അവസാനനിമിഷം ഹാര്‍ലി കൈയ്യൊഴിഞ്ഞു, നെഞ്ചു തകര്‍ന്ന് ട്രംപ് — പ്രതിഷേധം കടിച്ചമര്‍ത്തി ട്വീറ്റ്
അമേരിക്കയെ വികസിപ്പിച്ചതില്‍ ഹാര്‍ലി ഡേവിഡ്‌സണിന് നിര്‍ണായക പങ്കുണ്ട്, പറഞ്ഞത് മറ്റാരുമല്ല അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്നെ. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണിനെ കുറിച്ചു നൂറു നാവാണ് ട്രംപിന്. കിട്ടിയ അവസരങ്ങളിലെല്ലാം ഹാര്‍ലിയെ പുകഴ്ത്തി ട്രംപ് സംസാരിച്ചു.

പക്ഷെ നിര്‍ണായക നിമിഷത്തില്‍ ഇതേ ഹാര്‍ലി ഡേവിഡ്‌സണ്‍ കൈയ്യൊഴിയുമെന്നു ട്രംപ് ഒരിക്കലും കരുതിയില്ല. ഹാര്‍ലി ഡേവിഡ്‌സണിന്റെ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്ന വാക്കുകള്‍ ട്രംപിന്റെ പ്രതിഷേധവും പതര്‍ച്ചയും വെളിപ്പെടുത്തും.

ഇനി മുതല്‍ വാഹനനിര്‍മ്മാണം അമേരിക്കയില്‍ വേണ്ട, മോഡലുകളുടെ ഉത്പാദനം പുറംരാജ്യങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള കമ്പനിയുടെ തീരുമാനമാണ് ഡൊണള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കന്‍ നിര്‍മ്മിത മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ യൂറോപ്യന്‍ യൂണിയന്‍ വര്‍ധിപ്പിച്ചതോടെ ഹാര്‍ലിയ്ക്ക് മറ്റു പോംവഴികളില്ലാതായി.

യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാനുള്ള വാഹനങ്ങള്‍ ഇനി അമേരിക്കയില്‍ നിര്‍മ്മിക്കേണ്ടതില്ലെന്നു കമ്പനി വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉരുക്കിനും അലൂമിനിയത്തിനും പുതിയ നികുതികള്‍ ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തോടുള്ള പ്രതിഷേധം സൂചിപ്പിക്കാനാണ് അമേരിക്കന്‍ നിര്‍മ്മിത വാഹനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നികുതി കൂട്ടിയത്.

ഇതോടെ എഞ്ചിന്‍ ശേഷി അഞ്ഞൂറു സിസിക്ക് മുകളിലുള്ള അമേരിക്കന്‍ മോട്ടോര്‍സൈക്കിളുകളില്‍ 25 ശതമാനം നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ ഒരു ശരാശരി അമേരിക്കന്‍ നിര്‍മ്മിത ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന് 2,200 ഡോളര്‍ അധിക നികുതി കമ്പനിക്ക് അടയ്‌ക്കേണ്ടതായുണ്ട്.

നികുതി വര്‍ധനവ് മോഡലുകളുടെ വില ഉയര്‍ത്തും. വില്‍പനയെ ബാധിക്കും. ഇതു ഭയന്നാണ് ഹാര്‍ലിയുടെ അപ്രതീക്ഷിത ചുവടുമാറ്റം. കമ്പനിയുടെ ഏറ്റവും വലിയ വിദേശ വിപണിയാണ് യൂറോപ്പ്.

നേരത്തെ ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡലുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ പൂര്‍ണമായും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു ട്രംപ് തന്നെ രംഗത്തുവന്നിരുന്നു. അടുത്തിടെ ഇറക്കുമതി ബൈക്കുകള്‍ക്ക് 25 ശതമാനം നികുതിയിളവ് ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും ട്രംപ് സന്തുഷ്ടാനായിരുന്നില്ല.

ഹാര്‍ലി ബൈക്കുകളുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ ഇതിനിടയില്‍ പുറംരാജ്യങ്ങളിലേക്കു ഉത്പാദനം മാറ്റുമെന്ന ഹാര്‍ലിയുടെ പ്രഖ്യാപനം ട്രംപിനെ പ്രതിരോധത്തിലാഴ്ത്തുകയാണ്.

അടിയറവു പറയുന്ന അമേരിക്കന്‍ കമ്പനികളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മുൻനിരയിലുണ്ടാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇതു അത്ഭുതപ്പെടുത്തി. അമേരിക്കന്‍ കമ്പനികള്‍ക്കു വേണ്ടിയാണ് താന്‍ വാദിച്ചതെന്ന് ട്രംപ് പറഞ്ഞു.

പ്രത്യേക നികുതി ഈടാക്കാതെ യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടാന്‍ താന്‍ ആഗ്രഹിച്ചു. എന്നാല്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ നീക്കം അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടിയായെന്നു ഡൊണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അമേരിക്കയ്ക്ക് പുറത്ത് ഇന്ത്യയിലും ബ്രസിലിലും ഓസ്‌ട്രേലിയയിലും ഹാര്‍ലി ഡേവിഡ്‌സണിന് നിര്‍മ്മാണശാലകളുണ്ട്. തായ്‌ലാന്‍ഡില്‍ പുതിയ നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. അടുത്ത ഒമ്പതു മുതൽ 18 മാസത്തിനകം ഇതര രാജ്യങ്ങളിലേക്കു ഉത്പാദനം മാറ്റി അവിടങ്ങളിൽ നിന്നും ഉത്പാദനം കൂട്ടാൻ കമ്പനി ശ്രമിക്കും.

യൂറോപ്യൻ യൂണിയൻ ഈടാക്കുന്ന നികുതി തത്കാലം സ്വയം വഹിക്കാനാണ് ഹാർലി നിശ്ചയിച്ചിട്ടുള്ളത്. ഉയർത്തിയ നികുതി ഉപഭോക്താക്കളിൽ നിന്നും പിടിച്ചെടുക്കാൻ ശ്രമിച്ചാൽ വിപണി ഇടിയുമെന്നു കമ്പനി ആശങ്കപ്പെടുന്നു.
യൂറോപ്യൻ യൂണിയൻ ഉയർത്തിയ നികുതിയിനത്തിൽ നാലര കോടി രൂപയുടെ അധികബാധ്യത ഓരോ മാസവും ഹാർലി നേരിടുമെന്നു റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം 39,773 യൂണിറ്റാണു ഹാർലി യൂറോപ്പിൽ വിറ്റത്.


Click it and Unblock the Notifications








