നംബിക്കൈ ദ്രോഹം..!! വിശ്വാസ വഞ്ചനയ്ക്ക് കാർ ഡീലർക്ക് മുട്ടൻ പണി നൽകി കൺസ്യൂമർ ഫോറം
'വിശ്വാസം! അതല്ലേ എല്ലാം' ഇത് വെറു ഒരു പരസ്യ വാചകം എന്നതിലുപരി വളരെയധികം കാമ്പുള്ള ഒന്നു തന്നെയാണ്. നമ്മുടെ എല്ലാ പർച്ചേസിലും വിശ്വാസം എന്നത് ഒരു അഭിവാജ്യ ഘടകം തന്നെയാണ്. ഏതൊരു കാര്യവും വിൽക്കുന്ന ഡീലറും വാങ്ങുന്ന ഉപഭോക്താവും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പുറത്താണ് സെയിലാവുന്നത്.
എന്നാൽ ഇതിൽ ഒരു വിശ്വാസ വഞ്ചന നടന്നാലോ? നമ്മൾ കബിളിപ്പിക്കപ്പെട്ടാലോ? പല മേഖലകളിലും ഇത്തരം സന്ദർഭങ്ങളും സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു കാർ പർച്ചേസിലുണ്ടായ ഒരു വിശ്വാസ വഞ്ചനയാണ് ഈ ലേഖനത്തിൽ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

കർണാടകയിൽ ഹുബ്ബള്ളിയിലാണ് സംഭവം, ഉപഭോക്താവിനോട് വിശ്വാസ വഞ്ചന കാണിച്ച വാഹന ഡീലർക്ക് ഒരു വൻ തുകയാണ് ജില്ലാ കൺസ്യൂമർ പരാതി പരിഹാര ഫോറം ചുമത്തിയത്. സർവ്വീസിലെ അപാകതയ്ക്ക് ഉപഭോക്താവിന് നാഗശാന്തി കിയ ഡീലറിനോട് ഉപഭോക്താവിന് 15,95,110 രൂപ നൽകണമെന്ന് ജില്ലാ കൺസ്യൂമർ പരാതി പരിഹാര ഫോറം ഉത്തരവിട്ടു.
ധാർവാഡ് ജില്ലയിലെ JSS കോളേജിൽ ജോലി ചെയ്യുന്ന അദ്ധ്യാപകനായ നാഗരാജ് പാട്ടീൽ, 2020 മെയ് 28 -ന് ഫേസ്‌ലിഫ്റ്റിനൊപ്പം മഫർ ബമ്പറുള്ള കിയ സെൽറ്റോസ് HTK+ G സ്മാർട്ട് സ്ട്രീം 1.5 ലിറ്റർ മോഡൽ ബുക്ക് ചെയ്തിരുന്നു. 2020 ജൂലൈ 2 -ന്, കിയ ഡീലർ പഴയ മോഡലായ സെൽറ്റോസ് HTK 1.5 ലിറ്റർ വാഹനം ഇദ്ദേഹത്തിന് ഡെലിവറും ചെയ്തിരുന്നു. തനിക്ക് ലഭിച്ചത് താൻ ബുക്ക് ചെയ്ത കാറല്ലെന്ന് ഒരു മാസത്തിന് ശേഷമാണ് നാഗരാജിന് മനസിലായത്.
വാഹനം റീപ്ലേസ് ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അദ്ദേഹം ഡീലറെ സമീപിച്ചെങ്കിലും വാഹനം മാറ്റി നൽകാൻ നാഗശാന്തി കിയ ജനറൽ മാനേജർ വിസമ്മതിക്കുകയായിരുന്നു. പകരം, ഇതിനകം ഡെലിവർ ചെയ്ത വാഹനത്തിൽ പുതിയ മോഡലിൽ ലഭ്യമായ സൗകര്യങ്ങൾ ഫിറ്റ് ചെയ്ത് നൽകാമെന്ന് മാനേജർ ഉപഭോക്താവിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പാട്ടീൽ കൺസ്യൂമർ പരാതി പരിഹാര ഫോറത്തെ സമീപിച്ചത്.
നാഗശാന്തി കിയ ഡീലർ പരാതിയ്ക്ക് എതിരെ അപ്പീൽ നൽകുകയും പരാതിക്കാരൻ കള്ളം പറയുകയാണെന്ന് വാദിക്കുകയും അദ്ദേഹം ബുക്ക് ചെയ്ത കാർ തന്നെയാണ് കമ്പനി അദ്ദേഹത്തിന് നൽകിയത് എന്ന് വാദിക്കുകയും ചെയ്തു. ഇരുഭാഗത്തുനിന്നും വാദങ്ങൾ കേൾക്കുകയും ലഭ്യമായ രേഖകൾ പരിശോധിക്കുകയും ചെയ്ത ഫോറം ചെയർമാൻ ഇഷപ്പ ഭൂട്ടെ, അംഗങ്ങളായ വിഐ ബോളിഷെട്ടി, പിസി ഹിരേമത്ത് എന്നിവർ പരാതിക്കാരൻ ബുക്ക് ചെയ്ത വാഹനം നാഗശാന്തി കിയ ഡെലിവർ ചെയ്തിട്ടില്ലെന്ന നിഗമനത്തിലെത്തി.

ഇത് സർവ്വീസിലുള്ള വീഴ്ചയാണെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണെന്നും കൺസ്യൂമർ ഫോറം വ്യക്തമാക്കി. ഏതൊരു ബിസിനസിലും വിശ്വാസം വളരെ പ്രധാനമാണ്, എന്നാൽ ഈ സാഹചര്യത്തിൽ, നാഗശാന്തി കിയ ഡീലർമാർ വിശ്വാസ ലംഘനം നടത്തുകയും പഴയ മോഡൽ വാഹനം ഡെലിവർ ചെയ്ത് ഉപഭോക്താവിനെ വഞ്ചിക്കുകയും ചെയ്തു എന്നും അധികൃതർ പറഞ്ഞു.
ഉപഭോക്താക്കൾ വിലയേറിയ വസ്തുക്കൾ വാങ്ങുമ്പോൾ, അവർക്ക് ഡെലിവർ ചെയ്യുന്ന ഏതൊരു സാമഗ്രഹിയുടേയും ഗുണനിലവാരത്തെക്കുറിച്ചും ഡീലർമാരും ഉപഭോക്താക്കളും ശ്രദ്ധിക്കണം എന്നും ഫോറം സൂചിപ്പിച്ചു. ഫേസ് ലിഫ്റ്റ് + മഫർ ബമ്പർ സൗകര്യമുള്ള 1.5 ലിറ്റർ മോഡൽ ഒരു മാസത്തിനുള്ളിൽ ഡെലിവർ ചെയ്യാൻ കൺസ്യൂമർ ഫോറം ഡീലർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ഈ ഓർഡർ ഒരുമാസത്തിനുള്ളിൽ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, നാഗശാന്തി ഡീലർഷിപ്പ് ഉപഭോക്താവിന് 2020 ജൂലൈ 2 മുതൽ 8.0 ശതമാനം പലിശ സഹിതം14.85 ലക്ഷം രൂപ റീഫണ്ട് ചെയ്യുകയും ഉപഭോക്താവിന് ഉണ്ടായ അസൗകര്യത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും വേണം എന്ന് വിധിച്ചു. അതോടൊപ്പം വിധി വന്ന് ഒരു മാസത്തിനുള്ളിൽ ചെലവുകൾക്കായി 10,000 രൂപ കൂടി നൽകണമെന്ന് ഫോറം ഡീലറോട് നിർദ്ദേശിച്ചു.


Click it and Unblock the Notifications








