ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എക്ക് ഇഷ്ടം ഈ ബെക്ക്! 40 വര്‍ഷം പഴക്കമുള്ള യെസ്ഡി പണിതിറക്കി ഡികെ
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എയാണ് ഡികെ ശിവകുമാര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ട്രബിള്‍ഷൂട്ടറും കര്‍ണാടക ഉപ മുഖ്യമന്ത്രിയുമാണ് അണികള്‍ സ്‌നേഹത്തോടെ 'ഡികെ' എന്ന് വിളിക്കുന്ന ദൊദ്ദലഹള്ളി കെമ്പഗൗഡ ശിവകുമാര്‍. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെയും നാഷനല്‍ ഇലക്ഷന്‍ വാച്ചിന്റെയും റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടക പിസിസി അധ്യക്ഷന് 1413 കോടി രൂപയുടെ ആസ്തിയുണ്ട്. എങ്കിലും കോടീശ്വരന്‍മാരായ മറ്റ് രാഷ്ട്രീയക്കാരെ പോലെ ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടുന്ന ശീലം അദ്ദേഹത്തിനില്ല. 2022 മോഡല്‍ ടെയോട്ട ക്വാളിസ് മാത്രമാണ് അദ്ദേഹത്തിന് സ്വന്തമായുള്ളതെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
ഈ കാറിന്റെ വില 8.35 ലക്ഷം രൂപ മാത്രമാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രഭാവം വാഹന നിരയില്‍ ദൃശ്യമല്ല. കാറുകള്‍ പോലെ തന്നെ പുത്തന്‍ ബൈക്കുകളോടും ഡികെയ്ക്ക് കമ്പമില്ല. എന്നാല്‍ കോളേജ് പഠന കാലത്ത് താന്‍ ചുറ്റി നടന്ന യെസ്ഡി മോട്ടോര്‍സൈക്കിള്‍ മുഴുവനായി റീസ്‌റ്റോര്‍ ചെയ്തിരിക്കുകയാണ് ഡികെ ഇപ്പോള്‍.

'കോളേജ് കാലത്ത് ബൈക്ക് ഭ്രമം പതിവാണ്, കോളേജ് കാലഘട്ടത്തില്‍ ഞാന്‍ ഓടിച്ച ബൈക്ക് കുറച്ച് വര്‍ഷങ്ങളായി പൊടി പിടിച്ച് കിടക്കുകയായിരുന്നു. വിന്റേജ് ബൈക്ക് പ്രേമിയായ സുപ്രിത്ത് എന്ന യുവാവ് ഇത് പൂര്‍ണമായും നവീകരിച്ച് ഇന്ന് എനിക്ക് കൈമാറി. ഇത് എന്റെ ആദ്യത്തെ ബൈക്കായിരുന്നു. ആയിരക്കണക്കിന് ഓര്‍മ്മകള്‍ അതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തുന്നു' തന്റെ റീസ്‌റ്റോര്‍ ചെയ്ത യെസ്ഡി ബൈക്കിനൊപ്പമുള്ള ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ച് ഡികെ കുറിച്ചു.
പൂര്‍ണമായി നവീകരിച്ച 40 വര്‍ഷം പഴക്കമുള്ള ബൈക്ക് മന്ത്രിയുടെ വസതിയില്‍ വെച്ച് കൈമാറുന്നതിന്റെ വീഡിയോയും യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. 1981 മോഡല്‍ യെസ്ഡി റോഡ്കിംഗിന്റെ മുമ്പുണ്ടായിരുന്ന അവസ്ഥയും വീഡിയോയില്‍ കാണാം. വാനില്‍ കയറ്റിയാണ് യെസ്ഡി കൊണ്ടുപോയത്. പഴയ ബൈക്കിന്റെ പുത്തന്‍ രൂപം കണ്ട് ത്രില്ലടിച്ച മന്ത്രി കിക്കറടിച്ച് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ബൈക്ക് റീസ്‌റ്റോര്‍ ചെയ്ത യുവാവ് സഹായിച്ചതോടെ ഐക്കണിക് എക്‌സ്‌ഹോസ്റ്റ് നോട്ടോടെ പഴയ പടക്കുതിര സ്റ്റാര്‍ട്ടായി.

ബൈക്ക് റീസ്‌റ്റോര്‍ ചെയ്ത സുപ്രിത് ഡികെ ശിവകുമാറിന്റെയും ബൈക്കിന്റെയും ചിത്രങ്ങള്‍ അടങ്ങിയ സ്മരണികയും കൈമാറി. 1980-കളില്‍ വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച തന്റെ ഭാഗ്യ വാഹനമാണ് ഇതെന്നും ഒരു ഗ്ലാസ് ഷോക്കേസ് പണിത് അതില്‍ സൂക്ഷിക്കുമെന്നും ഡികെ പറഞ്ഞു. 10 മാസം കൊണ്ട് രണ്ട് ലക്ഷം രൂപ ചിലവിലാണ് സുപ്രീത് ഡികെയുടെ പ്രിയപ്പെട്ട ബൈക്ക് പുതുക്കിപ്പണിതത്.
ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചരിത്രമെടുക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്ന മോട്ടോര്‍സൈക്കിളാണ് യെസ്ഡി റോഡ്കിംഗ്. ഐഡിയല്‍ ജാവ (ഇന്ത്യ) ലിമിറ്റഡ് നിര്‍മ്മിച്ച ഇത് 1970-കളില്‍ ജനപ്രിയ ജാവ മോഡലുകളുടെ പിന്‍ഗാമിയായി അവതരിപ്പിച്ചു. ദൃഢതയ്ക്കും ലളിതമായ രൂപകല്‍പ്പനയ്ക്കും പേരുകേട്ട ഈ മോഡല്‍ ഇന്ത്യന്‍ യുവതയുടെ അക്കാലത്തെ ഹരങ്ങളില്‍ ഒന്നായിരുന്നു.
നീ പാഡുകളോട് കൂടിയ ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്കും ക്രോം പൂശിയ എക്സ്ഹോസ്റ്റ് പൈപ്പും ഫ്‌ലാറ്റ് സീറ്റുകളുമെല്ലാമായിരുന്നു യെസ്ഡി റോഡ്കിംഗ് മോഡലിന്റെ പ്രധാന ഹൈലൈറ്റുകള്‍. മികച്ച സ്റ്റബിലിറ്റും ഹാന്‍ഡ്‌ലിംഗ് നല്‍കുന്ന ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് യെസ്ഡി റോഡ്കിംഗ് മോട്ടോർസൈക്കിൾ നിര്‍മ്മിച്ചിരിക്കുന്നത്.
18 bhp പവറും 24 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 250 സിസി സിംഗിള്‍ സിലിണ്ടര്‍ ടു-സ്‌ട്രോക്ക് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. എയര്‍-കൂള്‍ഡ് എഞ്ചിന് ട്വിന്‍-പോര്‍ട്ട് എക്സ്ഹോസ്റ്റ് സിസ്റ്റം ഉണ്ടായിരുന്നു.അക്കാലത്തെ ശ്രദ്ധേയ ഫീച്ചറുകളില്‍ ഒന്നായിരുന്ന ന്യൂട്രല്‍ ഫൈന്‍ഡറോട് കൂടിയ നാല് സ്പീഡ് ഗിയര്‍ബോക്സുമായായിരുന്നു റോഡ് കിംഗ് വന്നിരുന്നത്. ബൈക്ക് നിശ്ചലാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ റൈഡര്‍മാര്‍ക്ക് ന്യൂട്രല്‍ ഗിയര്‍ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന സവിശേഷതയായിരുന്നു ഇത്.
ആ കാലഘട്ടത്തിലെ മോട്ടോര്‍സൈക്കിളുകളിലെ കിക്ക്-സ്റ്റാര്‍ട്ടിംഗ് ബൈകക്കിന്റെ ക്ലാസിക് ചാം വര്‍ദ്ധിപ്പിച്ചു.ദുര്‍ഘടമായ റോഡുകളില്‍ പോലും സുഖപ്രദമായ യാത്ര ഉറപ്പാക്കുന്ന ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമായിരുന്നു റോഡ്കിംഗില്‍ സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിച്ചിരുന്നത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും നിവര്‍ന്നുനില്‍ക്കുന്ന റൈഡിംഗ് പോസ്ചറും ബൈക്കിലെ ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കി.


Click it and Unblock the Notifications








