരവധിയാണ്. ബാംഗ്ലൂര്‍ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായാണ് അധികൃതര്‍ നടപ്പാക്കുന്നത്. പിഴയില്‍ നിന്ന് രക്ഷപ്പെടാനായി ആളുകള്‍ ഗതാഗത നിയമങ്ങള്‍ പരമാവധി പാലിക്കാനും ശ്രദ്ധിക്കുന്നു. ബാംഗ്ലൂര്‍ നഗരത്തില്‍ വാഹനങ്ങളെ നിരീക്ഷിക്കാന്‍ എല്ലായിടത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ ക്യാമറയില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഓണ്‍ലൈനായി അയക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെന്ന പോലെ തന്നെ ബാംഗ്ലൂരിലെയും എഐ ക്യാമറകളെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. ആംബുലന്‍സിന് വഴിയൊരുക്കി കൊടുക്കേണ്ടത് വാഹനമോടിക്കുന്നവരുടെ ബാധ്യതയാണ്. ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇതുമൂലം വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങുന്ന സമയങ്ങളില്‍ ആംബുലന്‍സുകള്‍ വരുമ്പോള്‍ ഗതാഗതക്കുരുക്കില്‍ വലയുന്ന സാഹചര്യവും ഉണ്ട്.
ഇക്കാരണത്താല്‍, ആംബുലന്‍സ് വരുമ്പോള്‍ അവിടെയുള്ള പൊലീസുകാര്‍ നിയമങ്ങള്‍ ലംഘിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ വാഹനങ്ങളോട് സിഗ്‌നല്‍ മുറിച്ചുകടക്കാന്‍ ആവശ്യപ്പെടുന്നു. ഇതുപോലുള്ള ചില സംഭവങ്ങളില്‍ എഐ ക്യാമറയില്‍ പതിയുകയും സിഗ്‌നല്‍ ലംഘിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തി അവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു നിയമത്തില്‍ ഇളവ് വരുത്തുന്നതെന്ന് സിറ്റി ട്രാഫിക് പൊലീസ് പറഞ്ഞു.

സിഗ്‌നലില്‍ ആംബുലന്‍സുകള്‍ക്ക് കടന്ന് പോകാനായി വാഹനങ്ങള്‍ സിഗ്‌നല്‍ ലംഘിച്ചാലും പിഴ ഈടാക്കില്ലെന്നാണ് പൊലീസ് അറിയിച്ചത്. നഗരത്തില്‍ വാഹനമോടിക്കുമ്പോള്‍ ഇത്തരം നിയമങ്ങള്‍ ലംഘിച്ചതിന് പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ട്രാഫിക് പോലീസ് സ്റ്റേഷനെ സമീപിച്ച് അവ റദ്ദാക്കാമെന്ന് ട്രാഫിക് പൊലീസ് േജയിന്റ് കമീഷണര്‍ എംഎന്‍ അനുചേത് അറിയിച്ചു.
ഇത്തരത്തില്‍ ചലാന്‍ ലഭിച്ച ആരെങ്കിലും പിഴ അടച്ചിട്ടുണ്ടെങ്കില്‍ ആ തുക തിരികെ ലഭിക്കുമെന്നും അതിനായി ഓണ്‍ലൈനായി അപേക്ഷിക്കണമെന്നും പൊലീസ് വ്യക്തമാക്കി.ഇതിന് പുറമെ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുന്ന പ്രശ്‌നം നേരിടാനായി പുതിയ സാങ്കേതിക വിദ്യ കൊണ്ടുവരാന്‍ പോകുകയാണ് ബാംഗ്ലൂര്‍ ട്രാഫിക് പൊലീസ്.

10 ട്രാഫിക് സിഗ്‌നല്‍ ജംഗ്ഷനുകളില്‍ ബാംഗ്ലൂര്‍ പൊലീസ് ജിയോഫെന്‍സിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ ജിപിഎസ് ഉപകരണം ഘടിപ്പിച്ച വാഹനം സിഗ്‌നലിന് സമീപം വരുമ്പോള്‍ തിരിച്ചറിയുകയും ഓട്ടോമാറ്റിക്കായി സിഗ്‌നല്‍ പച്ചയായി മാറുകയും ചെയ്യുന്നു. അതുവഴി ആംബുലന്‍കള്‍ക്ക് എളുപ്പത്തില്‍ കടന്ന് പോകാന്‍ അവസരം ഒരുങ്ങുന്നു. പൈലറ്റ് പ്രൊജക്ടായാണ് ഇതിപ്പോള്‍ നടപ്പാക്കുന്നത്. ഈ 10 ട്രാഫിക് സിഗ്‌നലുകളില്‍ കൂടി സ്ഥിരമായി കടന്ന് പോകുന്ന 80 ആംബുലന്‍സുകളില്‍ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








