കാറിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ ഉണ്ടോ? എങ്കില്‍ ഫൈൻ അടക്കാന്‍ ഒരുങ്ങിക്കോ
വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളുടെ നാടെന്ന വിശേഷണത്തിനര്‍ഹമാണ് ഇന്ത്യ. നാനാ ജാതി മതസ്ഥര്‍ സഹവര്‍ത്തിത്തത്തോടെ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ പാരമ്പര്യങ്ങളും ആചാരങ്ങളും തത്ത്വചിന്തകളും അതിന്റെ സാംസ്‌കാരിക ഘടനയെ ആഴത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്നും ജാതിവ്യവസ്ഥ അതിശക്തമായി നിലനില്‍ക്കുന്നുണ്ട്. തങ്ങളുടെ ജാതി സ്‌നേഹം സ്വന്തം വാഹനങ്ങളിലേക്കും കൊണ്ടവരുന്നവരാണ് അധികവും.
അതുകൊണ്ട് തന്നെ കാറുകളിലും അല്ലെങ്കില്‍ ബൈക്കുകളിലും ജാതി അല്ലെങ്കില്‍ മതങ്ങളുമായി ബന്ധപ്പെട്ട സ്റ്റിക്കറുകള്‍ കാണുന്നത് സാധാരണമാണ്. ഗുര്‍ജര്‍, ജാട്ട്, ക്ഷത്രിയ, യാദവ്, ഠാക്കൂര്‍, ത്യാഗി എന്നിങ്ങനെ ജാതിപ്പേരുകള്‍ വിന്‍ഡ്ഷീല്‍ഡ്, ബമ്പര്‍, നമ്പര്‍പ്ലേറ്റ് എന്നിവിടങ്ങളില്‍ സ്റ്റിക്കറടിക്കുന്ന പ്രവണത പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കണ്ടുവരുന്നുണ്ട്. അത്രത്തോളം ഇല്ലെങ്കിലും ഇന്ന് ഈ പ്രവണത ചെറിയ രീതിയില്‍ കേരളത്തിലെ വാഹനങ്ങളിലും കണ്ടുവരുന്നുണ്ട്.

എന്നാല്‍ ഈ പരിപാടിക്ക് മൂക്കുകയറിടാന്‍ പോകുകയാണ് സര്‍ക്കാര്‍. ഉത്തരേന്ത്യയിലെ ഒരു സംസ്ഥാനത്തില്‍ ഇത്തരത്തില്‍ ജാതി അല്ലെങ്കില്‍ മതചിഹ്‌നങ്ങള്‍ കാറുകളില്‍ സ്റ്റിക്കറായി പതിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിക്കുന്ന കാര്‍ ഉടമകള്‍ക്ക് ഉത്തര്‍ പ്രദേശ് പൊലീസ് ആണ് പിഴ ചുമത്തുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. കാറുകളില്‍ ഈ സ്റ്റിക്കറുകളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നത് മറ്റ് ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുമെന്നും ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കിയതായാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഗസ്റ്റ് 11-നാണ് നോയിഡ ട്രാഫിക് പൊലീസ് ഈ ക്യാമ്പയിന്‍ ആരംഭിച്ചത്.

ഇത് ഒരു ഹ്രസ്വകാല സംരംഭമല്ലെന്നും ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വര്‍ഷം മുഴുവനും പിഴ ചുമത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗൗതം ബുദ്ധ നഗര്‍ പൊലീസും ഗാസിയാബാദ് പൊലീസും 10 ദിവസത്തെ യജ്ഞം ആരംഭിച്ചിരുന്നു. ജാതി, മത സ്റ്റിക്കറുകള്‍ പതിപ്പിക്കുന്ന വാഹന ഉടമകള്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം, കാര്‍ ഗ്ലാസുകളില്‍ ടിന്റഡ് ഫിലിം ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കും സാധുവായ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കും പൊലീസ് പിഴ ചുമത്തുന്നു.
വാഹനങ്ങളില്‍ ജാതിയും മതവുമായി ബന്ധപ്പെട്ട സ്റ്റിക്കറുകള്‍ പതിച്ചതിന് 1,073 വ്യക്തികള്‍ക്കും കാറിന്റെ ഗ്ലാസുകളില്‍ കൂളിംഗ് ഫിലിം ഒട്ടിച്ച 443 പേര്‍ക്കും സാധുവായ ലൈസന്‍സില്ലാതെ വാഹനമോടിച്ച 568 പേര്‍ക്കും നോയിഡ ട്രാഫിക് പൊലീസ് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമം 1989 പ്രകാരം കാറുകളുടെയോ ടൂവീലറുകളുടെയോ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റില്‍ യാതൊരു വിധ സ്റ്റിക്കറുകളും പതിക്കാന്‍ പാടില്ല.

കാറുകളുടെയോ ഇരുചക്ര വാഹനങ്ങളുടെയോ ബോഡിയിലടക്കം ജാതി-മത ചിഹ്നങ്ങള്‍ പതിക്കുന്നതും വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ വിലക്കിയിട്ടുണ്ട്. ജാതിയും മതവും സംബന്ധിച്ച സ്റ്റിക്കറുകളും എഴുത്തുകളും ഉപയോഗിക്കുന്നത് മോട്ടോര്‍ വാഹന നിയമത്തിലെ 179 (1) വകുപ്പ് പ്രകാരം നിയമവിരുദ്ധമാണ്. കാറുകളില്‍ ജാതി, മത ചിഹ്നങ്ങള്‍ പതിപ്പിക്കുന്ന വ്യക്തികള്‍ക്ക് 1000 രൂപയാണ് ഉത്തര്‍പ്രദേശില്‍ പിഴ ചുമത്തുന്നത്.
അത് നമ്പര്‍ പ്ലേറ്റിലാണ് പതിപ്പിച്ചതെങ്കില്‍ ആ വാഹനങ്ങള്‍ക്ക് 5000 രൂപ പിഴ ചുമത്തും. കാറിന്റെ ഗ്ലാസുകളില്‍ കറുത്ത നിറത്തിലുള്ള കൂളിംഗ് ഫിലിം ഒട്ടിച്ചാല്‍ ആദ്യ തവണ പിഴ 2,500 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയോ അതില്‍ കൂടുതലോ പിഴയും ലഭിക്കും. വാഹനങ്ങളില്‍ ജാതിപ്പേരുകളും മറ്റും പതിക്കുന്നതിനെതിരെ ഉത്തര്‍പ്രദേശ് നേരത്തെയും നടപടികള്‍ സ്വീകരിച്ചിരുന്നു.
വാഹനങ്ങളില്‍ ജാതിയുമായി ബദ്ധപ്പെട്ട കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും വാഹനം പിടിച്ചെടുക്കാനും യുപി അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ആര്‍ടിഒകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വാഹനങ്ങളില്‍ ജാതി, മത സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നതിന് പിഴ ചുമത്താനുള്ള ഉത്തര്‍പ്രദേശിന്റെ തീരുമാനം ക്രമസമാധാന പാലനത്തിനും റോഡ് സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ഒരു സുപ്രധാന ചുവടുവെപ്പായി കാണാം. പൊതുവെ കണ്ടുവരുന്ന ഈ രീതി ഇല്ലാതാക്കുന്നതോടെ ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്നതില്‍ നിന്നും അസുഖകരമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications








