ഇതിനും പിഴ! ഈ രാജ്യത്ത് വണ്ടിയോടിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതേണ്ടി വരുമോ?
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷിത വാഹന യാത്ര ഉറപ്പാക്കുന്നതിനായി പല രീതിയിലുള്ള ട്രാഫിക് നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഡ്രൈവരുടെയും റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് അത്തരം നിയമങ്ങള്‍ കൊണ്ടു വരുന്നത്. ചെറിയ ജലദോഷപ്പനിയുള്ളപ്പോള്‍ കാര്‍ ഓടിക്കുന്നവരായിരിക്കും നമ്മില്‍ പലരും. എന്നാല്‍ ജലദോഷപ്പനിയുള്ളപ്പോള്‍ കാര്‍ ഓടിച്ചാല്‍ പിഴ ഒടുക്കേണ്ടി വരുമെന്നറിഞ്ഞാലോ?. അതെ യുകെയിലാണ് സംഭവം.
ജലദോഷപ്പനി ബാധിച്ച ഒരാള്‍ വാഹനമോടിക്കുന്നതും പിഴ ലഭിക്കാന്‍ കാരണമാണ്. ഇത്തരം സാഹചര്യത്തില്‍ കണ്ണെരിച്ചില്‍, ചുമ, തുമ്മല്‍ എന്നിവ കാരണം വാഹനം ഓടിക്കാന്‍ കഴിയാതെ വന്നാല്‍ 2,500 പൗണ്ട് പിഴ ഈടാക്കാമെന്നാണ് യുകെയിലെ നിയമം. ചെറിയ പനിയല്ലേ ഒരു അലര്‍ജി ഗുളിക കഴിച്ച് വണ്ടിയെടുക്കാമെന്ന് വിചാരിച്ചാലും പ്രശ്നമാണ്. കാരണം അത്തരം ഗുളികകള്‍ മയക്കത്തിന് കാരണമാകുന്നതിനാല്‍ അത് ഡ്രൈവര്‍മാരെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു.

ഈ കുറ്റത്തിന് പിഴ 5,000 പൗണ്ട് വരെയാണ്. ഇത്തരം ഗുളികകള്‍ കഴിക്കുന്നത് ഡ്രഗ് ഡ്രൈവിംഗ് ചാര്‍ജിലേക്ക് നയിച്ചേക്കാമെന്ന് കൂടിയാണ് ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലോറോഫിനാമിന്‍, ഹൈഡ്രോസിന്‍, പ്രേമിതാസിന്‍ എന്നീ ഗുളികകള്‍ ചിലര്‍ ഇത്തരം സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ഇവയുടെ പാര്‍ശ്വഫലങ്ങളായി മയക്കം കണക്കാക്കപ്പെടുന്നുണ്ട്. ഇത്തരം ഗുളികകള്‍ കഴിച്ച് ഡ്രഗ് കേസ് ചാര്‍ത്തപ്പെട്ടാല്‍ ഒരു വര്‍ഷം ഡ്രൈവിംഗ് വിലക്ക്, പിഴ, ആറ് മാസം പിഴ എന്നിവ ലഭിച്ചേക്കാം.
ഇത്തരം ഗുളികകള്‍ കഴിക്കുന്നതിന് മുമ്പ് ലേബല്‍ കൃത്യമായി വായിക്കണമെന്നും സംശയമുണ്ടെങ്കില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ ഉപദേശം തേടണമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതുപോലെ തന്നെ യുകെയില്‍ ഡ്രൈവര്‍ക്ക് പിഴ ലഭിച്ചേക്കാവുന്ന മറ്റ് ചില സാധാരണ ശീലങ്ങളുമുണ്ട്. ഡ്രൈവിംഗിനിടെ 'വെള്ളമടിച്ചാല്‍' ലോകത്തിന്റെ എല്ലാ ഭാഗത്തും ശിക്ഷയുണ്ട്. എന്നാല്‍ വണ്ടിയോടിക്കുമ്പോള്‍ വെള്ളം കുടിച്ചാലും യുകെയില്‍ പിഴ ലഭിക്കുമെന്ന് എത്രപേര്‍ക്കറിയാം.

വാഹനം ഓടിക്കുമ്പോള്‍ വെള്ളം കുടിക്കുന്ന ആളുകളെ ശിക്ഷിക്കുന്നത് വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ ശ്രദ്ധ ആവശ്യമായ ഒരു കര്‍മമാണ് ഡ്രൈവിംഗ്. ഫോര്‍വീലറുകള്‍ ഓടിക്കുമ്പോള്‍ ഇരു കൈകളും സ്റ്റിയറിങ്ങില്‍ വെയ്ക്കാനും മുന്നിലെ റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നത്. വാഹനം ഓടിക്കുന്ന സമയത്ത് അല്‍പ്പം വെള്ളം കുടിച്ചാല്‍ പുതുഊര്‍ജ്ജം ലഭിക്കുകയും അത് ഡ്രൈവറുടെ ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
വാഹനം ഓടിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ഡ്രൈവിംഗ് സ്‌കില്ലിനെ ബാധിക്കുമെന്ന് പറയാനൊക്കില്ല. എന്നിരുന്നാലും കുപ്പി പുറത്തെടുത്ത് അത് തുറന്ന് വെള്ളം കുടിക്കുന്ന ഏതാനും സെക്കന്‍ഡ് സമയം ശ്രദ്ധ തെറ്റാന്‍ കാരണമാകും. യുകെയിലെ പ്രമുഖ മാധ്യമമായ സണില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാഹനമോടിക്കുമ്പോള്‍ വെള്ളം കുടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 5000 പൗണ്ട് (ഏകദേശം 5.18 ലക്ഷം രൂപ) വരെ പിഴ ശിക്ഷ ലഭിക്കും.
യാത്രയിലായിരിക്കുമ്പോള്‍ വെള്ളം കുടിച്ചാല്‍ പൊലീസ് പിടിക്കില്ല. നേരെ മറിച്ച് അപകടമുണ്ടായാലാണ് പണികിട്ടുക. ഡ്രൈവര്‍ ഏതെങ്കിലും തരത്തിലുള്ള പാനീയം കുടിച്ചതായി തെളിഞ്ഞാല്‍ അവര്‍ അധിക പിഴ ഒടുക്കേണ്ടി വരും. വാഹനങ്ങളില്‍ പുറപ്പെടുന്നതിന് മുമ്പ് വെള്ളം കുടിക്കാനാണ് പകരം ഡ്രൈവര്‍മാരോട് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ നിയമത്തെ കുറിച്ച് അധികം ആളുകള്‍ക്കും അറിവില്ല. അതിനാല്‍ തന്നെ ഇതില്‍ പലരും നീരസം പൂണ്ടിരിപ്പാണ്.
കാരണം വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസ് തൊടുമെന്നാണ് പ്രവചനം. അത്തരം സാഹചര്യങ്ങളില്‍ വെള്ളം കുടിക്കാതെ വാഹനം ഓടിക്കുന്നത് ദുഷ്‌കരമായിരിക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. വേനല്‍ക്കാലത്ത് വള്ളിച്ചെരുപ്പുകള്‍ പോലുള്ള പാദരക്ഷകൾ ധരിച്ച് ഒരു വാഹനം ഓടിക്കുന്നത് എളുപ്പമായിരിക്കും.
എന്നാല്‍ അത് പിഴ ഈടാക്കാനുള്ള ഒരു കാരണമാണ്. വാഹനം നിയന്ത്രിക്കുന്നതില്‍ നിന്ന് വസ്ത്രങ്ങളും പാദരക്ഷകളും ഡ്രൈവര്‍മാരെ തടയരുതെന്നാണ് ഹൈവേ കോഡിന്റെ റൂള്‍ 97 പറയുന്നത്. ചെരുപ്പുകള്‍ തെന്നിമാറുകയോ പെഡലുകളുടെ അടിയില്‍ കുടുങ്ങിപ്പോകുകയോ ചെയ്താല്‍ അടിയന്തര സാഹചര്യത്തില്‍ ബ്രേക്ക് അമര്‍ത്തുമ്പോള്‍ ബുദ്ധിമുട്ടാകും. ഇങ്ങനെ ചെയ്താല്‍ 100 യൂറോയാണ് പിഴ.


Click it and Unblock the Notifications








