ലൈസൻസ് കാലാവധി കഴിഞ്ഞാൽ 'പുത്തൻ' എട്ടിൻ്റെ പണിയാണേ, കോടതി ഉത്തരവ് പറയുന്നതിങ്ങനെ
ലൈസൻസ് വിഷയം കത്തി നിൽക്കുമ്പോഴാണ് ഹൈകോടതിയുടെ പുതിയ ഉത്തരവ് വരുന്നത്. നിങ്ങളുടെ ഡ്രൈവിങ്ങ് ലൈസൻസിൻ്റെ കാലാവധി കഴിഞ്ഞ് ഒരു വർഷത്തിൽ കൂടുതൽ ആയാൽ നിങ്ങൾ വീണ്ടും ഡ്രൈവിങ്ങ് ടെസ്റ്റിൽ വിധേയരാകേണ്ടി വരുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എറണാകുളത്തുളള സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ് പുറപ്പെടുവിച്ചത്.
2019-ലെ സര്‍ക്കുലര്‍ പ്രകാരം ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റടക്കമുള്ള റോഡ് ടെസ്റ്റ് വീണ്ടും പാസാകണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതുക്കാനായി അപേക്ഷ നല്‍കിയാല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്ന് മോട്ടോർ വാഹന നിയമത്തിൽ ഉണ്ട് എന്നായിരുന്നു കോടതിയിൽ ഹർജി സമർപ്പിച്ച വ്യക്തി ഉന്നയിച്ച വാദം.

അല്ലെങ്കിൽ തന്നെ കേരളത്തിൽ ഡ്രൈവിങ്ങ് ലൈസൻസുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും വിവാദങ്ങളും ആളിക്കത്തുകയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും ലൈസന്‍സ് എടുക്കുന്നതിന് തടസമില്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മാത്രം ലൈസന്‍സ് ടെസ്റ്റ് കര്‍ശനമാക്കുകയും എണ്ണം കുറയ്ക്കുകയും ചെയ്യുന്ന നടപടി സ്വീകരിക്കാനൊരുങ്ങിയത്. 1500 രൂപയാണ് ഡ്രൈവിങ്ങ് ലൈസൻസിന് വേണ്ടി സർക്കാരിലേക്ക് അടയ്ക്കേണ്ടത്. വർഷം 350 കോടിയിലേറെ രൂപ ഈ ഇനത്തിൽ സർക്കാരിൻ്റെ ഖജനാവിലേക്ക് എത്തുന്നുണ്ട്.
മാസങ്ങൾ നീണ്ട കാത്തിരിപ്പും പരിശീലനവും കഴിഞ്ഞ് എത്തുന്ന അപേക്ഷകരോട് ഈ വിധത്തിൽ പെരുമാറുന്നത് വളരെ മോശമാണ് എന്നാണ് അഭിപ്രായം ഉയരുന്നത്. ആളുകളുടെ എണ്ണത്തേക്കാൾ വാഹനം ഇറങ്ങുമ്പോൾ ദിവസേന 50 പേരെ മാത്രം ടെസ്റ്റിന് വിധേയമാക്കുക എന്നതിലൂടെ സംഭവിക്കാന പോകുന്നത് ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കും. അത് വഴി ലഭിക്കേണ്ട പണവും കൂടെ സർക്കാരിന് നഷ്ടപ്പെടും എന്നതാണ് ഇനി സംഭവിക്കാൻ പോകുന്നത്.

ഒരു അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും ഈ കാലാവധി കഴിഞ്ഞ് പിന്നീട് ആ വ്യക്തി നിരത്തുകളിലേക്ക് ഇറങ്ങുമ്പോഴും നിയമങ്ങൾ അപ്പാടെ പാലിക്കണം എന്നില്ല. അതിനാൽ തന്നെ ലൈസൻസ് എടുക്കുന്നതിന് മുമ്പ് തന്നെ ചില കാര്യങ്ങളിൽ കർശ്ശനമായ അവബോധം സൃഷ്ടിക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന ഒരു വ്യക്തിയ്ക്ക് വൃത്തിയായി വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം എന്നായിരുന്നു മന്ത്രിയുടെ പല നിർദേശങ്ങളും.
അല്ലാതെ '8' അല്ലെങ്കിൽ 'H' എന്നിവയെടുത്തു കാണിച്ചു എന്നതിന് മാത്രം ലൈസൻസ് അനുവദിക്കരുത്. വാഹനം വൃത്തിയായി പാർക്ക് ചെയ്യാനും, തിരിച്ചിടാനും, റിവേഴ്സ് കയറ്റി പാർക്ക് ചെയ്യാനുമെല്ലാം അറിയുമോ എന്നത് ടെസ്റ്റിൽ ഉൾപ്പെടുത്തി പരിശോധിച്ചറിയണം. മറ്റ് പല വിദേശ രാജ്യങ്ങളിലേയും ഡ്രൈവിംഗ് ടെസ്റ്റിന് സമാനമായി പാർക്കിംഗ് ടെസ്റ്റ് കൊണ്ടു വരുന്നത് വളരെ അനിവാര്യമാണ് എന്നാണ് മന്ത്രി പറഞ്ഞത്.
അടുത്തിടെ വകുപ്പ് ഡ്രൈവിങ്ങ് ടെസ്റ്റിൽ പുതിയ മാർഗ നിർഗദേശങ്ങൾ പുറത്തിറക്കിയതിൽ ഇനി ഡ്രൈവിങ്ങ് ടെസ്റ്റിന് എം80 കാണില്ല. ഗിയറുളള മോട്ടോർസൈക്കിൾ വിഭാഗത്തിൽ ലൈസൻസിന് കാല് കൊണ്ട് ക്ലച്ച് നിയന്ത്രിക്കുന്ന വാഹനമായിരിക്കണം ഇനി മുതൽ ഓടിക്കേണ്ടത്. കൈയിൽ ക്ലച്ച് നിയന്ത്രിക്കുന്നവാഹനമോടിച്ച് പഠിക്കുന്നവർ ലൈസൻസ് ലഭിച്ചതിന് ശേഷം കാല് കൊണ്ട് ഗിയർ മാറ്റുന്ന വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകുന്നു എന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ.
അത് പോലെ തന്നെ ഫോർവീലർ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കാനും തീരുമാനമായിരിക്കുകയാണ്. ഇതിനെല്ലാം പുറമേ ഡ്രൈവിങ് സ്‌കൂളുകള്‍ ഡ്രൈവിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിജപ്പെടുത്തുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. പഴയ വാഹനങ്ങളിൽ സുരക്ഷാസംവിധാനങ്ങളോ ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാത്തത് കൊണ്ടാണ് മാറ്റം.


Click it and Unblock the Notifications








