ഗ്രൗണ്ടില്‍ കാര്‍ സ്റ്റണ്ടിംഗ് നടത്തി ലോകകപ്പ് ആരവം; ആര്‍സിയും ലൈസന്‍സും 'തെറിപ്പിച്ച്' എംവിഡി
കേരളത്തില്‍ ഇപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ ആവേശം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. കാൽപന്ത് കളിയുടെ വിശ്വമാമാങ്കം അങ്ങ് ഖത്തറിൽ ആണെങ്കിലും കേരളത്തിൽ ആരാധകർ ആഘോഷത്തിമർപ്പിലാണ്. ലോകകപ്പ് ആരവങ്ങള്‍ കൊഴുക്കുമ്പോഴും നിയമലംഘനം കണ്ടാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് കുറ്റകരമാണ്. അത്തരം നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങളുടെ വാഹനം പിടിച്ചെടുക്കാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും പൊലീസുകാര്‍ക്ക് അധികരമുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ ഒരു കൂട്ടം ഫുട്‌ബോള്‍ ആരാധകരാണ് ഒരു കോളേജ് ഗ്രൗണ്ടില്‍ കാര്‍ ഉപയോഗിച്ച് സ്റ്റണ്ട് നടത്തിയത്.

സംഭവസ്ഥലത്ത് നിന്ന് പകര്‍ത്തിയ ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സംഗതി ഒടുവില്‍ അധികൃതരുടെ കൈയ്യിലും എത്തി. വീഡിയോ വിശകലനം നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍ സ്റ്റണ്ട് നടത്തിയ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഒരു പടി കൂടി മുന്നോട്ട് പോയ എംവിഡി അഭ്യാസ പ്രകടനം നടത്തിയ കാറുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്ന വീഡിയോയില്‍ നിരവധി കാറുകള്‍ തുറന്ന ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.
ഫുട്‌ബോള്‍ ആരാധകര്‍ അവരുടെ പ്രിയപ്പെട്ട ടീമിനായി ആര്‍പ്പുവിളിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും കാണാം. ആ രാജ്യങ്ങളുടെ ജയ്‌സിയണിഞ്ഞും പതാകകള്‍ വീശിയുമാണ് ആര്‍പ്പ്‌വിളി. ലോകകപ്പ് ഫാന്‍സ് ആഘോഷത്തിന്റെ ഭാഗമായി സ്‌കോഡ റാപ്പിഡ്, മാരുതി സ്വിഫ്റ്റ് എന്നീ കാറുകളിലാണ് ഗ്രൗണ്ടില്‍ സ്റ്റണ്ടിംഗ് നടത്തിയത്. ഗ്രൗണ്ടില്‍ നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്തതായി നമുക്ക് കാണാമെങ്കിലും അവയില്‍ ചിലത് മാത്രമാണ് സ്റ്റണ്ട് ചെയ്യുന്നത്. സ്‌കോഡ റാപ്പിഡിന് ശേഷം, കാര്‍ ഡോര്‍ വഴി തല പുറത്തേക്കിട്ട് ആളുകള്‍ ഇരിക്കുമ്പോള്‍ ആണ് മാരുതി സ്വിഫ്റ്റ് സ്റ്റണ്ടിംഗ് നടത്തിയത്.

പുറത്തേക്ക് തലയിട്ടിരിക്കുന്ന യുവാക്കള്‍ കാറില്‍ നിന്ന് തെറിച്ച് വീഴാന്‍ സാധ്യത വളരെ കൂടുതലായതിനാല്‍ തന്നെ ഇത് അത്യന്തം അപകടകരമാണ്. സ്റ്റണ്ടിനിടെ അത്തരത്തില്‍ അപകടമൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യം. സ്വിഫ്റ്റിന്റെ ടെയില്‍ഗേറ്റ് തുറന്നാണിരിക്കുന്നത്. ബൂട്ടിനകത്തും ചില ഫാന്‍സ് ഇരിക്കുന്നുണ്ടായിരുന്നു. സ്വിഫ്റ്റ് ഡ്രൈവര്‍ ഗ്രൗണ്ടിലൂടെ വണ്ടി അശ്രദ്ധമായി ഓടിക്കുകയും കാര്‍ സ്ലൈഡ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കാണാം. രണ്ട് സ്ലൈഡുകള്‍ക്ക് ശേഷം, എല്ലാ ആളുകളും കാറില്‍ തൂങ്ങിക്കിടക്കുമ്പോള്‍ ഡ്രൈവര്‍ റിവേഴ്‌സില്‍ ഡോനട്ട് ചെയ്യാന്‍ ശ്രമിക്കുന്നു.
ഇതൊക്കെ വീക്ഷിച്ചുകൊണ്ടും ഇഷ്ട ടീമിന്റെ പതാകയുമായി ഗ്രൗണ്ടില്‍ ആര്‍പ്പ് വിളിച്ച് കൊണ്ടും നിരവധി ഫുട്‌ബോള്‍ ഫാന്‍സിനെ ഗ്രൗണ്ടില്‍ കാണാം. വാഹനങ്ങള്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ സമീപത്ത് ആളുകള്‍ നില്‍ക്കുന്നതായി കാണാം. ഇതും അത്യന്തം അപകടകരമാണ്. സ്വിഫ്റ്റിന് കാറിന് ശേഷം ഒരു ടൊയോട്ട എത്തിയോസ് ലിവയും സമാനമായ സ്റ്റണ്ടുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ലിവ കാറും അശ്രദ്ധമായ രീതിയിലാണ് ഓടിക്കുന്നത്. ഇതിന്റെ ബൂട്ടില്‍ കൊടികളുമായി ആളുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. കാറിന്റെ ഡോറിലും ചിലര്‍ തൂങ്ങിക്കിടക്കുന്ന കാഴ്ചയും കാണാം.
കോഴിക്കോട് ജില്ലയിലെ കാരന്തൂരിലെ ഒരു സ്വകാര്യ കോളേജ് പരിസരത്താണ് സ്റ്റണ്ട് അരങ്ങേറിയത്. എട്ട് കാറുകളും രണ്ട് മോട്ടോര്‍സൈക്കിളുകളുമാണ് ഗ്രൗണ്ടില്‍ സ്റ്റണ്ട് അവതരിപ്പിക്കാന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ കോളേജ് അധികൃതരും നാട്ടുകാരും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. സംഭവസ്ഥലത്ത് നിന്ന് പകര്‍ത്തിയ വീഡിയോ തെളിവായി സ്വീകരിച്ചാണ് നടപടുത്തത്. വാഹന ഉടമകളെ കണ്ടെത്താനും രജിസ്‌ട്രേഷന്‍ റദ്ദാക്കാനും വീഡിയോ എംവിഡി അധികൃതര്‍ക്ക് സഹായകമായി. സ്റ്റണ്ടുകളുടെ വീഡിയോയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി.
ഇതാദ്യമായല്ല കേരളത്തില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം സ്റ്റണ്ടുകള്‍ ചെയ്യുന്നവര്‍ക്കെതിരെ മുമ്പും അധികാരികള്‍ നടപടിയെടുത്തിരുന്നു. അതിനാല്‍ തന്നെ കേരളത്തിലെ ഫ്രീക്കന്‍മാരുടെയും സ്റ്റംണ്ടിംഗ്കാരുടെയും കണ്ണിലെ കരടാണ് എംവിഡി. മുമ്പ്, സ്റ്റണ്ട് ചെയ്തതിന് നിരവധി റൈഡര്‍മാരുടെയും ഡ്രൈവര്‍മാരുടെയും ലൈസന്‍സ് എംവിഡി സസ്പെന്‍ഡ് ചെയ്യുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ ചുറ്റും നില്‍ക്കുമ്പോള്‍ ഇത്തരം അഭ്യാസങ്ങള്‍ നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. വാഹനങ്ങളില്‍ സ്റ്റണ്ടിംഗ് നടത്തുന്നതിന് കുഴപ്പമില്ല, എന്നാല്‍ അത് പൊതു സ്ഥലത്ത് ആകരുതെന്ന് മാത്രം. നല്ല പരിശീലനം നേടിയ ശേഷം സ്വകാര്യ സ്ഥലത്തോ ട്രാക്കിലോ സ്റ്റണ്ടിംഗ് നടത്തുന്നതാണ് അഭികാമ്യം.


Click it and Unblock the Notifications








