ബിഎസ് IV മോഡലുകളുടെ വിൽപ്പന കാലയളവ് നീട്ടണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് ഡീലർമാർ
ബിഎസ് IV വാഹനങ്ങൾ വിറ്റഴിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ് അസോസിയേഷൻ (FADA) വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.

ബിഎസ് IV എമിഷൻ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഒരു മോട്ടോർ വാഹനവും ഏപ്രിൽ 1 മുതൽ ഇന്ത്യയിലുടനീളം ചില്ലറ വിൽപ്പന നടത്തുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്യരുതെന്ന് 1985 ലെ മോട്ടോർവാഹന നിയപ്രകാരം നിർദ്ദേശിച്ച 13029 നമ്പർ നിവേദനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സംഘടന ഒരു ഇന്റർലോക്കുട്ടറി അപേക്ഷ സമർപ്പിച്ചു.

പ്രാരംഭത്തിൽ 2020 മാർച്ച് 31 വരെയുള്ള സമയപരിധി 2020 മെയ് 31 വരെ നീട്ടാനും, ബിഎസ് IV വാഹനങ്ങൾ വിൽക്കാനും രജിസ്റ്റർ ചെയ്യാനും അനുമതി നൽകണമെന്ന അഭ്യർത്ഥനയുമായിട്ടാണ് FADA സുപ്രീം കോടതിയെ സമീപിച്ചത്.

വിറ്റുപോകാത്ത ബിഎസ് IV സ്റ്റോക്കുകളും, മന്ദഗതിയിലുള്ള വിൽപനയും കാരണം സംഘടന ആദ്യം സമർപ്പിച്ച അപേക്ഷ ഫെബ്രുവരി 14 ന് ബഹുമാനപ്പെട്ട സുപ്രീംകോടതി നിരസിച്ചിരുന്നു.

എന്നാൽ അതിന് ശേഷം സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടായി എന്ന് FADA പ്രസിഡന്റ് ആശിഷ് കേൽ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പതിവുപോലെ ബിസിനസ്സ് നടത്തുക എന്നത് ഡീലർഷിപ്പുകൾക്ക് അസാധ്യമായിരിക്കുകയാണ്.

കൊറോണ വൈറസ് മൂലം നിലവിലെ സ്ഥിതി കൂടുതൽ വഷളായതായും ഇത് പല ചെറു നഗരങ്ങളിലും മെട്രോ പട്ടണങ്ങളിലും പാരിറ്റൽ ലോക്ക്ഡൗൺ സാഹചര്യത്തിലേക്ക് നയിച്ചതായും FADA പ്രസിഡന്റ് പരാമർശിച്ചു. വൈറസ് പടരാതിരിക്കാൻ കുറച്ച് ജില്ലാ മജിസ്‌ട്രേറ്റുകൾ കടകൾക്കും ഡീലർഷിപ്പുകൾക്കും നോട്ടീസ് നൽകിത്തുടങ്ങിയിട്ടുണ്ട്.

2020 മെയ് 31 വരെ ബിഎസ് IV വാഹനങ്ങളുടെ വിൽപ്പനയും രജിസ്ട്രേഷനും അനുവദിക്കണമെന്ന് അപേക്ഷിച്ച് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേർസും (SIAM) സുപ്രീം കോടതിയെ സമീപിച്ചു.

നിർദ്ദിഷ്ട തീയതിക്ക് ശേഷം ഈ വാഹനങ്ങൾ രജിസ്ട്രേഷനുകൾക്കായി സ്വീകരിക്കില്ല എന്ന് നിരവധി സംസ്ഥാന സർക്കാരുകൾ പല ഉത്തരവുകളും പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്.

വിവിധ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 29 മുതൽ മാർച്ച് 25 വരെയുള്ള കാലയളവുകളാണ് ഇവർ നിശ്ചയിച്ചിട്ടുള്ളത് എന്നും SIAM ഉയർത്തിക്കാട്ടി.


Click it and Unblock the Notifications








