ടോൾ പ്ലാസകളിൽ ഇനി 'ചില്ലറ' മാറില്ല, ക്യൂ ഇല്ലാതാകും! 'ക്യാഷ്ഇല്ലാതെ' യാത്ര ചെയ്യാൻ NHAI വമ്പൻ മാറ്റങ്ങൾക്ക്
ദേശീയപാതകളിലൂടെയുള്ള യാത്രകളില്‍ ഇനി നിങ്ങളുടെ കൈയ്യില്‍ പണമില്ലെന്ന് കരുതി ബേജാറാകേണ്ടതില്ല, പക്ഷേ ഡിജിറ്റല്‍ വാലറ്റില്‍ പണമില്ലെങ്കില്‍ പണി കിട്ടും. രാജ്യത്തെ ടോള്‍ പ്ലാസകള്‍ 2026 ഏപ്രില്‍ 1 മുതല്‍ പൂര്‍ണമായും '' ആകാന്‍ ഒരുങ്ങുകയാണ്. ഡിജിറ്റലായി മാത്രം ടോള്‍ സ്വീകരിക്കുന്ന പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതോടെ ടോള്‍ ബൂത്തുകളിലെ പണമിടപാടുകള്‍ക്ക് അന്ത്യം കുറിക്കാനാണ് ദേശീയപാത അതോറിറ്റി (NHAI) പദ്ധതിയിടുന്നത്. നിലവിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് (FASTag), യുപിഐ (UPI) എന്നിവ വഴി മാത്രം പണമടയ്ക്കാനുള്ള സാധ്യതയാണ് ദേശീയപാത അതോറിറ്റി (NHAI) ഇപ്പോള്‍ ഗൗരവമായി പരിഗണിക്കുന്നത്.
യാത്രക്കാര്‍ ടോള്‍ ബൂത്തുകളില്‍ പണം നല്‍കുന്ന രീതി പൂര്‍ണമായും നിര്‍ത്തലാക്കുക എന്നതാണ് ഈ പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ രാജ്യത്തെ ഭൂരിഭാഗം വാഹന ഉടമകളും ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ടെങ്കിലും ചില ഇടങ്ങളില്‍ ഇപ്പോഴും ക്യാഷ് ലെയ്‌നുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ കൂടി ഒഴിവാക്കി ടോള്‍ പിരിവ് പൂര്‍ണമായും ഡിജിറ്റലാക്കാനാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

ദേശീയപാത അതോറിറ്റിയുടെ ഈ പുതിയ നിര്‍ദ്ദേശം നടപ്പിലായാല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ മാത്രമാകും ലഭ്യമാകുക. ഫാസ്ടാഗ് അക്കൗണ്ടുകളില്‍ മതിയായ ബാലന്‍സ് ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും ഇത് വലിയ വെല്ലുവിളിയാകും. അതിനാല്‍ തന്നെ ടോള്‍ പ്ലാസകളുള്ള പാതകളിലൂടെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ആക്ടീവ് ഫാസ്ടാഗ് അക്കൗണ്ടുകളോ അല്ലെങ്കില്‍ യുപിഐ, ,ഡിജിറ്റല്‍ വാലറ്റുകളില്‍ മതിയായ ബാലന്‍സോ ഉണ്ടെന്ന് ഉറപ്പാക്കണം.
ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ടോള്‍ പ്ലാസകളിലെ ക്യാഷ് ഇടപാടുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. പണമായി ടോള്‍ നല്‍കുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ സഹായിക്കും. ഇതുവഴി വാഹനങ്ങള്‍ ടോള്‍ ബൂത്തുകളില്‍ കാത്തുനില്‍ക്കുന്ന സമയം കുറയ്ക്കാനും ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

ടോള്‍ പിരിവ് സംവിധാനത്തില്‍ കൂടുതല്‍ സുതാര്യതയും കൃത്യതയും കൊണ്ടുവരാന്‍ ഇലക്‌ട്രോണിക് ടോള്‍ പിരിവ് രീതി സഹായിക്കുമെന്നാണ് NHAI പറയുന്നത്. മാനുവല്‍ ടോള്‍ പരിവ് നിര്‍ത്തുന്നതോടെ കണക്ക് പിഴവുകള്‍ ഇല്ലാതാക്കാനും സാധിക്കും. പണമിടപാടുകള്‍ കുറയുന്നതോടെ ടോള്‍ ബൂത്ത് ജീവനക്കാരുടെ ജോലിഭാരവും കുറയും. ഇത് വഴി അവരുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിക്കുകയും അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദേശീയപാത വികസനത്തിന് ഗുണകരമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഫാസ്ടാഗ് സ്ഥിരമായി ഉപയോഗിക്കാത്ത പഴയ വാഹന ഉടമകളെ ഈ മാറ്റം ബാധിക്കും. അവര്‍ വാഹനത്തിന്റെ ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമാണെ് ആദ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ന് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്ന ബുഹുഭൂരിപക്ഷം പേര്‍ക്കും യുപിഐ ഐഡിയുണ്ടാകും. ഗൂഗിള്‍പേ, ഫോണ്‍പേ, പേടിഎം എന്ന് തുടങ്ങിയ മൊബൈല്‍ പേമെന്റ് ആപ്പുകളോ അല്ലെങ്കില്‍ യുപിഐ ഇടപാടുകള്‍ അനുവദിക്കുന്ന ബാങ്കുകളുടെ സ്വന്തം മൊബൈല്‍ ആപ്പോ ഉണ്ടായാല്‍ മതി.

ഡിജിറ്റല്‍ സാക്ഷരത കുറഞ്ഞവര്‍ക്ക് ഈ മാറ്റം തുടക്കത്തില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കുമെങ്കിലും ഹൈവേ യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ ഈ പരിഷ്‌കാരം കൊണ്ട് സാധിക്കും.2026 ഏപ്രില്‍ 1 മുതല്‍ ഈ മാറ്റങ്ങള്‍ നടപ്പാക്കാനായിരുന്നു അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന്റെ ഔദ്യോഗിക വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. നിലവില്‍ ഹൈവേ അതോറിറ്റി ഇതിന്റെ പ്രായോഗിക വശങ്ങള്‍ പഠിച്ചു വരികയാണ്. അന്തിമ അംഗീകാരം ലഭിച്ചാല്‍ മാത്രമേ രാജ്യവ്യാപകമായി ഈ തീരുമാനങ്ങള്‍ നടപ്പിലാകൂ.
എങ്കിലും ഡിജിറ്റല്‍ ടോള്‍ സംവിധാനത്തിലേക്ക് രാജ്യം മാറുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഏകദേശ ധാരണയായിട്ടുണ്ട്.ദേശീയപാതകളിലൂടെയുള്ള യാത്ര സുഗമമാക്കാന്‍ വേണ്ടിയുള്ള ഈ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ ഓരോ വാഹന ഉടമകളും ഡ്രൈവര്‍മാരും ഇപ്പോഴേ ഒരുങ്ങുന്നത് നല്ലതാണ്. ഫാസ്ടാഗ് അക്കൗണ്ട് ആക്ടീവാക്കി നിലനിര്‍ത്താനും അതില്‍ അവശേഷിക്കുന്ന തുക ഇടക്കിടക്ക് പരിശോധിക്കുന്നതും ശീലമാക്കേണ്ടി വരും. ടോള്‍ പിരിവ് സംവിധാനത്തില്‍ മാറ്റം വരുത്തി എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ ഉത്തരവിറങ്ങാം.
ഈ മാറ്റങ്ങള്‍ അറിയാതെ ആരെങ്കിലും ക്യാഷ് മാത്രം കൈയ്യില്‍ വെച്ച് ടോള്‍ബൂത്തില്‍ എത്തിയാല്‍ യാത്ര തുടരാന്‍ പ്രയാസപ്പെടും. യാത്രകള്‍ മടുപ്പിക്കാനിടയുള്ള അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി ഇപ്പോഴേ മുന്‍കരുതല്‍ എടുക്കാം. അതിനായി യാത്രകള്‍ക്ക് മുന്‍പായി ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യം യാത്രക്കാരില്‍ ആര്‍ക്കെങ്കിലുമുണ്ടെന്ന കാര്യം ഉറപ്പ് വരുത്തണം. ടോള്‍ പിരിവിന്റെ കാര്യത്തില്‍ നടപ്പാക്കാന്‍ പോകുന്ന ഈ മാറ്റത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?. അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








