ഇനി എംവിഡി മാമൻമാർ കൈകാണിക്കില്ല! എല്ലാം എഐ ക്യാമറയുടെ കൈയിലാണ്
സംസ്ഥാനത്ത് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയാണല്ലോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചത്. വാഹന പരിശോധനയ്ക്ക് വേണ്ടി പൊലീസ് അല്ലെങ്കിൽ മോട്ടോർ വാഹന വകുപ്പുകൾ കൈകാണിച്ച് വാഹനം നിർത്തുകയാണ് പതിവ്. എന്നാൽ ഇനി മുതൽ വാഹനങ്ങൾ കൈകാണിച്ച് നിർത്തി പരിശോധിക്കാതെ കൂടുതൽ ക്യാമറകളുപയോഗിച്ച് വാഹനം പരിശോധിക്കാനുളള സംവിധാനം ആവിഷ്കരിക്കാൻ പദ്ധതി ഇടുകയാണ് മോട്ടോർ വാഹന വകുപ്പ്. പ്രത്യേകിച്ച് സംസ്ഥാന അതിർത്തികളിൽ ഈ സംവിധാനം കൊണ്ടുവരാനാണ് ആലോചനകൾ നടക്കുന്നത്. വാളയാറടക്കമുള്ള സംസ്ഥാനാതിര്‍ത്തികളിലാണ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളുൾപ്പടെ സ്കാനറുകളും ഉപയോഗിക്കാൻ പദ്ധതിയുണ്ട്.
ചെക്പോസ്റ്റുകളിൽ ക്യാമറയും സ്കാനറും ഉപയോഗിക്കുന്നത് വഴി നികുതി അടയ്ക്കാത്തതും, ഇന്‍ഷുറന്‍സ്, പുക സര്‍ട്ടിഫിക്കറ്റ്, ഓവർലോഡ്, വാഹനങ്ങളിലെ നിമവിരുദ്ധമായ രൂപമാറ്റം തുടങ്ങിയ കുറ്റങ്ങളിൽ വാഹനം ചെക്പോസ്റ്റ് കടക്കുന്ന സമയത്തുതന്നെ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ സംവിധാനമുണ്ടാകും.ഇതിന് ചുമത്തുന്ന പിഴ ഓണ്‍ലൈനായി അടയ്ക്കാനുളള സംവിധാനവുമുണ്ടാകും.

കേരളത്തെ സംബന്ധിച്ച് ഏറ്റവും കൂടുതൽ വാഹനങ്ങൾ അതിർത്തി കടന്ന് വരുന്നത് വാളയാറിൽ നിന്നായത് കൊണ്ട് തന്നെ വാളയാർ ചെക്പോസ്റ്റിലായിരിക്കും ക്യാമറകളും സ്കാനറുകളും സ്ഥാപിക്കുന്ന ലിസ്റ്റിൽ ആദ്യം. ഇവയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നേരിട്ട് ആർടിഓ ഓഫീസിലേക്ക് എത്തുകയും അവിടെ നിന്ന് ജില്ലാ തലത്തിലേക്കും പോകും. പിഴയടയ്ക്കാതെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വാഹനങ്ങളെ പിടികൂടാനും ഓണ്‍ലൈനായി പിഴയീടാക്കാനും സംവിധാനമൊരുക്കും.
കഴിഞ്ഞ 2023 ജൂലൈയിലാണ് കേരള സർക്കാർ 232 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ 732 AI ക്യാമറകൾ കെൽട്രോണിന്റെ സഹായത്തോടെ സ്ഥാപിച്ചത്. ഈ ക്യാമറകളിൽ കുടുങ്ങുന്ന നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാനുള്ള ചലാൻ അയക്കാനുള്ള ചുമതലയും കെൽട്രോണിനാണ് എന്ന നിലയിലാണ് അന്ന് പദ്ധതി നടപ്പിലാക്കിയത്.അതിന് ശേഷം കെൾട്രോണിന് കൊടുക്കാനുളള തുക നൽകാത്തതിൽ സേവനങ്ങൾ നിർത്തിവച്ചിരുന്നു.
ഇടഞ്ഞു നിന്നിരുന്ന കെൽട്രോണിനെ അനുനയിപ്പിച്ച് അവർക്ക് നാളിതുവരെ നൽകാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും AI ക്യാമറകൾ പൂർവ്വാധീകം ശക്തിയോടെ പ്രവർത്തിക്കാനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും തുടങ്ങിയത്. കുടിശിക തുക തീർപ്പാക്കാത്ത കാര്യത്തിലും അതോടൊപ്പം ചില സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ എല്ലാം കാരണം AI ക്യാമറകളുടെ പ്രവർത്തനങ്ങളും അത് വഴിയുള്ള നിയമ പരിപാലനവും നിരീക്ഷണവും പിഴ ചുമത്തലും എല്ലാം വളരെ മന്ദഗതിയിലായിരുന്നു.
മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാകും പൊലീസ് സ്ഥാപിക്കുന്ന സീസൺ 2 ക്യാമറകൾ വരിക. സംസ്ഥാനത്ത് ഇതിനോടകം മാർക്ക് ചെയ്തിട്ടുള്ള 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്കാവും ഇക്കാര്യത്തിൽ മുന്‍ഗണന നല്‍കുന്നത്.
AI ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് മുമ്പ് തീരുമാനിച്ചിരുന്നു, എങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം അധികൃതർ മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് MVD -യിൽ നിന്നും ബാറ്റൺ സ്വീകരിച്ചുകൊണ്ട് AI ക്യാമറ പദ്ധതി പൊലീസ് ഏറ്റെടുക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








