കവർച്ച ഇപ്പോൾ 'രാസായുധം' പ്രയോഗിച്ച്! ജാഗ്രത പാലിച്ചില്ലെങ്കില്‍ വണ്ടി മുറ്റത്ത് കാണൂല
നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതലായി മോഷ്ടിക്കപ്പെടുന്ന വസ്തുക്കളില്‍ ഒന്നാണ് കാറുകള്‍. വാഹന മോഷണത്തിനും അത് പാര്‍ട്‌സുകളാക്കി വില്‍ക്കുകയും ചെയ്യുന്ന വമ്പന്‍ റാക്കറ്റുകളെ കുറിച്ച് നാം വായിച്ചിട്ടുണ്ട്. പുത്തന്‍ പുതിയ കാറുകളില്‍ ജിപിഎസ് അധിഷ്ഠിത സേഫ്റ്റി ഫീച്ചറുകള്‍ ഉണ്ടെങ്കില്‍ കൂടി തസ്‌കരന്‍മാര്‍ വെറും സെക്കന്‍ഡുകളുടെ സമയം കൊണ്ട് പൂട്ടുപൊളിച്ച് വാഹനം കടത്തിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ നിരവധിയാണ്.
കാറുകള്‍ മോഷ്ടിക്കാന്‍ മോഷ്ടാക്കള്‍ സാധാരണയായി വ്യത്യസ്ത രീതികളാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത രീതിയില്‍ ഡോര്‍ ലോക്ക് തകര്‍ത്ത് അകത്ത് കടക്കുന്നത് മുതല്‍ താക്കോലില്ലാത്ത മോഷണം വരെ നിരവധി മാര്‍ഗങ്ങള്‍ കള്ളന്‍മാര്‍ അവലംബിക്കാറുണ്ട്. പലപ്പോഴും കാര്‍ സാങ്കേതിക വിദ്യയിലെ പിഴവുകള്‍ മുതലെടുത്താണ് അവര്‍ ലോക്ക് തകര്‍ക്കുന്നത്. ചിലര്‍ വണ്ടി മൊത്തമായി കടത്താനോ അല്ലെങ്കില്‍ അവയുടെ അകത്തുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കവരാനോ ആണ് ഈ പ്രവര്‍ത്തികള്‍ ചെയ്യാറ്.

അടുത്ത കാലത്തായി ഓട്ടോ പാര്‍ട്സുകളുടെ ഡിമാന്‍ഡ് വര്‍ധിച്ച കാരണം മോഷണവും പെരുകിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു സാഹചര്യത്തിലാണ് പുതിയ രീതിയില്‍ കാറിനുള്ളിലെ സാധനങ്ങള്‍ മോഷ്ടിക്കുന്ന ഒരു സംഘത്തിന്റെ വാര്‍ത്ത തമിഴ്‌നാട്ടില്‍ നിന്ന് പുറത്തുവരുന്നത്. കാറിന്റെ ഗ്ലാസുകള്‍ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്ന ഒരു രാസവസ്തുവാണ് മോഷ്ടാക്കളുടെ പുതിയ ആയുധം. ഈ രാസവസ്തു സമര്‍ത്ഥമാവയി ഉപയോഗിച്ചാണ് കള്ളന്‍മാര്‍ തമിഴ്‌നാട്ടിലാകെ ഭീതി പടര്‍ത്തുന്നത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് അതിനകത്തെ സാധനങ്ങള്‍ മോഷ്ടിക്കുകയാണ് ചെയ്യുന്നത്. കെമിക്കല്‍ പൊടി വിതറിയാല്‍ കാറിന്റെ ഗ്ലാസ് ശബ്ദമില്ലാതെ പൊട്ടുന്നു. എളുപ്പത്തില്‍ നിശബ്ദമായി കാര്‍ ഗ്ലാസ് പൊട്ടിച്ച് അകത്തുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവം അധികൃതര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു.

ഒരു ടാറ്റ ഹാരിയര്‍ കാറിന്റെ ഗ്ലാസ് ഇത്തരത്തില്‍ സൈലന്റായി തകര്‍ത്ത് അതിനകത്തെ ബാഗ് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ എക്‌സില്‍ വൈറലാണ്. കാറുടമകള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങള്‍ കോയമ്പത്തൂര്‍ സായിബാബ ക്ഷേത്രത്തിന്റെ രണ്ടാം ഗേറ്റിന് സമീപമാണെന്നും അതല്ല ഇത് മഹാരാഷ്ട്ര സംസ്ഥാനത്താണ് അരങ്ങേറിയതെന്നും വാദങ്ങളുണ്ട്.
സംഭവം എവിടെ നടന്നതായാലും ഈ പുതിയ മോഷണ രീതി ഏതായാലും ജനങ്ങളില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ വൈറല്‍ വീഡിയോയില്‍ മോഷ്ടാവ് കാറിനകത്തെ ബാഗ് ആണ് മോഷ്ടിച്ചത്. രാസവസ്തു ഗ്ലാസിന് നേരെ എറിഞ്ഞ് ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ അയാള്‍ മുന്നോട്ട് നടന്നു. പിന്നെ കറങ്ങി കാറിന്റെ പിറകിലൂടെ വന്ന് ഡേര്‍ തുറക്കാതെ വിന്‍ഡോക്കുള്ളിലേക്ക് തലയിട്ട് ബാഗ് കൈക്കലാക്കുകയായിരുന്നു.
പിന്നീട് ഒന്നും സംഭവിക്കാതെ ബാഗുമായി തസ്‌കരന്‍ സ്ഥലം കാലിയാക്കി. പട്ടാപ്പകല്‍ തരക്കേടില്ലാത്ത തിരക്കുള്ള ഒരു സ്ഥലത്താണ് ഈ സംഭവം അരങ്ങേറിയതെന്ന് ഓര്‍ക്കണം. ഇത്തരം രാസവസ്തുക്കള്‍ വഴി അല്‍പ്പം പഴക്കമുള്ള കാറുകളുടെ ഗ്ലാസുകള്‍ തകര്‍ക്കാം. ഇവിടെ വണ്ടിയിലുള്ള വിലപിടിപ്പുള്ള വസ്തുക്കളാണ് കവര്‍ന്നതെങ്കിലും ഈ ടെക്‌നിക് ഉപയോഗിച്ച് വണ്ടി തന്നെ മൊത്തത്തില്‍ അടിച്ചുമാറ്റാം. അതുകൊണ്ട് തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.
ടെക്‌നോളജി വികസിക്കുന്നതിന് അനുസരിച്ച് കള്ളന്‍മാര്‍ അവരുരെ തന്ത്രങ്ങളും മാറ്റും. അതിനെ കുറിച്ച് പൊതുജനങ്ങള്‍ ബോധവാന്മാരായിരിക്കേണ്ടത് അത്യവശ്യമാണ്. പ്രത്യേകിച്ചും വാഹന ഉടമകള്‍. മോഷ്ടാക്കള്‍ വാഹനങ്ങള്‍ കവരാന്‍ ഉപയോഗിക്കുന്ന പുതിയ തന്ത്രങ്ങള്‍ അറിഞ്ഞിരിക്കുകയും അതില്‍ നിന്ന് സ്വന്തം കാറുകള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. വിലപിടിപ്പുള്ള വസ്തുക്കള്‍ കാറിനുള്ളില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നല്ല വെളിച്ചമുള്ളതോ സുരക്ഷിതമോ ആയ സ്ഥലങ്ങളില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യുക.

കാറിന്റെ സുരക്ഷ കൂട്ടാന്‍ സഹായിക്കുന്ന ആക്‌സസറികള്‍ ഫിറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക. സാമൂഹിക അവബോധവും നിയമപാലകരുമായുള്ള സഹകരണവും ഇത്തരം സംഭവങ്ങള്‍ കുറക്കാന്‍ സഹായിക്കും. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അവ റിപ്പോര്‍ട്ടുചെയ്യുന്നതും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതും കുറ്റവാളികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായിക്കും. നിയമപാലകര്‍ തീര്‍ച്ചയായും അതീവ ജാഗ്രതയിലാണെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതും സ്വയം ജാഗ്രത പാലിക്കേണ്ടതും നാമോരോരുത്തരുമാണ്.


Click it and Unblock the Notifications








