കെഎസ്ഇബി പുലിയാണ് കേട്ടാ; മലപ്പുറത്ത് ഇനി ചാർജിങ്ങ് സ്റ്റേഷന് ക്ഷാമമില്ല
മലപ്പുറം ജില്ലയിലെ പുതുതായി നിലവില്‍ വന്ന ചാര്‍ജിങ് സ്‌റ്റേഷനുകളെല്ലാം പ്രവര്‍ത്തനസജ്ജമായി. നാലുചക്ര വാഹനങ്ങള്‍ക്ക് 325 രൂപയുടെ വൈദ്യുതി ഉപയോഗിച്ച് 300 കിലോമീറ്റര്‍ യാത്രചെയ്യാം. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കുറവായതിനാല്‍ സ്‌റ്റേഷനുകളില്‍ തിരക്ക് കുറവാണ്.
ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ജനസൗഹൃദമാക്കാന്‍ മൊബൈല്‍ ചാര്‍ജിങ് സംവിധാനം, കുടിവെള്ളം എന്നിവ സ്ഥാപിക്കുന്നത് എല്ലാം ബോർഡിൻ്റെ പരിഗണനയിലുണ്ടെന്നാണ് കെഎസ്ഈബി അറിയിച്ചിരിക്കുന്നത്. ജില്ലയില്‍ മാത്രമായി 122 സ്ഥലങ്ങളിലാണ് കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ ചാര്‍ജിങ് സ്‌റ്റേഷന്‍ നിലവിലുള്ളത്. നാലുചക്ര വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്‌റ്റേഷനും ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമായി പോള്‍ മൗണ്ടഡ് സ്‌റ്റേഷനുമാണുള്ളത്. വാഹനത്തിന്റെ ശേഷി അനുസരിച്ച് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ടു മുതല്‍ നാലു വരെയും ഓട്ടോയ്ക്ക് നാല് മുതല്‍ ഏഴ് വരെയും യൂണിറ്റ് വൈദ്യുതി വേണ്ടി വരും.

യൂണിറ്റ ഒന്നിന് ഒന്‍പതു രൂപയാണ് നിരക്ക്. ജി.എസ്.ടി.കൂടി ചേര്‍ന്ന് 10.62 രൂപയോളം ചെലവാകും.ഫാസ്റ്റ് ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ ജി.എസ്.ടി.യും ചേര്‍ത്ത് യൂണിറ്റൊന്നിന് 15.34 രൂപയാണ് ചെലവ്. നാലുചക്ര വാഹനങ്ങള്‍ക്ക് 30 യൂണിറ്റ് ചാര്‍ജ് ചെയ്താല്‍ പരമാവധി 300 കിലോമീറ്റര്‍ വരെ ഓടാം. വീടുകളില്‍ ചെയ്യുന്നതു പോലെ എ.സി.(ആള്‍ട്ടര്‍നേറ്റീവ് കറന്റ്) ചാര്‍ജിങ് സംവിധാനത്തിലൂടെ കാര്‍ പൂര്‍ണമായും ചാര്‍ജാകാന്‍ മണിക്കൂറുകള്‍ വേണ്ടി വരും. എന്നാല്‍ ഡി.സി.(ഡയറക്ട് കറന്റ്) സംവിധാനത്തില്‍ ചുരുങ്ങിയ (50 മിനിറ്റ്) സമയത്തിനുള്ളില്‍ വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ചാര്‍ജ് മോഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണമടച്ചാണ് ചാര്‍ജിങ് സ്‌റ്റേഷന്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നത്. ഗോഈസി എന്ന ആപ്ലിക്കേഷനായിരുന്നു നേരത്തേ ഉപയോഗിച്ചിരുന്നത്. ഇത് മാറ്റിയാണ് ചാര്‍ജ് മോഡ് ആപ്പ് ലഭ്യമാക്കിയത്. ചാര്‍ജിങ്ങിന് വിവിധ പാക്കേജുകള്‍ ലഭ്യമാണ്. സമയവും അടയ്‌ക്കേണ്ട രൂപയും മുന്‍കൂട്ടി സെറ്റ് ചെയ്യാവുന്ന സൗകര്യവും ആപ്പിലുണ്ട്. വാഹനം ചാര്‍ജു ചെയ്യുന്നതിനായി ചാര്‍ജ് മോഡ്' എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. റീചാര്‍ജ് ചെയ്ത ശേഷം പോര്‍ട്ടബിള്‍ ചാര്‍ജര്‍ വാഹനവുമായി കണക്ട് ചെയ്യണം.
തുടര്‍ന്ന് മൊബൈല്‍ ചാര്‍ജിങ് മോഡ് ഓപ്പണ്‍ ചെയ്ത് ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് ചാര്‍ജ് ചെയ്യാം.'ആപ്പി'ല്‍ സ്‌റ്റോപ്പ് ചാര്‍ജിങ് കൊടുത്ത് വാഹനം ഡിസ്‌കണക്ട് ചെയ്യാം. ഇ.വി. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്കായി കെ.എസ്. ഇ.ബി. വികസിപ്പിച്ചെടുക്കുന്ന കേരള ഇമൊബിലിറ്റി ആപ്പ് ഇപ്പോള്‍ പരീക്ഷണാവസ്ഥയിലാണ്. എന്നാൽ ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പലയിടത്തും പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവം ഇന്നും ഒരല്പം ഉത്കണ്ഠ ഉളവാക്കുന്ന ഒന്നാണ്. കൂടുതൽ ഇടങ്ങളിൽ അവ സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷികമാണ്. നിലവിൽ ഹോം ചാർജിംഗ് സൊല്യൂഷനുകളിൽ മാത്രം ആശ്രയിക്കാൻ കഴിയാത്തതോ, അത്തരം സംവിധാനങ്ങൾ ഇല്ലാത്തതോ ആയ വ്യക്തികൾക്കും തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പബ്ലിക് ചാർജറുകൾ കൂടിയേ തീരൂ. മുംബൈയിൽ ഇതിനോടനുബന്ധിച്ച് ബോംബേ ഹൈക്കോടതി സർക്കാരിനും മറ്റ് അധികൃതർക്കും ഒരു നോട്ടീസ് അയച്ചത് വാർത്തയായിരുന്നു.
കോർപ്പറേറ്റീവ് സൊസൈറ്റികളുടെ മാതൃക ഉപനിയമങ്ങൾ ഭേദഗതി ചെയ്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൗസിംഗ് സൊസൈറ്റികളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നിർബന്ധമായും നൽകാൻ സർക്കാർ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് രണ്ട് ദക്ഷിണ മുംബൈ നിവാസികൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ (PIL) സംസ്ഥാന സർക്കാരിനും കോർപ്പറേറ്റീവ് സൊസൈറ്റികളുടെ രജിസ്ട്രാർക്കും സിവിൽ അഡ്മിനിസ്ട്രേഷനും കേന്ദ്ര സർക്കാരിനും ബോംബെ ഹൈക്കോടതി അടുത്തിടെ നോട്ടീസ് അയച്ചിരുന്നു.
2021 -ൽ, പുതിയ കെട്ടിടങ്ങൾക്ക് ചാർജിംഗ് സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തങ്ങളുടെ ഇവി നയം നടപ്പാക്കി, എന്നാൽ ഇതുവരെ ഡെവലപ്‌മെന്റ് കൺട്രോൾ ആൻഡ് പ്രൊമോഷൻ റെഗുലേഷൻസ് (DCPR) 2034 -ൽ ഇവി ചാർജറുകൾക്കായി ഒരു വ്യവസ്ഥയും അടങ്ങിയിട്ടില്ലെന്ന് പൊതുതാൽപര്യ ഹർജിയിൽ പറയുന്നു. ഇത്തരം നയങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ പരാജയം തികച്ചും ഏകപക്ഷീയവും യുക്തിരഹിതവുമാണ്, നിലവിലുള്ള പാർപ്പിട സമുച്ചയങ്ങൾക്ക് നിയമങ്ങളൊന്നും രൂപപ്പെടുത്തിയില്ലെങ്കിൽ, അത് തുല്യതയ്ക്കുള്ള ഒരു പൗരന്റെ അവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.


Click it and Unblock the Notifications








