ഇലക്ട്രിക് കാറുകൾക്ക് ഇനി റോഡ് ടാക്സും രജിസ്ട്രേഷൻ ഫീസും വേണ്ട! തലസ്ഥാനത്ത് പുതിയ EV നയം
രാജ്യ തലസ്ഥാന നഗരിയിലെ കടുത്ത അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ വിപ്ലവകരമായ പുതിയ ഇലക്ട്രിക് വാഹന (EV) നയത്തിന് ഔദ്യോഗികമായി അംഗീകാരം നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിലാണ് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാനമായ ഈ പുതിയ ഇവി നയത്തിന് മന്ത്രിസഭ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയത്. പുതിയ ഇവി പോളിസി പ്രകാരം 30 ലക്ഷം രൂപ വരെ വിലവരുന്ന ഇലക്ട്രിക് കാറുകളെ റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
മലിനീകരണം ഏറ്റവും അധികം വര്‍ദ്ധിക്കുന്ന ശീതകാലത്തിന് മുന്നോടിയായി സീറോ-എമിഷന്‍ വാഹനങ്ങളുടെ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കുകയാണ് ഈ നികുതി ഇളവുകളിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി. ഗതാഗത മേഖലയെ പൂര്‍ണമായി വൈദ്യുതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 2027 ജനുവരി 1 മുതല്‍ ഡല്‍ഹിയില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് മാത്രമായിരിക്കും പുതുതായി രജിസ്‌ട്രേഷന്‍ അനുവദിക്കുക.

കൂടാതെ, 2028 ഏപ്രില്‍ 1 മുതല്‍ പുതിയ പെട്രോള്‍, സിഎന്‍ജി ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഘട്ടങ്ങളായി നിര്‍ത്തലാക്കാനും പുതിയ ഇവി നയം വ്യക്തമായ സമയപരിധി നിശ്ചയിക്കുന്നു. ക്യാബിനറ്റ് പാസാക്കിയ ഈ പുതിയ നയം ലെഫ്റ്റനന്റ് ഗവര്‍ണര്‍ തരണ്‍ജിത് സിംഗ് സന്ധുവിന്റെ അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കും.
ലെഫ്റ്റനന്റ് ഗവര്‍ണറുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ 2026 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പദ്ധതി 2030 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് തുടരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. വാഹന ഉപഭോക്താക്കള്‍ക്കായി വിപുലമായ സബ്സിഡി ആനുകൂല്യങ്ങളാണ് പുതിയ നയം വാഗ്ദാനം ചെയ്യുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ യഥാക്രമം 30,000 രൂപ, 20,000 രൂപ, 10,000 രൂപ എന്നിങ്ങനെയും, ഇ-ത്രീവീലറുകള്‍ക്ക് 50,000 രൂപ, 40,000 രൂപ, 30,000 രൂപ വീതവും ധനസഹായം നേരിട്ട് ലഭ്യമാക്കും. ചരക്ക് ഗതാഗതത്തിനായുള്ള N1 കാറ്റഗറിയില്‍പ്പെട്ട ലൈറ്റ് കൊമേഴ്‌സ്യല്‍ ഇലക്ട്രിക് ട്രക്കുകള്‍ വാങ്ങുന്നവര്‍ക്ക് 1 ലക്ഷം രൂപ വരെ പ്രത്യേക പര്‍ച്ചേസ് ഇന്‍സെന്റീവ് ലഭിക്കും.
അതോടൊപ്പം, ബിഎസ്-4 അല്ലെങ്കില്‍ അതിന് മുമ്പുള്ള പഴയ ഫോര്‍ വീലറുകള്‍ പൊളിച്ചുമാറ്റി (Scrap) പുതിയ ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്കും 1 ലക്ഷം രൂപ സ്‌ക്രാപ്പിംഗ് ഇന്‍സെന്റീവായി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപവും സാമ്പത്തിക നേട്ടങ്ങളുമാണ് ഡല്‍ഹി സര്‍ക്കാര്‍ ഈ നയത്തിലൂടെ പ്രതീക്ഷിക്കുന്നത്.

ഇതില്‍ 7,000 കോടി രൂപ സബ്സിഡികള്‍ നല്‍കാനും, ബാക്കി 8,000 കോടി രൂപ ഇവി അടിസ്ഥാന സൗകര്യ വികസനത്തിനും നികുതി ഇളവുകള്‍ക്കുമായി മാറ്റിവെക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി ഡല്‍ഹിയിലുടനീളം 32,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുക എന്ന വലിയ ലക്ഷ്യവും സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനായി ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞതായും, ഉപഭോക്താക്കള്‍ക്ക് സബ്സിഡിക്കായി അപേക്ഷിക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications