ടോള്‍ പ്ലാസകളില്‍ ഇനി വണ്ടി നിര്‍ത്തേണ്ട! ബാരിക്കേഡുകള്‍ നീക്കം ചെയ്യാന്‍ പോകുന്നു...
നിലവില്‍ ദേശീയപാതകളിലും എക്‌സ്പ്രസ്‌വേകളിലും ടോള്‍ പിരിക്കുന്നതിനായി ഫാസ്ടാഗ് (FASTag) സംവിധാനമാണ് ഉപയോഗിക്കുന്നത്. ടോള്‍ പ്ലാസകളിലെ തിരക്ക് കുറച്ച് വേഗത്തില്‍ കടന്നുപോകാന്‍ വേണ്ടിയാണ് സംവിധാനം കൊണ്ടുവന്നത്. എന്നിരുന്നാലും പലപ്പോഴും ടോള്‍ പ്ലാസകളില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. അധികം വൈകാതെ ഇന്ത്യയിലെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോകാന്‍ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ എട്ട് ടോള്‍ പ്ലാസകളിലായി പൈലറ്റ് പ്രൊജക്ട് നടത്താനാണ് തീരുമാനം. പരീക്ഷണം വിജയകരമായാല്‍ മറ്റു ടോള്‍ പ്ലാസകളിലേക്കും വ്യാപിപ്പിക്കും. എന്താണ് പുതിയ ടോള്‍ പിരിവ് സംവിധാനമെന്ന് വിശദമായി ചുവടെ പരിശോധിക്കാം.
എല്ലാ ഹൈവേകളിലെയും ടോള്‍ പിരിവ് കേന്ദ്രങ്ങളിലൂടെ വാഹനങ്ങളുടെ കടന്നുപോകല്‍ സുഗമമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 2019 ഡിസംബറിലാണ് രാജ്യമെമ്പാടും ഫാസ്ടാഗ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാണ്. ടോള്‍ പ്ലാസകളിലൂടെയുള്ള യാത്ര വേഗത്തിലാക്കാനും കളക്ഷന്‍ കൂട്ടാനും സുതാര്യത ഉറപ്പുവരുത്താനും ഈ സംവിധാനം വഴി ഒരുപരിധി വരെ സാധിച്ചിട്ടുണ്ടെങ്കിലും ടോള്‍ പ്ലാസകളിലെ നീണ്ട വരിക്ക് കുറവില്ലെന്ന് മുറവിളി ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഫാസ്ടാഗിന് പകരം ടോള്‍ പിരിക്കാനായി രണ്ട് പുതിയ രീതികള്‍ പരിഗണിച്ചത്. അതില്‍ ഒന്നാമത്തേത് സാറ്റലൈറ്റ് അധിഷ്ഠിത സംവിധാനമായിരുന്നു. ഉപഗ്രഹത്തിന്റെ സഹായത്തോടെ വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുകയും സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോള്‍ ഈടാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ രീതിയിലൂടെ ഉദ്ദേശിച്ചത്. രണ്ടാമത്തേത് ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെകഗ്‌നിഷന്‍ ക്യാമറ ഉപയോഗിച്ചുള്ള ടോള്‍ പിരിവായിരുന്നു.
ഇപ്പോള്‍ സാറ്റലൈറ്റ് അധിഷ്ഠിത യൂസര്‍ ഫീ കളക്ഷന്‍ സംവിധാനത്തേക്കാള്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്‌നിഷന്‍ ഫാസ്ടാഗ് സിസ്റ്റം (AFS) കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ രീതി നടപ്പാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു (MoRTH). സാറ്റലൈറ്റിന്റെ സഹായത്തോടെയുള്ള ടോള്‍ പിരിവ് സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുമെന്ന കാരണം കൊണ്ട് കൂടിയായിരുന്നു ഇത്.

കോറിഡോര്‍ അല്ലെങ്കില്‍ സ്‌ട്രെച്ച് അടിസ്ഥാനത്തിലുള്ള പ്രൊജക്ട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനായി രാജ്യത്തെ 8 ടോള്‍ പ്ലാസകൾ തെരഞ്ഞെടുത്തതായും ഇതിനായുള്ള പ്രൊപ്പോസൽ ക്ഷണിച്ചതായും കേന്ദ്ര ഗതാഗത മന്ത്രാലയം രേഖമൂലം ബുധനാഴ്ച്ച രാജ്യ സഭയെ അറിയിച്ചു. വാഹനങ്ങള്‍ നിര്‍ത്താതെ കടന്നുപോകാന്‍ അനുവദിക്കുന്ന സംവിധാനം പരീക്ഷിക്കാനായി മിക്ക ടോള്‍ പ്ലാസകളിലും ഇതിനായുള്ള ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ ANPR ടെക്‌നോളജി വഴി നമ്പര്‍പ്ലേറ്റ് റീഡ് ചെയ്ത് വാഹനം മനസ്സിലാക്കുകയും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) ഉപയോഗിക്കുന്ന നിലവിലുള്ള ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് ടോള്‍ ഈടാക്കുകയും ചെയ്യുമെന്ന് AFS ടോള്‍ സിസ്റ്റത്തെ കുറിച്ച് ഗതാഗത വകുപ്പിലെ ഒഫീഷ്യല്‍ ന്യൂസ് 18-നോട് പറഞ്ഞു. ANPR ക്യാമറകളും ഫാസ്ടാഗ് റീഡറുകളും ഉപയോഗിച്ച് ഉടമകളുടെ അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി ചാര്‍ജ് ഈടാക്കുന്നതിനാല്‍ ടോള്‍ പ്ലാസകളില്‍ നിര്‍ത്തേണ്ട ആവശ്യം വരില്ല.

ടോൾ പ്ലാസകളിലെ ബാരിയറുകള്‍ ഒഴിവാക്കപ്പെടുമെങ്കിലും റോഡ്‌സൈഡിലെ മറ്റ് ഉപകരണങ്ങള്‍ അതേപടി കാണും. പൈലറ്റ് പ്രൊക്ട് വിജയകരമായാല്‍ മറ്റ് ദേശീയപാതകളിലേക്കും AFS ടോള്‍ പിരിവ് സംവിധാനം വ്യാപിപ്പിക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട ദേശീയ പാത സ്‌ട്രെച്ചുകളില്‍ ഒരെണ്ണം പോലും കേരളത്തില്‍ ഇല്ല.
ടോള്‍ പിരിക്കുന്നതിലെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ദേശീയ പാതകളിലൂടെ വാഹനങ്ങളുടെ സുഗമവുമായ ഒഴുക്ക് ഉറപ്പാക്കുന്നതിനുമായി ബാരിയര്‍-ലെസ് സംവിധാനത്തിനായി ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് മള്‍ട്ടി-ലെയ്ന്‍ ഫ്രീ ഫ്‌ലോ (MLFF) അധിഷ്ഠിത ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (ETC) സംവിധാനം ഉള്‍പ്പെടുത്തുന്നു. ഇന്ത്യ പോലുള്ള ജനത്തിരക്കേറിയ രാജ്യങ്ങളില്‍ ഇത് അത്യാവശ്യമാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ഏതായാലും മുമ്പ് പ്രതീക്ഷിച്ച പോലെ രാജ്യത്തെ ദേശീയപാതകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ സമീപഭാവിയിലൊന്നും അപ്രത്യക്ഷമാകില്ല.


Click it and Unblock the Notifications








