കാർബൺ ഫൈബർ ട്രെയിനുകളുമായി ചൈന, ഇന്ത്യൻ റെയിൽവേ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ
ഏത് രാജ്യത്ത് ആണെങ്കിലും ട്രെയിൻ ഗതാഗതം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കൽക്കരി ഉപയോയിച്ചു ഓടിത്തുടങ്ങിയത് ഇപ്പോൾ ബുളളറ്റ് ട്രെയിനുകളിൽ എത്തിനിൽക്കുകയാണ്. കാർബൺ ഫൈബർ കൊണ്ട് ട്രെയിനുകൾ നിർമിച്ചിരിക്കുകയാണ് ചൈന. ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപ്പറേഷൻ്റെ അനുബന്ധ സ്ഥാപനമായ ക്വിംഗ്‌ദാവോ സിഫാങ് റോളിംഗ് സ്റ്റോക്ക് കമ്പനിയാണ് കാർബൺ ഫൈബർ ട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. ഈ വർഷാവസാനം ക്വിംഗ്‌ദാവോ നഗരത്തിൽ പ്രവർത്തനം ആരംഭിക്കും. മണിക്കൂറിൽ 140 കിലോമീറ്ററാണ് ട്രെയിനിൻ്റെ പരമാവധി വേഗത.
ചൈനീസ് മെട്രോ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറിൽ 80 കിലോമീറ്ററിനേക്കാൾ വളരെ കൂടുതലാണ് ഇത്. ട്രെയിൻ പൂർണമായും ഓട്ടോമേറ്റഡും ഡ്രൈവർ രഹിതവുമായിരിക്കും. ട്രെയിനിൻ്റെ കാർ ബോഡിയും ബോഗി ഫ്രെയിമും ഉൾപ്പെടെയുള്ള ഘടനയിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന കാർബൺ ആറ്റങ്ങളുടെ ചെറിയ സ്റ്റാൻഡുകളിൽ നിന്ന് നിർമ്മിച്ച സംയുക്ത പദാർത്ഥങ്ങളാണ് കൂടുതലുമുളളത്.

കാർബൺ ഫൈബർ ബോഡിയും ഫ്രെയിമും സ്റ്റീൽ, അലുമിനിയം, മറ്റ് ലോഹങ്ങൾ എന്നിവയിൽ നിർമ്മിച്ച മറ്റ് ട്രെയിനുകളേക്കാൾ 25 മുതൽ 50 ശതമാനം വരെ ഭാരം കുറഞ്ഞതാണെന്ന് കമ്പനി അവകാശപ്പെടുന്നു. എസ്‌സിഎംപി പ്രകാരം, ഇത് ട്രെയിനിൻ്റെ ഭാരം 11 ശതമാനം കുറയ്ക്കുന്നതോടെ ട്രെയിനിന് പവർ നൽകുന്നതിന് കുറഞ്ഞ ഊർജ്ജം ചെലവഴിക്കുന്നതിനും ഇടയാക്കുന്നുണ്ട്.
കാർബൺ ഫൈബർ സ്റ്റീലിനേക്കാൾ അഞ്ചിരട്ടി ശക്തമാണ്, എന്നാൽ 75 ശതമാനം ഭാരം കുറവാണ്. കാർബൺ ഫൈബർ അടുത്തിടെ വരെ വിമാനത്തിൻ്റെ നിർമാണത്തിൽ വരെ ഉപയോഗിച്ചിരുന്നു. പക്ഷേ ഇപ്പോൾ വില കുറഞ്ഞിരിക്കുകയാണ് 1980-കളിൽ കിലോയ്ക്ക് 400 ഡോളറായിരുന്ന കാർബൺ ഫൈബറിന് ഇന്ന് 30 ഡോളറാണ്. ട്രെയിൻ നിർമിക്കുന്ന കമ്പനിയെ നോക്കിയാൽ 1900-ൽ ജർമ്മൻ അധിനിവേശത്തിൻ കീഴിലാണ് ക്വിംഗ്‌ദാവോ സിഫാങ് റോളിംഗ് സ്റ്റോക്ക് കോ സ്ഥാപിതമായത്. ബോസ്റ്റണിലേക്ക് മെട്രോ ട്രെയിനുകൾ വിതരണം ചെയ്യുന്നതിനുള്ള ആദ്യത്തെ യുഎസ് കരാർ കമ്പനി 2014 ൽ നേടി.

നമ്മുടെ ഇന്ത്യയിലേക്ക് നോക്കിയാൽ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി രാജ്യത്ത് വന്ദേ ഭാരത് മെട്രോ ട്രെയിനുകൾ അവതരിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. 2023 ഫെബ്രുവരിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേ മെട്രോ ആദ്യമായി പ്രഖ്യാപിച്ചത്. വന്ദേ മെട്രോയുടെ രണ്ട് പ്രോട്ടോടൈപ്പുകൾ നിലവിൽ RCF കപൂർത്തലയിലും ICF ചെന്നൈയിലും നിർമ്മിക്കുന്നുണ്ട്. ഇവ വരും മാസങ്ങളിൽ പൂർത്തിയാകുമെന്നും വിപുലമായി പരീക്ഷിക്കുമെന്നും ആണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിൻ പോലെ, വന്ദേ മെട്രോയും സ്വയം ഓടിക്കുന്ന ഒരു ട്രെയിൻ സെറ്റാണ്, അതിനായി ലോക്കോമോട്ടീവ് ആവശ്യമില്ല. വന്ദേ മെട്രോയുടെ വികസനത്തിന് പിന്നിലെ പ്രാഥമിക ലക്ഷ്യം മെയിൻലൈൻ ഇഎംയു ട്രെയിനുകൾ മാറ്റിസ്ഥാപിക്കുക എന്നതാണ്, യാത്രക്കാർക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാ ഓപ്ഷനുകൾ നൽകുക എന്നതാണ് റെയിൽവെ ലക്ഷ്യമിടുന്നത്.

വന്ദേ മെട്രോ ട്രെയിനുകൾ പെട്ടെന്നുളള ആക്സിലറേഷനും ഡിസെലറേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കും, ഇത് നിലവിലെ മെയിൻലൈൻ EMU-കളുടെ വേഗതയെക്കാൾ വളരെ മുന്നിലാണ് എന്നതാണ് പ്രത്യേകത. വന്ദേ മെട്രോയുടെ ഫുളളി എയർ കണ്ടീഷനിംഗ് കോച്ചുകളിൽ യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ആസ്വദിക്കാൻ സാധിക്കും.
വന്ദേ ഭാരത് എക്‌സ്‌പ്രസിന് സമാനമായി കോച്ചുകൾക്കിടയിലുള്ള സുഗമമായ സഞ്ചാരത്തിനും പൊടി രഹിതമായ അന്തരീക്ഷത്തിനുമായി പൂർണ്ണമായും സീൽ ചെയ്ത ഗാംഗ്‌വേകൾ ട്രെയിനുകളിൽ ഉണ്ടാകും. വന്ദേ മെട്രോ ട്രെയിനുകളിൽ ഭാരം കുറഞ്ഞ അലുമിനിയം ലഗേജ് റാക്ക്, എൽസിഡി ഡിസ്പ്ലേകൾ ഘടിപ്പിച്ച പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ എന്നിവയും പ്രീമിയം ഹ്രസ്വദൂര യാത്രാനുഭവം ആഗ്രഹിക്കുന്ന യാത്രക്കാർക്ക് സുഖകരവും സുഗമവുമായ യാത്ര ഉറപ്പാക്കും.


Click it and Unblock the Notifications








