നടു റോഡിൽ റോഡ് റാഷ് കളി; മപ്പ് റൈഡറിനെ ക്ലിപ്പിട്ട് RTO
പണ്ട് കമ്പ്യൂട്ടറിൽ കളിച്ചിരുന്ന ഗെയിമുകളാണ് ഇന്ന് റോഡിലെ പല സംഭവങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നത്. അങ്ങോട്ടും ഇങ്ങോട്ടും അടിയും പിടിയും, ചവിട്ടും ഇടിയും, വാഹനങ്ങൾ കൊണ്ട് തട്ടുന്നതും എല്ലാം ഇന്ന് റോഡുകളിലെ സാധാരണ കാഴ്ച്ചകളായി മാറിയിരിക്കുകയാണ്. അന്ന് ഈ ഗെയിമുകളിലെ പോലെ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
എന്നാൽ കുട്ടിക്കാലത്തോടെ ഞാൻ ആഗ്രഹം വിട്ടു കേട്ടോ, എന്നാൽ എന്റെ ആഗ്രഹം ഇന്ന് പലരു പ്രവർത്തികമാക്കും പോലെയാണ് എനിക്ക് തോന്നുന്നത്. പലപ്പോഴും റോഡുകളിൽ നടക്കുന്ന ഇത്തരം സംഘർഷങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കാൻ വേണ്ടി ആളുകൾ ഇത്തരം സംഭവങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുന്നതും പതിവാണ്.

നമ്മുടെ നാട്ടിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു സംഭവത്തിൻ്റെ വീഡിയോ കുറച്ചു ദിവസങ്ങളായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയിൽ, തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ബൈക്ക് യാത്രക്കാരൻ സ്കൂട്ടർ റൈഡറിനെ ഓട്ടത്തിനിടെ ചവിട്ടുന്നത് കാണാം. അതിശയകരം എന്ന് പറയട്ടെ, കുഞ്ഞുന്നാളിൽ അപ്പാപ്പന്റെ കമ്പ്യൂട്ടറിൽ കളിച്ചിരുന്ന റോഡ് റാഷ് എന്ന ഗെയിമിനെ അനുസ്മരിപ്പിക്കുന്ന രംഗമായിരുന്നു ഇത്. നിങ്ങൾക്കും ഇതേ അഭിപ്രായമാണ് എങ്കിൽ കമന്റ്സിൽ അറിയക്കണം കേട്ടോ.
ഇനി സംഭവത്തിലേക്ക് തിരികെ വരുമ്പോൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ അധികാരികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു, ഇപ്പോൾ ബൈക്കും RTO പിടിച്ചെടുത്തിട്ടുണ്ട്. റോഡിലുണ്ടായിരുന്ന മറ്റൊരു കാറിൻ്റെ പിൻഭാഗത്തെ വിൻഡ്‌ഷീൽഡിൽ സ്ഥാപിച്ചിട്ടുള്ള ഡാഷ് ക്യാമറയിലാണ് വൈറലായ വീഡിയോ യഥാർത്ഥത്തിൽ പതിഞ്ഞത്. ഈ വർഷം ഫെബ്രുവരി 19 -നാണ് സംഭവം. കോട്ടയം സ്വദേശിയായ കാർ ഉയമ, ഡാഷ് ക്യാമറയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി കേരള മോട്ടോർ വാഹന വകുപ്പിനു (എംവിഡി) കൈമാറി.

വീഡിയോയിൽ, കാറിന് തൊട്ടുപിന്നിൽ ഒരു KSRTC ബസും റോഡിൻ്റെ ഇടതുവശത്ത് ഒരു ഓട്ടോറിക്ഷയും കാണാം. ഓട്ടോറിക്ഷയ്ക്ക് തൊട്ടുപിന്നിൽ ഒരു സ്കൂട്ടർ യാത്രക്കാരനുമുണ്ട്. അവരെല്ലാം സാവധാനം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്, അപ്പോഴാണ് ഒരു ബജാജ് പൾസർ NS200 ഇടതുവശത്ത് നിന്ന് ബസിനെ മറികടന്ന് വരുന്നത് നമുക്ക് കാണാൻ കഴിയുന്നത്.
ബൈക്ക് യാത്രികൻ സ്കൂട്ടർ റൈഡറുടെ തൊട്ടടുത്ത് വന്ന് ഒരു മടിയും കൂടാതെ സ്കൂട്ടർ റൈഡറെ ചവിട്ടുന്നതു നമുക്ക് കാണാം. ഈ ചവിട്ടിൽ ബൈക്ക് യാത്രികൻ്റെ ഷൂ നഷ്ടപ്പെടുന്നുണ്ട്. പിന്നിൽ ഒരു ബസ് ഉള്ളപ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. ആരുടയോ ഭാഗ്യത്തിന് ജീവഹാനി ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സ്കൂട്ടർ യാത്രക്കാരൻ ഒരു പക്ഷേ ബാലൻസ് നഷ്ടപ്പെട്ട് റോഡിൽ വീണിരിക്കാം. അതേ കുറിച്ച് നിലവിൽ ഒരു വിവരവും വ്യക്തമല്ല. മോട്ടോർ വാഹന വകുപ്പ്, വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ബൈക്കും അത് ഓടിച്ചിരുന്ന ആളെയും കണ്ടെത്തി. കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയായ ശ്രീകാന്താണ് ബൈക്ക് ഓടിച്ചത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശ്രീകാന്തിൻ്റെ ജ്യേഷ്ഠൻ്റെ പേരിലാണ് ബൈക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലോക്കൽ പോലീസിൻ്റെ സഹായത്തോടെ മോട്ടോർ വാഹന വകുപ്പ് ബൈക്ക് പിടിച്ചെടുത്ത് ശ്രീകാന്തിനെ RT ഓഫീസിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ സ്‌കൂട്ടർ യാത്രക്കാരൻ തന്നെ പ്രകോപിപ്പിച്ചിരുന്നു എന്നും വീഡിയോയിൽ ഉദ്യോഗസ്ഥർ കണ്ടത് അതിന്റെ പ്രതികരണം മാത്രമാണ് എന്നും ശ്രീകാന്ത് ഉദ്യോഗസ്ഥനോട് പറഞ്ഞു. ചവിട്ടിയ ആളിന്റെ വിവരങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി; എന്നിരുന്നാലും, ചവിട്ടു കിട്ടിയ ആളുമായി ബന്ധപ്പെട്ട ഒരു വിവരവും എംവിഡിയുടെ പക്കൽ ഇല്ല.

ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. ഇതുവരെ, ഈ കേസിൽ ബൈക്ക് യാത്രികനെതിരെ ആരും പരാതിയുമായി പോലീസ് സ്റ്റേഷനുകളിലൊന്നും ബന്ധപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും കടയ്ക്കൽ പോലീസ് സ്‌റ്റേഷനിൽ ഇതിനകം നിലവിൽ നാല് കേസുകൾ ശ്രീകാന്തിൻ്റെ പേരിൽ ഉള്ളതിനാൽ, ഇദ്ദേഹം ഒരു സ്ഥിരം കുറ്റവാളിയാണ് എന്ന് തോന്നുന്നു.
ബൈക്ക് യാത്രികനെ സ്കൂട്ടർ റൈഡർ ഇതിനു മുൻപും പ്രകോപിപ്പിച്ചിട്ടുണ്ടാവാം; എന്നിരുന്നാലും, ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ അവനെ ചവിട്ടുന്നത് ഈ പ്രശ്നം പരിഹരിക്കാനുള്ള ശരിയായ മാർഗമായിരുന്നില്ല എന്ന് പറയാതെ വയ്യ. സ്‌കൂട്ടർ ഓടിച്ചിരുന്നയാൾക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മറ്റൊരു വാഹനവുമായി കൂട്ടിയിടി പോലും സംഭവിക്കാമായിരുന്നു.

പലർക്കും ഗുരുതരമായ പരിക്കുകൾ ഏൽക്കാമായിരുന്നു. ഇങ്ങനെ എല്ലാവരും നിയമം കൈയ്യിലെടുത്ത് പ്രതികാരം ചെയ്യാൻ നടന്നാൽ നാട് കുറ്റച്ചോറാവും എന്ന കാര്യത്തിൽ സംശയം വേണ്ട. ഈ കേസിൽ പരാതിക്കാരൻ ഇല്ലാത്തതിനാൽ പൊതുനിരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ബൈക്ക് റൈഡർക്കെതിരെ കേസെടുക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് എംവിഡി കോടതിയെ സമീപിച്ചു.


Click it and Unblock the Notifications








