പശുവിനെ കണ്ടു വെട്ടിച്ചു, പോസ്റ്റിലിടിച്ച കാര്‍ നിന്നത് കുത്തനെ!
ചില വാഹനാപകടങ്ങള്‍ കണ്ടാല്‍ ഭീതിയല്ല കൗതുകമാണ് ആദ്യം മനസില്‍ വരാറുള്ളത്. പഞ്ചാബില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട കാറിനെ കാണുമ്പോഴും ഇതേ കൗതുകമായിരിക്കും മിക്കവര്‍ക്കും തോന്നാന്‍ സാധ്യത.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുത പോസ്റ്റും തകര്‍ത്ത് സിഗ്നല്‍ ബോര്‍ഡില്‍ കുത്തനെ നിന്നതാണ് സംഭവം. കഴിഞ്ഞ ദിവസം പഞ്ചാബിലെ മൊഹാലിയിലാണ് ഈ അപകടം.

അപകടത്തില്‍ കാറില്‍ സഞ്ചരിച്ച രണ്ടു പേര്‍ക്കു പരുക്കേറ്റു. അമിത വേഗതയില്‍ കുതിച്ചെത്തിയ ഷെവര്‍ലെ ഒപ്ട്ര മാഗ്ന സെഡാന് മുന്നിലേക്ക് പശു കുറുകെ ചാടിയതാണ് അപകട കാരണം.

പശുവില്‍ നിന്നും വെട്ടിച്ചു മാറാന്‍ കാറിന് സാധിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നാലെ റോഡിന് സമീപമുള്ള വൈദ്യുത പോസ്റ്റിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.
Recommended Video


പോസ്റ്റ് തകര്‍ത്ത കാര്‍ പിന്നിലുള്ള സിഗ്നല്‍ ബോര്‍ഡില്‍ കുത്തനെ ഇടിച്ചാണ് നിന്നത്. അപകടത്തിന് പിന്നാലെ യാത്രക്കാരെ പുറത്തെടുത്തെങ്കിലും കാര്‍ കുത്തനെ തന്നെ നിന്നു.

അപകടത്തില്‍ കാര്‍ ഗുരുതരമായി തകര്‍ന്നതായാണ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. പോസ്റ്റിലേക്ക് കാര്‍ ഇടിച്ചു കയറിയതിനാല്‍ മുന്‍ ഭാഗവും, കുത്തനെ ഇടിച്ചു നിന്ന പശ്ചാത്തലത്തില്‍ പിന്‍ഭാഗവും തകര്‍ന്ന നിലയിലാണ്.

ഇടിയുടെ ആഘാതത്തില്‍ എഞ്ചിന്‍ തകര്‍ന്ന് പുറത്തെത്തിയ സ്ഥിതിവിശേഷമാണുള്ളത്. സെഡാന്റെ ബൂട്ടാകട്ടെ ഇടിച്ചമര്‍ന്ന നിലയിലുമാണ്. അപകടത്തില്‍ കാറിന്റെ പിന്നിലുള്ള ആക്‌സിലും തകര്‍ന്നിട്ടുണ്ട്.

അതേസമയം ക്യാബിന് നേരിയ പോറല്‍ പോലം സംഭവിച്ചിട്ടില്ല. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് യാത്രക്കാര്‍ സുരക്ഷിതമായി പുറത്തെത്തിയത്. കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ചുണ്ടായ അപകടവും ഇത്തരത്തില്‍ അമ്പരപ്പ് ഉളവാക്കുന്നതാണ്.

നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് 'പറന്നു' കയറിയ നിസാന്‍ ആള്‍ട്ടിമ സെഡാനാണ് കഥയിലെ വില്ലന്‍! റോഡില്‍ നിന്നും കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് സിനിമാ സ്റ്റൈലില്‍ പറന്നു കയറിയ കാറിനെ സമീപത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയാണ് പകർത്തിയത്.

റോഡില്‍ നിന്നും അമിത വേഗതയില്‍ തെന്നി നീങ്ങിയ കാര്‍ മീഡിയനില്‍ ഇടിച്ചാണ് പറന്നത്. മീഡിയനില്‍ കയറിയ കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

അപകടത്തിന് ശേഷം കാറില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചത്. പിന്നീട് സംഭവസ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് കാറില്‍ കുടുങ്ങിയ യാത്രക്കാരനെ പുറത്തെത്തിക്കുകയായിരുന്നു.


Click it and Unblock the Notifications








