ഡ്രൈവർമാർക്ക് ആശ്വാസമായി ദില്ലി സർക്കാർ; സ്പീഡ് ഗവർണർ ഇനി വേണ്ടേ വേണ്ട
ദില്ലിയിലെ വാണിജ്യവാഹനങ്ങൾക്ക് ഇനി മുതൽ സ്പീഡ് ഗവർണർ സംവിധാനം വേണ്ട എന്ന തീരുമാനം എടുത്തിയിരിക്കുകയാണ് സർക്കാർ. എല്ലാ വാണിജ്യ വാഹനങ്ങളും-പാസഞ്ചർ വാഹനങ്ങളും ഓട്ടോറിക്ഷകൾ, ക്യാബുകൾ, ബസുകൾ, ടെമ്പോ വാനുകൾ എന്നിവയുൾപ്പെടെയുള്ള ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്‌ക്കോ ഫിറ്റ്‌നസ് പുതുക്കൽ പ്രക്രിയയ്‌ക്കോ സ്പീഡ് ഗവർണർ നിർമ്മാതാക്കളോ ഡീലർമാരോ നൽകുന്ന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണമായിരുന്നു.
മോട്ടോർ വാഹനങ്ങളിലെ ക്രൂയിസ് കൺട്രോൾ സിസ്റ്റം പോലെയാണ് വേഗത നിയന്ത്രിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിക്കുന്നത്. 2015 ഒക്ടോബർ 1 ന് മുമ്പ് രജിസ്റ്റർ ചെയ്ത ലൈറ്റ് പാസഞ്ചർ വാഹനങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ ഗതാഗത വാഹനങ്ങളിൽ സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കുന്നത് 2018-ൽ ഡൽഹി സർക്കാർ അറിയിച്ചിരുന്നു, പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തി.

2017 ഏപ്രിലിൽ റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതിയുടെ കമ്മിറ്റി എല്ലാ സംസ്ഥാനങ്ങൾക്കും സ്പീഡ് ലിമിറ്റിങ്ങ് ഡിവൈസ് ഉറപ്പാക്കണമെന്നും അത് പരിശോധിക്കണമെന്നും ഉത്തരവുളളതായിരുന്നു. ചില ഡീലർമാർ സർട്ടിഫിക്കറ്റുകൾക്കായി വലിയ തുക ആവശ്യപ്പെടുന്നതായി ചില ഡ്രൈവർമാർ പരാതിപ്പെട്ടിരുന്നു. അത് കൊണ്ട്, വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും കാര്യങ്ങൾ എളുപ്പമാക്കുന്നതിന്, ഈ നിർബന്ധിത വേഗപരിധി സർട്ടിഫിക്കറ്റ് ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് വകുപ്പ് തീരുമാനം.
ദില്ലിയിലെ മറ്റ് വാഹന സംബന്ധമായ വാർത്തകൾ നോക്കിയാൽ, നിലവിലുള്ള ഇലക്‌ട്രിക് വാഹന നയം ഡിസംബർ 31-ന് അവസാനിച്ച സാഹര്യത്തിൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ ഡൽഹി സർക്കാർ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ നീക്കത്തോടെ ഡൽഹി ഇവി പോളിസി 2024 മാർച്ച് 31 വരെ നീട്ടാൻ ഉദ്ദേശിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഡൽഹി-എൻസിആറിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കും ഇവി വ്യവസായത്തിലെ മറ്റ് പങ്കാളികൾക്കും ഈ നീക്കം ഏറെ ആശ്വാസം നൽകും.
ഇവി പോളിസി 2024 മാർച്ച് 31 വരെ നീട്ടാൻ ഡൽഹി സർക്കാരിന്റെ കാബിനറ്റ് അനുമതി നൽകുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. 2020 ഓഗസ്റ്റിലാണ് നയം വിജ്ഞാപനം ചെയ്തത്. ദേശീയ തലസ്ഥാനത്ത് 2024-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 25 ശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോളിസി പ്രഖ്യാപിച്ചത്.
ഡൽഹി ഇവി നയം ആദ്യ ഘട്ടത്തിൽ 2023 ഓഗസ്റ്റ് എട്ടു വരെയായിരുന്നു പ്രഖ്യാരിച്ചിരുന്നത്. എന്നാൽ അതിനുശേഷം ആവർത്തിച്ചുള്ള വിപുലീകരണങ്ങളും സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ഡൽഹി സർക്കാർ പുതിയ ഇലക്‌ട്രിക് വാഹന നയം രൂപീകരിക്കുന്നുണ്ടെന്നും എന്നാൽ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടുമില്ലെന്നുമാണ് വിവരം.
പുതിയ നയം നടപ്പാക്കുന്നത് വരെ നിലവിലെ ഇവി പോളിസി നീട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ ഉയർന്ന വില കണക്കിലെടുത്ത് ഇവി റിട്രോഫിറ്റിംഗിന് പ്രോത്സാഹനം നൽകാൻ ഡൽഹി ഇവി പോളിസിയുടെ രണ്ടാം ഘട്ടം പരിശോധിക്കുമെന്ന് ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് നേരത്തെ പറഞ്ഞു. ഇതിലൂടെ ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് അവരുടെ നിലവിലുള്ള പെട്രോൾ അല്ലെങ്കിൽ ഡീസൽ മോഡലുകളെ ഇവികളാക്കി മാറ്റാൻ പ്രാപ്തരാക്കും.
പുതിയൊരു ഇലക്ട്രിക് വാഹനം വാങ്ങുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാൻ അനുവദിക്കുന്ന നീക്കമായിരിക്കും ഇത്. സാധാരണ പെട്രോളിൽ ഓടുന്ന മാരുതി സുസുക്കി ജിപ്‌സിയെ ഇവി ആക്കി മാറ്റാൻ ഇപ്പോൾ ഏകദേശം 5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഡൽഹി ഇവി പോളിസിയുടെ രണ്ടാം ഘട്ടത്തിന്റെ സഹായത്തോടെ ആ ചെലവ് ഉപഭോക്താക്കൾക്ക് വളരെ കുറവായിരിക്കും.
കൂടുതൽ ആളുകളെ ആകർഷിക്കാനായും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായും കേന്ദ്ര സർക്കാർ നൽകി വന്നിരുന്ന ഫെയിം II പദ്ധതിയും നീട്ടാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. വരുന്ന മാർച്ചോടെ സബ്‌സിഡി അടുത്തഘട്ടത്തിലേക്ക് കടക്കാൻ പോവുകയാണെന്ന വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. പക്ഷേ പുതിയ ഘട്ടം (FAME III) ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും നിലവിലെ പദ്ധതി ഒരു വർഷത്തേക്ക് നീട്ടുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്നുമുള്ള റിപ്പോർട്ടുകളാണ് വരുന്നത്.


Click it and Unblock the Notifications








