ഫാസ്ടാഗില്ലെങ്കില്‍ ഇരട്ടി തുക; കേന്ദ്രത്തിനും ഹൈവേ അതോറിറ്റിക്കും നോട്ടീസയച്ച് ഹൈക്കോടതി
ഇന്ത്യയില്‍ ടോള്‍ പിരിവിന് ഫാസ്ടാഗ് സംവിധാനം നടപ്പാക്കി തുടങ്ങിയിട്ട് കുറച്ച് നാളായി. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ടാക്സ് അടയ്ക്കണമെന്ന ചട്ടത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ)യുടെയും കേന്ദ്ര സര്‍ക്കാറിന്റെന്റെയും പ്രതികരണം ആരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി.
ഈ നിയമം വിവേചനപരവും ഏകപക്ഷീയവും പൊതുതാല്‍പ്പര്യത്തിന് വിരുദ്ധവുമാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ജസ്റ്റിസ് സുബ്രമണ്യം പ്രസാദും അടങ്ങുന്ന ബെഞ്ച് എന്‍എച്ച്എഐയ്ക്കും റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിനും നോട്ടീസ് നല്‍കിയത്. ഇപ്പോള്‍ ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ടോള്‍ ക്യാഷായി നല്‍കിയാല്‍ ഹൈവേ അതോറിറ്റിക്ക് ഇരട്ടി പണം നല്‍കേണ്ടി വരുന്നുണ്ട്. മറുപടി നല്‍കാന്‍ അധികാരികള്‍ക്ക് നാലാഴ്ചത്തെ സമയം അനുവദിച്ച ഹൈക്കോടതി ഏപ്രില്‍ 18-ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി പരിഗണിക്കുമെന്ന് വെള്ളിയാഴ്ച അറിയിച്ചു.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ടോള്‍ ടാക്സിന്റെ ഇരട്ടി അടക്കാന്‍ ബാധ്യസ്ഥരാണെന്ന് പറയുന്ന 2020ലെ ദേശീയ പാത ഫീസ് (നിരക്കുകളും കളക്ഷനും നിശ്ചയിക്കല്‍) ഭേദഗതി ചട്ടങ്ങള്‍ം റദ്ദാക്കണമെന്ന് ഹരജിക്കാരനായ രവീന്ദര്‍ ത്യാഗിക്കായി ഹാജരായ അഭിഭാഷകന്‍ പ്രവീണ്‍ അഗര്‍വാള്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നേരിട്ട് ടോള്‍ പേയ്മെന്റുകള്‍ നടത്തുന്നതിന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപകരണമാണ് ഫാസ്ടാഗ്. വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ ഫാസ്ടാഗ് (RFID ടാഗ്) ഘടിപ്പിച്ചിരിക്കുന്നു.
ടോള്‍ ഗേറ്റില്‍ എത്തുമ്പോള്‍ ഫാസ്ടാഗുമായി ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ പേയ്മെന്റുകള്‍ നടത്താന്‍ ഉപഭോക്താവിനെ പ്രാപ്തനാക്കുന്നതാണ് ഈ സംവിധാനം. ഈ നിയമങ്ങളും സര്‍ക്കുലറും എല്ലാ ടോള്‍ പാതകളെയും 100 ശതമാനം ഫാസ്ടാഗ് പാതകളാക്കി മാറ്റുന്നുവെന്നും അതിന്റെ ഫലമായി പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് ഇല്ലാത്ത യാത്രക്കാര്‍ ടോള്‍ തുകയുടെ ഇരട്ടി നല്‍കേണ്ടിവരുമെന്നും ഹര്‍ജിയില്‍ പറയുന്നു.ക്യാഷായി നല്‍കുമ്പോള്‍ ഇരട്ടി പണം അടയ്ക്കേണ്ടതിനാല്‍ തന്റെ കാറില്‍ ഫാസ്ടാഗ് ഉപകരണം സ്ഥാപിക്കാന്‍ നിര്‍ബന്ധിതനായതായി ഹരജിക്കാരനായ അഭിഭാഷകന്‍ പറഞ്ഞു.
ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് താന്‍ ടോള്‍ ടാക്സിന്റെ ഇരട്ടി നിരക്കില്‍ അടച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ ഫരീദാബാദിലേക്കുള്ള യാത്രക്കിടെ താന്‍ നിരവധി യാത്രക്കാർ ദുരിതം അനുഭവിക്കുന്നത് കണ്ടതായും അദ്ദേഹം വിവരിക്കുന്നു. ഹരജിക്കാരന്‍ ആദ്യം ദേശീയ പാത അതോറിറ്റിയെയും കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തെയും സമീപിച്ച് നിവേദനം നല്‍കി. എന്നാൽ അവര്‍ നല്‍കിയ പ്രതികരണത്തില്‍ തൃപ്തനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വന്‍ തുക മുടക്കിയാണ് നമ്മുടെ രാജ്യത്ത് സര്‍ക്കാര്‍ ദേശീയ പാതകള്‍ പണികഴിപ്പിക്കുന്നത്. ഹൈവേ റോഡുകള്‍ സാധാരണ റോഡുകളേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതായതിനാല്‍ ദേശീയ പാതകളുടെ അറ്റകുറ്റപ്പണിക്ക് നല്ല ചെലവ് വരും. ഇതോടൊപ്പം ഹൈവേ യത്രക്കാര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ക്കുമുള്ള ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ടോള്‍ പ്ലാസകളും ടോള്‍ ഗേറ്റുകളും സ്ഥാപിക്കുന്നത്. വാഹനങ്ങളുടെ കാറ്റഗറി അനുസരിച്ചാണ് ടോള്‍ നിരക്ക്. എന്നാല്‍ സമീപഭാവിയില്‍ തന്നെ ഇന്ത്യയിലെ ഹൈവേകളില്‍ നിന്ന് ടോള്‍പ്ലാസകളും ടോള്‍ഗേറ്റുകളും അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടോള്‍ പിരിവിനായി ജിപിഎസ് സംവിധാനമുളള നമ്പര്‍പ്ലേറ്റുകള്‍ കൊണ്ടു വരാന്‍ പോകുകയാണ്. ഇത് ഉപയോഗിച്ച് വാഹന ഉടമയില്‍ നിന്ന് നേരിട്ട് പണം ശേഖരിക്കാം. ടോള്‍ നികുതി പിരിവിനായി സര്‍ക്കാര്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകളെയാണ് ആശ്രയിക്കാന്‍ പോകുന്നത്. ഇതിന്റെ പൈലറ്റ് പ്രൊജക്ടുകളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഈ ക്യാമറകള്‍ നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്ത് വാഹന ഡ്രൈവറുടെ ലിങ്ക് ചെയ്ത അംഗീകൃത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ തുക കിഴിക്കുകയാണ് ചെയ്യുക.
ഓട്ടോമറ്റിക് നമ്പര്‍പ്ലേറ്റ് റീഡിംഗ് (ANPR) സംവിധാനം നടപ്പില്‍ വരുന്നതോടെ പൊതുജനങ്ങൾക്ക് ഒരുപാട് സമയം ലാഭിക്കാനാകും. ഒപ്പം തന്നെ ടോള്‍ ബൂത്തിലെ വരിയില്‍ കാത്തുകിടക്കുമ്പോള്‍ പാഴാകുന്ന ഇന്ധനം ലാഭിക്കാനാകുമെന്ന മെച്ചവും ഉണ്ട്. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ സിസ്റ്റം നിലവില്‍ ഇന്ത്യയില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഫാസ്ടാഗുകള്‍ വഴിയുള്ള ടോള്‍ പിരിവ് രീതി ലാഭകരമണെങ്കിലും ടോള്‍ പ്ലാസകളില്‍ തിരക്ക് കുറയ്ക്കാനാകുമെന്നതിനാലാണ് ഗതാഗത മന്ത്രാലയം ഇത് പരിഗണിക്കുന്നത്.


Click it and Unblock the Notifications








