ടൂറിസ്റ്റ് ബസുടമകളുടെ ബുദ്ധി അപാരം തന്നെ; എംവിഡിയുടെ കണ്ണ് വെട്ടിച്ച് കർണാടകയിലേക്ക്
കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർ കോഡ് നിർബന്ധമാക്കയിത് കാരണം ബസുടമകൾ ഇപ്പോൾ കേരളം കടന്ന് കർണാടകയിലേക്ക് കൂട് മാറ്റം നടത്തിയിരിക്കുകയാണ്. വാഹനത്തിൻ്റെ രജിസ്ട്രേഷൻ കർണാടകയിലേക്ക് മാറ്റുന്നതോടെ കളർ കോഡും മോഡിഫിക്കേഷനും ഒന്നും ബാധകമാവില്ല എന്നതാണ് ഗുണം. കാരണം കർണാടകത്തിൽ ഇത്തരം നിയമങ്ങളൊന്നും ഇല്ല എന്നതാണ് പ്രത്യേകത.
കർണാടകയിൽ രജിസ്ട്രേഷൻ നടത്തിയ ബസുകൾക്ക് കേരളത്തിൽ ഓടാനും നിയമം അനുവദിക്കുന്നുണ്ട്. ചില ബസുകൾ ഇപ്പോൾ ഇത്തരത്തിൽ ഓടാൻ ആരംഭിച്ചിട്ടുമുണ്ട്. അത് മാത്രമല്ല തങ്ങളുടെ ബസ് നിറം മാറ്റില്ലെന്നും, കേരളത്തിലെ നിയമങ്ങൾ പാലിക്കില്ലെന്നും ചില ബസുടമകൾ പറയുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കഴിഞ്ഞ വർഷം ഒക്ടോബറിൽ വടക്കഞ്ചേരിയിൽ ഉണ്ടായ ബസപകടത്തിൽ ഒൻപത് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസിൻ്റെ നിറം, ശബ്ദസംവിധാനങ്ങൾ എന്നിവയ്ക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയത്.

മറ്റ് സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ നടത്തിയ വാഹനങ്ങൾക്ക് കേരളത്തിലെ നിയമം നിർബന്ധമാക്കാൻ കഴിയില്ല.അത് തന്നെയാണ് ബസുടമകളെ ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചതെന്നാണ് തോന്നുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ നടത്തുന്നതോടെ ആ സംസ്ഥാനത്ത് തുക അടച്ച് ഓൾ ഇന്ത്യ പെർമിറ്റ് എടുക്കാൻ സാധിക്കും. അതോടൊപ്പം കേരളത്തിലേക്ക് കടക്കാൻ മൂന്ന് മാസത്തെ നികുതി തുക അടച്ചാൽ മതിയാകും. അത് പോലെ തന്നെ സീറ്റ് എണ്ണം കണക്കാക്കി പ്രവേശന നികുതിയടച്ചാലും ബസുകൾക്ക് കേരളത്തിലൂടെ ഓടാൻ സാധിക്കും.
നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന പുതിയ ബസുകള്‍ക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്നവയ്ക്കും വെള്ള നിറം അടിക്കേണ്ടിവരും. നിലവില്‍ ഫിറ്റ്നസ് ഉള്ളവയ്ക്ക് കാലാവധി തീരുന്നതുവരെ അതേ നിറത്തില്‍ തുടരാം. വിദ്യാലയങ്ങളില്‍നിന്നു വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങള്‍ ഒരാഴ്ചയ്ക്കു മുമ്പേ പരിശോധനയ്ക്കു ഹാജരാക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

നിലവില്‍ യാത്ര പുറപ്പെടുന്നതിനു മുമ്പാണ് പരിശോധന നടത്തേണ്ടിയിരുന്നത്. ഇത് വാഹന ഉടമകള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് വാഹനത്തില്‍ സൂക്ഷിക്കണം. യാത്രാമധ്യേ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം. വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കിയിരുന്നത്.
വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളില്‍ അനധികൃത ശബ്ദവെളിച്ച സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പരിശോധന. വടക്കഞ്ചേരി ബസപകടത്തിന് ശേഷം പൊലീസ് വളരെ കർശനമായ നിയമങ്ങളാണ് കൊണ്ടുവന്നത്. അന്ന് അപകടമുണ്ടാക്കിയ ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ബസ് ഡ്രൈവര്‍ ജോമോന്‍ ഒളിവില്‍ പോയിരുന്നു. ഇയാളെ പിന്നീട് കൊല്ലം ചവറയില്‍ നിന്ന് പൊലീസ് പിടികൂടി.

അപകടത്തില്‍ പെട്ട ബസ് ഗതാഗത വകുപ്പിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായിട്ടും വിവരങ്ങളുണ്ട്. ബസില്‍ എയര്‍ ഹോണും ആഡംബര ലൈറ്റുകളും ഉപയോഗിച്ചിരുന്നുവെന്ന് വിനോദയാത്ര തുടങ്ങുംമുന്‍പ് പകര്‍ത്തിയ വിഡിയോകളില്‍ നിന്ന് വ്യക്തമാണ്. യാത്രക്ക് മുമ്പ് ബസിന്റെ വേഗപ്പൂട്ട് വേര്‍പെടുത്തിയിരുന്നു.
രാത്രി 9 മുതല്‍ രാവിലെ 6 വരെ യാത്ര പാടില്ലെന്നും ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ടൂര്‍ ഓപറേറ്റര്‍മാരുടെ വാഹനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നുമാണ് നിര്‍ദേശം. യാത്രയുടെ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപന ഉടമകള്‍ക്കായിരിക്കും. ഗതാഗത വകുപ്പ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളും ഓടുന്നത് നിയമം പാലിക്കാതെയാണെന്ന് കണ്ടെത്തിയിരുന്നു. എയര്‍ഹോണുകളും അനധികൃത ലൈറ്റും ശബ്ദ സംവിധാനവും ഉപയോഗിച്ചാണ് ബസുകള്‍ ഓടിക്കൊണ്ടിരുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുപ്രധാന റോഡുകളിലുമായി എംവിഡി പരിശോധന നടത്തിയത് വഴിയാണ് ഇത്തരം നിയമലംഘനങ്ങൾ കണ്ടുപിടിച്ചത്.
അപകടത്തിന് പിന്നാലെ പരിശോധനയുണ്ടാകുമെന്ന് കണ്ടറിഞ്ഞ് ഹോണും ശബ്ദവെളിച്ച സംവിധാനങ്ങളും വിച്ഛേദിച്ച വിരുതന്‍മാരുമുണ്ട്. ചിലര്‍ക്ക് പരിശോധനയെ കുറിച്ച രഹസ്യ സന്ദേശങ്ങളുമെത്തിയിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പ് കണ്ടെത്തിയപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. നിയമങ്ങൾ പാലിക്കുന്നത് കൊണ്ട് എന്ത് നഷ്ടം വരാനാണ്. എല്ലാ ബസുടമകളും കുറ്റക്കാരാണെന്ന് പറയുന്നില്ല പക്ഷേ കുറച്ച് പേർ ചെയ്യുന്ന പ്രവൃത്തി കാരണം നല്ല ആളുകൾ കൂടെ കുറ്റക്കാരാകുന്നു എന്നതാണ് കഷ്ടം.


Click it and Unblock the Notifications








