പുത്രഘാതകനായ ബസ്സിനെ നാലു വർഷമായി പിന്തുടരുന്ന പശു!
രണ്ടാം ലോകയുദ്ധകാലത്ത് രാജ്യത്തിന്റെ സമ്പത്ത് പടപ്പറമ്പുകളിലേക്ക് ഒഴുകാൻ തുടങ്ങി. രാജ്യം മുഴുവൻ ക്ഷാമം പടർന്നുപിടിച്ചു. സാമ്പത്തികശേഷി കുറഞ്ഞവർ എലി, പട്ടി, പൂച്ച, കുറുക്കൻ എന്നുവേണ്ട സകല ജന്തുക്കളെയും പിടിച്ചുതിന്ന് അതിജീവനത്തിനായുള്ള യുദ്ധവും തുടങ്ങി. കാലം കുറെ കഴിഞ്ഞു. തങ്ങളുടെ പൂർവികരുടെ അതിജീവനത്തിന്റെ കഥകളൊക്കെ മറന്നുപോയ ഒരു തലമുറ വളർന്നുവന്നു. ചില പ്രത്യേക മൃഗങ്ങൾക്ക് വിശുദ്ധി പ്രഖ്യാപിക്കുന്നതിലേക്കു വരെ അവരുടെ മറവി വളർന്നു.
അങ്ങനെയാണ് പശുക്കളെക്കുറിച്ചുള്ള കഥകൾക്ക് പ്രചാരം കൂടിയത്. ദാ, ഈ കഥ തന്നെ നോക്കൂ. തന്റെ കുട്ടിയെ ഇടിച്ചുകൊന്ന ബസ്സിനെ ഒരു പശു വിടാതെ പിന്തുടരുന്ന കഥയാണിത്. റോഡുകളിൽ വർഷാവർഷം എത്രയോ മൃഗങ്ങൾ കൊല്ലപ്പെടുന്നുണ്ട്. വളർത്തുമൃഗങ്ങൾക്ക് വേണ്ട സൗകര്യമൊരുക്കാൻ ശേഷിയില്ലാത്ത ഗ്രാമീണർ അവരെ റോഡരികിലെ ഭക്ഷണമാലിന്യം തിന്നാനായി പറഞ്ഞയയ്ക്കുകയാണ്. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. എന്നാലോ, നമ്മുടെ ശ്രദ്ധ ഇതിലൊന്നുമല്ല. വിശുദ്ധമൃഗമായ പശു തന്റെ കൂർമബുദ്ധി എമ്പാടും ഉപയോഗിച്ച് കുട്ടിയുടെ ഘാതകനെ ഓർത്തുവെക്കുന്നുവെന്നാണ് പശുഭക്തരുടെ പ്രഖ്യാപനം. വിവരക്കേടേ, നിന്റെ പേരോ ഇന്ത്യ!

ഉത്തരകർണാടകത്തിലെ കർവാറിലാണ് രസകരമായ ഈ സംഭവം നടക്കുന്നത്. കൃത്യമായി പറഞ്ഞാൽ കർവാറിലെ സിർസിയിൽ.

നാലുവർഷം മുമ്പ് കർവാറിലെ തെരുവുകളിലൊന്നിൽ അലഞ്ഞുതിരിയുകയായിരുന്നു ഈ പശുവും അതിന്റെ കുഞ്ഞും. ഇവിടങ്ങളിലെല്ലാം പശുക്കളുടെ ഉടമസ്ഥർക്ക് അവയുടെ പാലെടുക്കാൻ മാത്രമേ അധികാരമുള്ളൂ. ഭക്ഷണം കണ്ടെത്തേണ്ട ഉത്തരവാദിത്തം പശുക്കളുടേതാണ്. ഇക്കാരണത്താൽ കന്നുകാലികളെ രാവിലെത്തന്നെ കെട്ടഴിച്ച് റോഡിലിറക്കുകയാണ് ഉടമകൾ ചെയ്യുക.

ഇങ്ങനെ അലഞ്ഞുനടക്കുകയായിരുന്ന പശുക്കുട്ടിയെ കർണാടക റോഡ് ട്രാൻസ്പോർട്ട് വകുപ്പുകാർ വണ്ടിയിടിച്ച് കൊന്നു. കൊന്നതോടെ തീർന്നു എന്നാണ് ഏതൊരു സർക്കാർ ഗതാഗത വകുപ്പിനെയും പോലെ കർണാടക ആർടിസിയും കരുതിയത്. എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു.

പശുക്കുട്ടിയുടെ അമ്മ അന്നേദിവസം അതിദയനീയമായി കരഞ്ഞു. പശുക്കൾ പൊതുവിൽ അങ്ങനെയാണ്. കുഞ്ഞിനെ വേർപെടുത്തിയാൽ ദിവസങ്ങളോളം കരഞ്ഞിരിക്കും.

പിറ്റെദിവസം മുതൽ കൊല നടന്ന പാതയിൽ ചെന്നുനിൽപ്പായി ഈ അമ്മ. കൊലപാതകിയായ ബസ്സ് വരുമ്പോൾ അതിനെ തടയാൻ തുടങ്ങി. ആദ്യ ദിവസങ്ങളിൽ ഈ സംഭവത്തെ ഡ്രൈവർ അവഗണിച്ചു. എന്നാൽ, പശു വിടാൻ തയ്യാറല്ലായിരുന്നു. എല്ലാദിവസവും വണ്ടിക്കു മുമ്പിലെത്തി തടയാൻ തുടങ്ങി. തുടർന്ന് ഈ പാതയിലെത്തുമ്പോൾ പശുവിന്റെ സൗകര്യം പോലെയായി ബസ്സിന്റെ യാത്ര.

നാലുവർഷമായി പശു ഈ പണി നിർത്താതെ ചെയ്തുവരികയാണെന്ന് പബ്ലിക് ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇടയ്ക്ക് ബസ്സിന്റെ പെയിന്റ് മാറ്റി പ്രശ്നപരിഹാരത്തിന് ശ്രമം നടന്നു. പശുവിനെ കബളിപ്പിക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.

രസകരമായ സംഗതി, ഈ സംഭവത്തെ പശുവിന്റെ ബുദ്ധികൂർമതയെക്കുറിച്ചുള്ള ചർച്ചകൾക്കാണ് വഴിവെക്കുന്നത് എന്നതാണ്. കന്നുകാലികൾ നിരത്തുകളിലുണ്ടാക്കുന്ന അപകടങ്ങളിലേക്ക് ആരുടെയും ശ്രദ്ധ പോകുന്നില്ല. പശുവിന്റെ ബുദ്ധിയെക്കുറിച്ചല്ല, ഇങ്ങനെയൊക്കെ ചർച്ചിക്കുന്നവരുടെ ബുദ്ധിയെക്കുറിച്ചാണ് നമ്മൾ ആശങ്കപ്പെടേണ്ടത്.
വീഡിയോ


Click it and Unblock the Notifications








