ചന്ദ്രയാന്‍-2 വിക്ഷേപണം; പേടകം കുതിക്കുക ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലാറിനെക്കാളും കുറഞ്ഞ ചെലവിൽ
Recommended Video

ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം എന്നുമൊരു അത്ഭുതമാണ്. ഐഎസ്ആര്‍ഒ വിസ്മയങ്ങളുടെ ഏറ്റവും പുതിയ അധ്യായമാണ് ഏപ്രില്‍ മാസം വിക്ഷേപിക്കാനിരിക്കുന്ന ചന്ദ്രയാന്‍-2 പേടകം.

ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ചന്ദ്രയാന്‍-2. വിഖ്യാത ഹോളിവുഡ് സിനിമ ഇന്റര്‍സ്‌റ്റെല്ലാറിനെക്കാളും കുറഞ്ഞ ചെലവിലാണ് ചന്ദ്രയാന്‍-2 പേടകത്തെ ഐഎസ്ആര്‍ഒ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.

2014 ല്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ഇന്റര്‍സ്‌റ്റെല്ലാറിന് ചെലവായത് 1,062 കോടി രൂപയാണെങ്കില്‍ കേവലം 800 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് ചന്ദ്രയാന്‍-2 ചന്ദ്രനിലേക്ക് കുതിച്ചു ഉയരാന്‍ തയ്യാറെടുക്കുന്നത്.

ചന്ദ്രനിലിറങ്ങി പര്യവേഷണം നടത്തുന്ന റോവര്‍ ഉള്‍പ്പെടെയുള്ള അടങ്ങുന്നതാണ് ചന്ദ്രയാന്‍-2 പദ്ധതി. മുമ്പ് 2013 ല്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചൊവ്വാ ദൗത്യ പേടകവും ഇത്തരത്തില്‍ ഒരു താരതമ്യ പഠനത്തിന് വിധേയമായിരുന്നു.

അതേവര്‍ഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ഗ്രാവിറ്റിയ്ക്ക് 644 കോടി രൂപ ചെലവായപ്പോള്‍, ചൊവ്വാ ദൗത്യത്തിന് വേണ്ടി ഇന്ത്യ ചെലവിട്ടത് 470 കോടി രൂപ മാത്രമാണ്.

ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ റോവര്‍ ഇറക്കി പര്യവേക്ഷണം നടത്തുന്ന ഐഎസ്ആര്‍ഒയുടെ ആദ്യത്തെ പദ്ധതിയാണ് ചന്ദ്രയാന്‍-2. റോവറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം.

എന്തെങ്കിലും കാരണത്താല്‍ ഏപ്രിലില്‍ വിക്ഷേപണം നടത്താന്‍ സാധിച്ചില്ലെങ്കില്‍ നവംബര്‍ മാസമാകും വിക്ഷേപണം നടക്കുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു കഴിഞ്ഞു.


Click it and Unblock the Notifications








