ദേ ഇത്രയേയുള്ളൂ സുരക്ഷ, സ്‌കൂട്ടര്‍ യാത്രികയുടെ ഹെല്‍മറ്റ് എറിഞ്ഞുടച്ച് പൊലീസ് — വീഡിയോ
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യയിലേത്. എന്നാല്‍ റോഡ് സുരക്ഷയുടെ കാര്യമെടുത്താല്‍ ഞെട്ടിക്കുന്ന കണക്കുകളായിരിക്കും നമുക്ക് കാണാനാവുക. പ്രതിവര്‍ഷം ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യയില്‍ റോഡപകടങ്ങളില്‍പ്പെട്ട് മരണമടയുന്നത്. ഇതിലേറെയും ഇരുചക്ര വാഹന യാത്രക്കാരാണെന്നുള്ളതാണ് മറ്റൊരു വസ്തുത.

ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇരചക്ര വാഹനമോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കണമെന്നുള്ള നിയമം കര്‍ശനമാക്കിയതും. എന്നാല്‍ ധരിക്കുന്ന ഹെല്‍മറ്റ് 'ISI' നിലവാരമുള്ളതായിരിക്കണമെന്ന് അധികൃതര്‍ പറയുന്നതിന്റെ പ്രധാന്യം ഇപ്പോഴും മനസിലാക്കത്തവരുണ്ട് നമ്മുടെ നാട്ടില്‍.

അടുത്തിടെ ദില്ലി പൊലീസ് പുറത്തിറക്കിയൊരു വീഡിയോ ഹെല്‍മറ്റിന്റെ ഉപയോഗം, നിലവാരം എന്നീ കാര്യങ്ങളെല്ലാം വ്യക്തമായി മനസിലാക്കിത്തരുന്നു.

ട്രാഫിക്ക് സിഗ്‌നലിനടുത്ത് നിലയുറപ്പിച്ച ദില്ലി പൊലീസ് കോണ്‍സ്റ്റബിള്‍ സ്‌കൂട്ടര്‍ യാത്രക്കാരോട് ഹെല്‍മറ്റിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കുന്നതാണ് വീഡിയോയിലുള്ളത്.
Most Read:ബോംബിട്ടാലും തകരില്ല പുതിയ റേഞ്ച് റോവര്‍ സെന്റിനല്‍, മോദിയും വാങ്ങുമോ ഒരെണ്ണം?

സ്‌കൂട്ടറിന്റെ പുറകില്‍ സഞ്ചരിച്ച സ്ത്രീയോട് ഇവര്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് അഴിച്ച് തന്റെ കൈയ്യില്‍ തരാന്‍ പൊലീസ് ആവശ്യപ്പെടുന്നു. ആ ഹെല്‍മറ്റ് നിലവാരമില്ലാത്തതാണെന്ന് അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നു. ശേഷം ആ ഹെല്‍മറ്റ് നിലത്തെറിയുന്നു.

പൊട്ടിപ്പൊളിഞ്ഞ ഈ ഹെല്‍മറ്റ് എടുത്ത് കാട്ടി ISI നിലവാരമുള്ള ഹെല്‍മറ്റ് മാത്രമെ ധരിക്കാവൂ എന്ന യാത്രക്കാര്‍ക്ക് മനസിലാക്കി കൊടുക്കുന്നു. ഇതിന് പുറമെ ISI നിലവാരമുള്ള ഒരു ഹെല്‍മറ്റ് പൊലീസ് ഇവര്‍ക്ക് സമ്മാനമായി കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

ഈ ദൃശ്യങ്ങള്‍ക്ക് ശേഷം വീഡിയോയില്‍ കാണുന്നത് ശരിയായ രീതിയില്‍ എങ്ങനെ ഹെല്‍മറ്റ് ധരിക്കാമെന്നതിനെപ്പറ്റി ദില്ലി ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനായ രംഭീര്‍ സാങ്‌വാന്‍ വിശദീകരിക്കുന്നതാണ്. ഹെല്‍മറ്റ് ധരിക്കുന്ന തെറ്റായ രീതികളും ഇദ്ദേഹം വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

ISI നിലവാരമില്ലാത്ത ഹെല്‍മറ്റ് ധരിച്ച് വാഹനമോടിക്കുന്നവരെ ഹെല്‍മറ്റില്ലെന്ന ഗണത്തില്‍ത്തന്നെയാണ് പെടുത്താറുള്ളതെന്നും ഇദ്ദേഹം പറയുന്നു. മാത്രമല്ല, ശരിയായ രീതിയില്‍ ഹെല്‍മറ്റ് സ്ട്രാപ്പ് ധരിച്ചില്ലെങ്കിലും ഹെല്‍മറ്റ് ധരിച്ചില്ലെന്ന് തന്നെയാണ് കണക്കാക്കുകയെന്നും ഇദ്ദേഹം പറയുന്നുണ്ട്.

ഈ സാഹചര്യങ്ങളെല്ലാമാണെങ്കില്‍ പൊലീസ് കര്‍ശനമായും പിഴ ഈടാക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്ന നിരവധി പേരാണ് ഇന്ത്യയിലുള്ളത്. ഹെല്‍മറ്റ് കര്‍ശനമാക്കുന്നതിനെതിരെ രാജ്യത്ത് അങ്ങിങ്ങായി പ്രതിഷേധങ്ങളും ഉണ്ടായിരുന്നു.

അടുത്തിടെ പൂനെയില്‍ ഹെല്‍മറ്റ് കര്‍ശനമാക്കിയതിനെതിരെ കൂറ്റന്‍ റാലികള്‍ നടന്നിരുന്നു. നഗരത്തിലെ വേഗ പരിധി മണിക്കൂറില്‍ 20-30 കിലോമീറ്ററാണെന്നിരിക്കെ എന്തിനാണ് ഹെല്‍മറ്റിന്റെ ആവശ്യകത എന്നായിരുന്നു ഇവര്‍ ഉന്നയിച്ച ചോദ്യം.
Most Read:മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

ഇത് ധരിക്കുമ്പോള്‍ മുടികൊഴിച്ചിലും മറ്റു പല അസ്വസ്ഥതകളും അനുഭവപ്പെടുന്നു എന്നായിരുന്നു ഇവരില്‍ ഭൂരിഭാഗം പേരും പറഞ്ഞിരുന്നത്. കുറഞ്ഞ വേഗത്തില്‍ വാഹനമോടിച്ചാല്‍ അപകടമുണ്ടാവില്ല അഥവാ ഉണ്ടായാലും ചെറിയ പരിക്കുകളെ ഉണ്ടാവൂ എന്ന ചിന്തയാണ് മാറേണ്ടത്.
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മാത്രമാണ് ഇരുചക്ര വാഹനമോടിക്കുന്നവർ ഹെല്‍മറ്റ് ധരിക്കണമെന്ന് നിയമം കര്‍ശനമാക്കുന്നത്. നിസാര കാരണങ്ങള്‍ ഒഴിവാക്കി വാഹനമോടിക്കുന്നവരുടെ ജീവന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്. അത് കൊണ്ട് തന്നെ നിലവാരമുള്ള ഹെല്‍മറ്റ് ധരിച്ച് വാഹനമോടിക്കൂ.


Click it and Unblock the Notifications








