ഇനി വലിയ ഡ്രോണുകളും ഇന്ത്യയില്‍ പറക്കും
വലിയ ഡ്രോണുകള്‍ക്ക് അനുമതി നല്‍കാന്‍ ഇന്ത്യ. 2018 ഡിസംബര്‍ ഒന്നു മുതല്‍ വലിയ ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ ഇന്ത്യയില്‍ നിയമതടസ്സങ്ങളില്ലാതെ പറത്താം. റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സംവിധാനം (RPAS) എന്നറിയപ്പെടുന്ന വലിയ ഡ്രോണുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വന്‍പ്രചാരമുണ്ട്.

കൃഷി, പ്രതിരോധം, സുരക്ഷ, കൊറിയര്‍ സേവനം തുടങ്ങിയ വിവിധ മേഖലകളില്‍ ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവും. വിദേശ രാജ്യങ്ങളിൽ പലയിടത്തും ആമസോണ്‍ പോലുള്ള വന്‍കിട ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനങ്ങള്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ ഡ്രോണുകളെയാണ് ആശ്രയിക്കാറ്.

ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കുന്നതോടുകൂടി ഡ്രോണ്‍ വിപ്ലവം ഇന്ത്യയിലും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഭാരം അടിസ്ഥാനപ്പെടുത്തി നാനോ, മൈക്രോ, മിനി, മീഡിയം, ലാര്‍ജ് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലാണ് ഡ്രോണുകള്‍ ഒരുങ്ങുന്നത്.

250 ഗ്രാം മാത്രമായിരിക്കും മൈക്രോ ഡ്രോണുകളുടെ ഭാരം. 150 കിലോ വരെ ഭാരമുള്ള ഡ്രോണുകള്‍ ലാര്‍ജ് വിഭാഗത്തില്‍പ്പെടും. നാനോ, മൈക്രോ ഡ്രോണുകള്‍ ഒഴികെ ബാക്കി ഡ്രോണുകള്‍ക്കെല്ലാം തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാകും.

ഇതുമാത്രമല്ല, ഹെവി ഡ്യൂട്ടി ഡ്രോണുകള്‍ പറത്താന്‍ 18 വയസ്സു തികഞ്ഞിരിക്കണമെന്ന നിബന്ധനയും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കും. ഇംഗ്ലീഷ് പരിജ്ഞാനവും പത്താം ക്ലാസും ഡ്രോണ്‍ പറത്താനുള്ള യോഗ്യതയായി മാറും.

വരുംദിവസങ്ങളില്‍ ഡ്രോണ്‍ പറത്താനുള്ള ലൈസന്‍സിന് താത്പര്യമുള്ളവർക്ക് അപേക്ഷിക്കാന്‍ അവസരം ലഭിക്കും. പ്രത്യേക ആപ്പ് മുഖേനയായിരിക്കും ലൈസന്‍സ് അപേക്ഷ.

ലൈസന്‍സുണ്ടെങ്കില്‍ തന്നെ ഡ്രോണ്‍ പറത്തുന്നതിന് വ്യക്തമായ പരിമിതികള്‍ കേന്ദ്രം നിഷ്‌കര്‍ഷിക്കും. വിമാനത്താവളങ്ങള്‍, രാജ്യാന്തര അതിര്‍ത്തികള്‍, സേനാത്താവളങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഡ്രോണ്‍ നിരോധിത മേഖലയായി അറിയപ്പെടും.

കാഴ്ച്ചയില്‍ നിന്ന് മറയുംവിധം ഡ്രോണുകള്‍ പറത്താനുള്ള പ്രവണതയ്ക്ക് സര്‍ക്കാര്‍ തടയിടുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം എന്ന പുതിയ മാധ്യമം മുഖേന ഡ്രോണുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനത്തിനും സര്‍ക്കാര്‍ തുടക്കംകുറിക്കും.

വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന തീരുമാനം ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ലായി അറിയപ്പെടുമെന്ന് സിവില്‍ വ്യോമയാനമന്ത്രി സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നിര്‍മ്മിത ഡ്രോണുകള്‍ വിപണിയില്‍ കൂടുതലായെത്താന്‍ പുതിയ തീരുമാനം വഴിതെളിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications








